കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് വൈറസിന്റെ വ്യാപനം തടയുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച രാജ്യവ്യാപക ലോക്ക്ഡൌണിനിടയിൽ ആളുകളെ കബളിപ്പിക്കാൻ നിരവധി വ്യാജ വാർത്തകളും തെറ്റായ വിവരങ്ങളും പ്രചരിക്കുന്നുണ്ട്. ഇത്തരത്തിൽ ഒരു വ്യാജ വാർത്തയാണ് കൊറോണ സഹയത യോജന എന്ന പേരിൽ ആളുകൾക്ക് സർക്കാർ 1,000 രൂപ നൽകുന്നുവെന്നത്. ഇത് അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു.
ഫാക്റ്റ് ചെക്ക് യൂണിറ്റ്
കൊറോണ സഹായത പദ്ധതി പ്രകാരം ഇന്ത്യൻ സർക്കാർ ആർക്കും 1,000 രൂപ നൽകുന്നില്ലെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്റ്റ് ചെക്ക് യൂണിറ്റ് ട്വീറ്റിൽ വ്യക്തമാക്കി. വാട്‌സ്ആപ്പിൽ വ്യാപകമായി പ്രചരിക്കുന്ന സന്ദേശത്തിന് മറുപടിയായാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. സർക്കാർ ഡബ്ല്യുസിഒഒ എന്ന പദ്ധതി പ്രകാരം ആളുകൾക്ക് 1,000 രൂപ വീതം നൽകുന്നുവെന്നാണ് വാട്ട്സ്ആപ്പിലും മറ്റും വൈറലായ വാർത്ത.
വ്യാജ വാർത്ത
ആളുകൾ ഒരു ലിങ്കിൽ ക്ലിക്കുചെയ്‌ത് അവരുടെ വിവരങ്ങൾ നൽകണമെന്ന് വ്യാജ സന്ദേശത്തിൽ ആവശ്യപ്പെട്ടിരുന്നും. എന്നാൽ ഈ വാർത്തയും ലിങ്കും വ്യാജമാണെന്ന് പിഐബി ഫാക്റ്റ് ചെക്ക് ട്വീറ്റ് വ്യക്തമാക്കി. ലിങ്കിൽ ക്ലിക്കുചെയ്യുന്നതിനെതിരെ ആളുകൾക്ക് മുന്നറിയിപ്പും നൽകി. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ടെലികോം വകുപ്പ് എല്ലാ ഉപയോക്താക്കളെയും വീട്ടിൽ നിന്ന് ജോലി ചെയ്യാൻ പ്രാപ്തരാക്കുന്നതിനായി 2020 മെയ് 3 വരെ സൌജന്യ ഇന്റർനെറ്റ് നൽകുന്നുവെന്ന് സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഈ വാർത്തയും വ്യാജമാണ്.
പിഐബി ഫാക്ട് ചെക്ക്
സോഷ്യൽ മീഡിയയിൽ വ്യാജവാർത്തകൾ പ്രചരിക്കുന്നത് സംബന്ധിച്ച് സുപ്രീംകോടതിയുടെ നിരീക്ഷണങ്ങളെത്തുടർന്ന്, സോഷ്യൽ മീഡിയയിൽ വൈറലാകുന്ന അഭ്യൂഹങ്ങൾ നശിപ്പിക്കുന്നതിന് പിഐബി ഒരു പ്രത്യേക യൂണിറ്റ് തന്നെ ആരംഭിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ ട്രെൻഡുചെയ്യുന്ന സന്ദേശങ്ങളെ തുടർച്ചയായി നിരീക്ഷിക്കുകയും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിന്റെ ഉള്ളടക്കത്തെക്കുറിച്ച് സമഗ്രമായ അവലോകനം നടത്തുകയും ചെയ്യുന്ന പ്രത്യേക ടീമാണ് ‘PIBFactCheck'.
ധനമന്ത്രാലയം
ലോക്ക്ഡൌൺ സമയത്ത് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി 20% പെൻഷൻ തുക കേന്ദ്രസർക്കാർ വെട്ടിക്കുറയ്ക്കുന്നതായാണ് അടുത്തിടെ ചില റിപ്പോർട്ടുകൾ പുറത്തുവന്നത്. എന്നാൽ ഇത്തരം വാർത്തകൾ വ്യാജമാണെന്ന് ധനമന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഒരു ട്വിറ്റർ ഉപയോക്താവാണ് ഇക്കാര്യം ധനമന്ത്രി നിർമ്മല സീതാരാമന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. ഇതിനെ തുടർന്ന് പെൻഷൻ വിതരണത്തിൽ കുറവുണ്ടാകില്ല. സർക്കാർ ധന മാനേജുമെന്റ് നിർദ്ദേശങ്ങളുടെ ഭാഗമായി ശമ്പളത്തെയും പെൻഷനെയും ബാധിക്കില്ലെന്ന് ധനമന്ത്രി വ്യക്തമാക്കിയിരുന്നു.