പ്രതീക്ഷിച്ചതുപോലെ തന്നെ ഇന്ത്യയുടെ ജിഡിപി വളർച്ച നിരക്ക് രണ്ടാം പാദത്തിൽ 5 ശതമാനത്തിൽ താഴെയായി. 4.5 ശതമാനമാണ് രണ്ടാം പാദത്തിലെ വളർച്ച നിരക്ക്. 26 പാദത്തിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. അതായത് 2013 ജനുവരി-മാർച്ച് പാദത്തിനുശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ 30 ന് അവസാനിച്ച മൂന്ന് മാസത്തെ രാജ്യത്തിന്‍റെ വളര്‍ച്ചാ നിരക്കാണ് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പുറത്തുവിട്ടത്.
ഒന്നാം പാദം
ജിഡിപി വളർച്ച രണ്ടാം പാദത്തിൽ സ്ഥിരത കൈവരിക്കുമെന്നാണ് സർക്കാർ കരുതിയിരുന്നെങ്കിലും ഇത്തവണയും ഇടിവ് രേഖപ്പെടുത്തുകയായിരുന്നു. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 2019-20 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ അഞ്ച് ശതമാനം വളർച്ചയാണ് കൈവരിച്ചത്. ആറ് വർഷത്തിനിടയിലെ ഏറ്റവും വേഗത കുറഞ്ഞ വളർച്ചയായിരുന്നു ഇത്. ഇത്തവണ വിവിധ റേറ്റിംഗ് ഏജൻസികളും ധനകാര്യ സ്ഥാപനങ്ങളും രണ്ടാം പാദ വളർച്ച 4.2 മുതൽ 4.9 ശതമാനം വരെയാണ് പ്രതീക്ഷിച്ചിരുന്നത്.
ധനക്കമ്മി
ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിലെ ധനക്കമ്മി 102.4% ആണ്. ഇത് മുഴുവൻ വർഷ ലക്ഷ്യത്തെ വരെ മറികടന്നു. ഇത് സർക്കാരിൻറെ ധനപരമായ ആശങ്കകളെ അടിവരയിടുന്നതാണ്. ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള ധനക്കമ്മി 7.2 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 6.48 ലക്ഷം കോടി രൂപയായിരുന്നു.
സുപ്രധാന വ്യവസായ മേഖലകള്‍
രാസവളങ്ങൾ ഒഴികെയുള്ള എല്ലാ മേഖലകളും ഉൽപാദനത്തിൽ ഇടിവുണ്ടായതിനാൽ പ്രധാന വ്യവസായങ്ങളുടെ വളർച്ച 5.8 ശതമാനമായി കുറഞ്ഞു. കൽക്കരി, ക്രൂഡ് ഓയിൽ, പ്രകൃതിവാതകം, സിമൻറ്, വൈദ്യുതി എന്നീ മേഖലകളിൽ ഉൽപാദനത്തിൽ ഇടിവ് രേഖപ്പെടുത്തിയതാണ് കാരണം.
ഓഹരി വിപണി
രണ്ടാംപാദ ജിഡിപി വളർച്ചാ നിരക്ക് പ്രഖ്യാപിക്കാനിരിക്കെ ഓഹരി വിപണിയിൽ ഇന്ന് രാവിലെ മുതൽ ഇടിവ് തുടർന്നു. സെൻസെക്സ് 336 പോയിൻറ് കുറഞ്ഞ് 40,794 ലാണ് ഇന്ന് ക്ലോസ് ചെയ്തത്. എൻഎസ്‌ഇ നിഫ്റ്റി 95 പോയിൻറ് കുറഞ്ഞ് 12,056ലും ക്ലോസ് ചെയ്തു. ദുർബലമായ ജിഡിപി സംഖ്യകൾ പ്രതീക്ഷിച്ച് നിക്ഷേപകർ ജാഗ്രത പുലർത്തിയതാണ് രണ്ട് സൂചികകളും ഇടിവ് രേഖപ്പെടുത്താൻ കാരണം.


Click it and Unblock the Notifications