തുടർച്ചയായി മൂന്ന് ദിവസത്തെ ഇടിവിന് ശേഷം ഇന്ത്യയിൽ സ്വർണ്ണ വില ഇന്ന് വീണ്ടും ഉയർന്നു. എംസിഎക്‌സിൽ ജൂൺ സ്വർണ്ണ ഫ്യൂച്ചറുകൾ ഇന്ന് 10 ഗ്രാമിന് 1 ശതമാനം ഉയർന്ന് 45,768 രൂപയിലെത്തി. ആഗോള വില വർദ്ധനവിനെ തുടർന്ന് കഴിഞ്ഞയാഴ്ച ഇന്ത്യയിൽ സ്വർണ്ണ വില 10 ഗ്രാമിന് 47,000 രൂപയ്ക്ക മുകളിൽ രേഖപ്പെടുത്തിയിരുന്നുവെങ്കിലും പിന്നീട് വില കുറഞ്ഞിരുന്നു. വെള്ളി വിലയിൽ ഇന്ന് കുറവ് രേഖപ്പടുത്തി. കിലോയ്ക്ക് 0.35 ശതമാനം ഇടിഞ്ഞ് 41,602 രൂപയിലെത്തി.
കേരളത്തിലെ വില
സംസ്ഥാനത്ത് ചരിത്രത്തിലെ തന്നെ ഉയർന്ന വിലയാണ് ഇന്ന് സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 33600 രൂപയാണ് ഇന്നത്തെ സ്വർണ വില. ഏപ്രിൽ 14 മുതൽ 16 വരെയും ഈ വില രേഖപ്പെടുത്തിയിരുന്നു. എന്നാൽ പിന്നീട് വില കുത്തനെ കുറഞ്ഞു. മാർച്ച് മാസം ആദ്യമാണ് സ്വര്‍ണ വില പവന് 32,000 രൂപ കടന്നത്. പിന്നീട് വില കുറഞ്ഞിരുന്നെങ്കിലും ഏപ്രിൽ ആദ്യം മുതൽ വീണ്ടും സ്വർണ വില കുത്തനെ ഉയരാൻ തുടങ്ങി.
ആഗോള വിപണി
ആഗോള വിപണിയിൽ സ്‌പോട്ട് സ്വർണം ഔൺസിന് 1,685.46 ഡോളറാണ് നിരക്ക്. കഴിഞ്ഞ സെഷനിൽ വില 2 ശതമാനം ഇടിഞ്ഞിരുന്നു. പ്രധാനമായും എണ്ണവിലയിലുണ്ടായ ഇടിവാണ് ഇതിന് കാരണം. വിലയേറിയ മറ്റ് ലോഹങ്ങളിൽ പ്ലാറ്റിനം 0.4 ശതമാനം ഉയർന്ന് 749.76 ഡോളറിലെത്തി. വെള്ളി 0.3 ശതമാനം കുറഞ്ഞ് 14.88 ഡോളറിലെത്തി.
അക്ഷയ തൃതീയ
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നത് സാമ്പത്തിക വളർച്ചയെ ഭീഷണിപ്പെടുത്തുന്നതിനാൽ കഴിഞ്ഞ ഏതാനും മാസങ്ങളായി സ്വർണ വിലയും സ്വർണത്തിലുള്ള നിക്ഷേപവും ഗണ്യമായി മെച്ചപ്പെട്ടു. അക്ഷയ തൃതീയ സാധാരണയായി സ്വർണത്തിന് ഉയർന്ന ഡിമാൻഡുള്ള കാലഘട്ടമാണ്. കാരണം അക്ഷയ തൃതീയ ദിനം സ്വർണം വാങ്ങുന്നത് ശുഭമായാണ് കണക്കാക്കപ്പെടുന്നു. എന്നാൽ മെയ് 3 വരെ ഇന്ത്യയിൽ ലോക്ക് ഡൌൺ ആയതിനാൽ ഇത്തവണ അക്ഷയ തൃതീയ വിൽപ്പനയെ കാര്യമായി തന്നെ ബാധിക്കും. ഏപ്രിൽ 26നാണ് ഇത്തവണ അക്ഷയ തൃതീയ.
സ്വർണ നിക്ഷേപം
മറ്റ് അസറ്റ് ക്ലാസുകളിലെ ഇടിവിനെ തുടർന്ന് സ്വർണ നിക്ഷേപകരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ പിന്തുണയുള്ള എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടായ എസ്‌പിഡിആർ ഗോൾഡ് ട്രസ്റ്റിന്റെ ഓഹരികൾ ചൊവ്വാഴ്ച 0.37 ശതമാനം ഉയർന്ന് 1,033.39 ടണ്ണായി. വൈറസ് ബാധയുടെ ആഘാതത്തിൽ നിന്ന് സമ്പദ്‌വ്യവസ്ഥയെ സഹായിക്കുന്നതിനുള്ള ഉത്തേജക നടപടികൾ തുടരുന്നതും സ്വർണ്ണത്തിന് നേട്ടമായി.
എണ്ണ വില
അസംസ്കൃത എണ്ണയിലെ ചാഞ്ചാട്ടം സ്വർണ്ണത്തെയും മറ്റ് ചരക്കുകളെയും ബാധിച്ചേക്കാമെന്ന് കൊട്ടക് സെക്യൂരിറ്റീസ് വ്യക്തമാക്കി. കൊറോണ വൈറസ് ഊർജ്ജ വിപണികളെ തകർത്തതിനാൽ ബ്രെൻറ് ക്രൂഡ് ഇന്ന് ബാരലിന് 8 ശതമാനത്തിലധികം ഇടിഞ്ഞ് 18 ഡോളറിൽ താഴെയായി.