കേന്ദ്ര സർക്കാർ സൌജന്യ മാസ്കുകൾ വിതരണം ചെയ്യുന്നുവെന്ന വ്യാജ വാർത്ത സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. പ്രധാനമന്ത്രി മാസ്ക് യോജന എന്ന പേരിലാണ് വ്യാജ വാർത്ത പ്രചരിക്കുന്നത്. വ്യക്തിഗത വിവരങ്ങള്‍ നിര്‍ദേശിക്കുന്ന വെബ്സൈറ്റില്‍ നല്‍കുന്നവര്‍ക്കാണ് പ്രധാനമന്ത്രിയുടെ മാസ്ക് യോജന വഴി സൌജന്യ മാസ്ക്കുകൾ ലഭിക്കുന്നതെന്നാണ് വ്യാജ പ്രചരണം. കൊവിഡ് 19 തടയാനുള്ള നടപടികളുടെ ഭാഗമായാണ് പദ്ധതിയെന്ന വിശദീകരണത്തോടെയാണ് പ്രചരണം.
ഹിന്ദിയിലാണ് പ്രചരണം വ്യാപകമായിരിക്കുന്നത്. ഓർഡറുകൾ നൽകുന്നതിന് ഒരു ലിങ്കും നൽകിയിട്ടുണ്ട്. narendrmodiawasyojna.in എന്ന സൈറ്റില്‍ വിവരങ്ങള്‍ നല്‍കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഈ കുറിപ്പിനൊപ്പം ഒരു ഹെൽപ്പ് ലൈൻ നമ്പറും നൽകിയിട്ടുണ്ട്. നിരവധിയാളുകളാണ് വിവിധ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളില്‍ ഈ പ്രചാരണം പങ്കുവച്ചത്.
പാവപ്പെട്ടവരെ സംരക്ഷിക്കാൻ ആവശ്യം 65,000 കോടി രൂപയുടെ പാക്കേജ്, രാഹുൽ ഗാന്ധിയോട് രഘുറാം രാജൻ
ഈ അവകാശവാദം വ്യാജമാണെന്ന് വസ്തുതാ പരിശോധന വെബ്സൈറ്റായ ബൂം ലൈവ് കണ്ടെത്തി. പി എം മാസ്ക് യോജന എന്ന പേരിൽ കേന്ദ്ര സർക്കാരിന് ഒരു പദ്ധതിയും ഇല്ല. ഇത്തരത്തിലൊരു നിർദ്ദേശവും കേന്ദ്രം നിർദ്ദേശിച്ചിട്ടില്ല. ഈ വ്യാജ ലിങ്കിൽ ക്ലിക്കുചെയ്യരുതെന്നും ആളുകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സാധാരണ നിലയില്‍ സര്‍ക്കാര്‍ പരസ്യങ്ങള്‍ നല്‍കാറ് .gov.in അല്ലെങ്കില്‍ .nic എന്നതാണെന്നും ബൂം ലൈവ് വ്യക്തമാക്കി. സൈറ്റിലെത്തുന്നവരെ സമാനമായ സൈറ്റുകളിലേക്ക് എത്തിക്കുന്ന പോപ് അപ്പ് പരസ്യങ്ങളും ഈ സൈറ്റിലുണ്ട്. എന്നാൽ ഇത്തരത്തില്‍ വിവര ശേഖരണം നടത്തുന്നവരുടെ ലക്ഷ്യത്തെക്കുറിച്ച് ഇനിയും വ്യക്തമായ സൂചനകള്‍ ഇല്ലെന്നും ബൂം ലൈവ് വ്യക്തമാക്കി.
എന്നാൽ രാജ്യത്ത് മാസ്‌കുകൾ ധരിക്കുന്നത് സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്. മുഖംമൂടികളോ മാസ്കുകളോ ധരിക്കാതിരിക്കുകയോ റോഡുകളിൽ തുപ്പുകയോ ചെയ്താൽ ആളുകളിൽ നിന്ന് പിഴ ഈടാക്കാനാണ് സർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്. നിയമം ലംഘിച്ചാല്‍ ആദ്യം 200 രൂപ പിഴ ഈടാക്കും. എന്നാൽ വീണ്ടും ആവര്‍ത്തിച്ചാല്‍ അയ്യായിരം രൂപയാണ് പിഴ.
നിങ്ങൾ ആരോഗ്യ സേതു ആപ്പ് ഡൌൺലോഡ് ചെയ്തോ? ഇല്ലെങ്കിൽ ഇനി ഫോണിൽ തനിയെ ഇൻസ്റ്റാളാകും