തിരുവനന്തപുരം: വരാന്‍ പോകുന്ന സംസ്ഥാന ബജറ്റിന്‍റെ കേന്ദ്ര ബിന്ദു എന്ന് പറയുന്നത് അഭ്യസ്തവിദ്യരായ ചെറുപ്പക്കാരുടെ തൊഴിലില്ലായ്മ പരിഹരിക്കാനുള്ള പദ്ധതികളായിരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. കൊവിഡാനന്തര കേരളത്തില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍സൃഷ്ടിക്കുന്നതിനുള്ള കൃത്യമായ പദ്ധതികളാണ് ബജറ്റിലുള്ളത്. കേരളത്തില്‍ 25 ലക്ഷം ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുപ്പതിനായിരം രൂപവരെ ശമ്പളം ലഭിക്കുന്ന ഒരു ജോലി നല്‍കാന്‍ കഴിഞ്ഞാല്‍ കേരള സമ്പദ് ഘടനയിലെ വളര്‍ച്ച എത്രത്തോളമായിരിക്കുമെന്നും അദ്ദേഹം ചോദിച്ചു.

കൊവിഡ് പ്രതിരോധ രംഗത്തും വികസന നേട്ടങ്ങളിലുമാണ് കേരള അറിയപ്പെടുന്നത്. കേരള എന്നത് ഒരു ബ്രാന്‍ഡായി മാറിയിരിക്കുകയാണ്. ഈ നേട്ടങ്ങളെ എല്ലാ മേഖലയിലും പ്രയോജനപ്പെടുത്തുന്ന തരത്തിലുള്ള ഒരു ബജറ്റായിരിക്കും ഇത്തവണത്തേതെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് തൊഴില്‍ ഘടനയില്‍ വലിയ മാറ്റം വരുത്തിയിട്ടുണ്ട്. ഇതൊരു വലിയ സാധ്യതയാണ്. ആ സാധ്യത കേരള മുതലെടുക്കണം. അതിനുള്ള കൃത്യമായ പദ്ധതികള്‍ ബജറ്റിലുണ്ടാവും.
സ്ത്രീകള്‍ ഉള്‍പ്പടെ അഭ്യസ്തവിദ്യരായ നിരവധി ആളുകള്‍ കേരളത്തില്‍ ജോലി ചെയ്യാതെ ഇരിക്കുന്നുണ്ട്. അവര്‍ക്ക് ജോലി നല്‍കാനാണുള്ള ശ്രമമാണ് നടക്കുന്നത്. ഇന്ത്യാ രാജ്യത്തെ ഏറ്റവും വലിയ ഇന്‍കം ട്രാന്‍സ്ഫര്‍ പദ്ധതിയാണ് ക്ഷേമ പെന്‍ഷന്‍ വിതരണം. ഒരാള്‍ക്ക് ഒരു വര്‍ഷം പതിനാറായിരത്തോളം രൂപ ഇതിലൂടെ ലഭിക്കുന്നു. ജനങ്ങള്‍ക്ക് കൂടുതല്‍ നല്‍കണമെന്ന് തനിക്ക് മോഹം ഉണ്ടെങ്കിലും സര്‍ക്കാറിന് ചില പരിമിതികള്‍ ഉണ്ട്. ആ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് സര്‍ക്കാര്‍ കഴിയുന്നത്ര ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് ദോഷങ്ങളാണ് ജിഎസ്ടിക്ക് ഉള്ളത്. ഒന്ന് സംസ്ഥാനത്തിന്‍റെ അധികാരം അടിയറവ് വെക്കുക എന്നുള്ളതാണ്. കേരളം മുന്നോട്ട് വെച്ച പല തീരുമാനങ്ങളും കേന്ദ്രം അംഗീകരിച്ചില്ല. എന്നാല്‍ ചുല സുപ്രധാനമായ തീരുമാനങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. വാറ്റിനേക്കാള്‍ ജിഎസ്ടി വലിയ പ്രതീക്ഷയാണ് നല്‍കിയത്. എന്നാല്‍ നടപ്പാക്കിയത് ആകെ പാളിപോയെന്നും തോമസ് ഐസക് പറഞ്ഞു. 21-22 സാമ്പത്തിക വര്‍ഷത്തില്‍ ജിഎസ്ടിയില്‍ വലിയ പ്രതീക്ഷയുണ്ടെന്നും തോമസ് ഐസക് പറഞ്ഞു.


Click it and Unblock the Notifications