കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ഇന്ത്യയിൽ സ്വർണ്ണ ഇറക്കുമതിയിൽ കനത്ത ഇടിവ്. ഏപ്രിൽ മാസത്തിൽ ഇറക്കുമതി 99.9 ശതമാനം ഇടിഞ്ഞ് മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ഏപ്രിലിലെ ഇറക്കുമതി
ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. കഴിഞ്ഞ മാസം ഇന്ത്യയിൽ വെറും 50 കിലോഗ്രാം സ്വർണം മാത്രമാണ് ഇറക്കുമതി ചെയ്തത്. ഒരു വർഷം മുമ്പ് ഇതേ സമയം 110.18 ടണ്ണായിരുന്നു ഇറക്കുമതിയെന്നാണ് അനൌദ്യോഗിക വൃത്തങ്ങളിൽ നിന്നുള്ള വിവരം. ഏപ്രിൽ മാസത്തെ ഇറക്കുമതി മൂല്യം 2.84 മില്യൺ ഡോളറായി കുറഞ്ഞു. ഒരു വർഷം മുമ്പ് ഇത് 3.97 ബില്യൺ ഡോളറായിരുന്നു.
ഇറക്കുമതിയിൽ ഇടിവ്
രാജ്യവ്യാപകമായി ലോക്ക്ഡൌൺ ആയതിനാൽ ഏപ്രിലിൽ ഇന്ത്യയിലെ ഇറക്കുമതി വളരെ കുറവായിരുന്നു. ലോക്ക്ഡൌൺ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുകയും നിരവധി വ്യവസായങ്ങൾ അടച്ചുപൂട്ടുകയും ചെയ്യേണ്ടി വന്നിട്ടുണ്ട്. ഇന്ത്യയുടെ മിക്ക ഇറക്കുമതികളും വിമാനമാർഗ്ഗമാണ്. എയർലൈൻ സർവ്വീസ് പൂർണ്ണമായും അടച്ചുപൂട്ടിയതോടെ ഇറക്കുമതിയെയും ബാധിച്ചു. ഈ വർഷം സ്വർണ്ണ ഇറക്കുമതി 350 ടണ്ണായി കുറയുമെന്ന് ഓൾ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ആഭ്യന്തര കൗൺസിൽ ചെയർമാൻ എൻ അനന്ത പത്മനാഘൻ വ്യക്തമാക്കിയതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.
സ്വർണ ഉപഭോഗം
യുഎസ് സെൻട്രൽ ബാങ്ക് പലിശനിരക്ക് വെട്ടിക്കുറച്ചതിനെ തുടർന്ന് ചൈന-യുഎസ് വ്യാപാര തർക്കം സുരക്ഷിത നിക്ഷേപമായ സ്വർണത്തിലുള്ള ആവശ്യം വർദ്ധിപ്പിച്ചതോടെ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സ്വർണ വില 18 ശതമാനം ഉയർന്നു. 2020 മാർച്ചിൽ അവസാനിച്ച പാദത്തിൽ ഇന്ത്യയിൽ സ്വർണാഭരണങ്ങൾക്കായുള്ള ആവശ്യം 41 ശതമാനം ഇടിഞ്ഞ് 73.9 ടണ്ണായി. 11 വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലേയ്ക്കാണ് സ്വർണ ഉപഭോഗം ഇടിഞ്ഞിരിക്കുന്നത്. ലോകമെമ്പാടുമുള്ള 39 ശതമാനം ഇടിവിനെക്കാൾ കനത്ത ഇടിവാണ് ഇന്ത്യയിലേത്. ലോകത്തെ ആകെ സ്വർണ ഉപഭോഗം 325.8 ടൺ ആയാണ് കുറഞ്ഞിരിക്കുന്നത്.
ചൈനയിൽ കനത്ത ഇടിവ്
മഞ്ഞ ലോഹത്തിന്റെ ഏറ്റവും വലിയ ഉപഭോക്താക്കളായ ചൈനയിൽ സ്വർണ്ണാഭരണങ്ങളുടെ ആവശ്യം അവലോകന കാലയളവിൽ 65 ശതമാനം ഇടിഞ്ഞ് 13 വർഷത്തെ ഏറ്റവും താഴ്ന്ന 64 ടണ്ണായി കുറഞ്ഞുവെന്ന് ഡബ്ല്യുജിസിയുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മൂല്യത്തിന്റെ അടിസ്ഥാനത്തിൽ, ആഗോള തലത്തിലുള്ള ഡിമാൻഡ് ഇടിവ് പ്രതിവർഷം 26 ശതമാനം ഇടിഞ്ഞ് 10 വർഷത്തെ ഏറ്റവും താഴ്ന്ന നിലയായ 16.6 ബില്യൺ ഡോളറായി കുറഞ്ഞു.