ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തെ കുറിച്ച് ഭയാനകമായ ആശങ്കകള്‍ പങ്കുവെച്ച് ആഗോള നിക്ഷേപ ബാങ്കായ ഗോള്‍ഡ്മാന്‍ സാഷ്‌സ്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ ഉയര്‍ന്ന ഫ്രീക്വന്‍സി ഡാറ്റ കാരണം മോശം പ്രകടനം രേഖപ്പെടുത്തിയതിനാല്‍ ജൂണ്‍ പാദത്തില്‍ 45 ശതമാനം വരെ ഇടിവുണ്ടാവാന്‍ സാധ്യത കാണുന്നതായി ബാങ്ക് വ്യക്തമാക്കി. മുമ്പ് രാജ്യത്തിന്റെ ജിഡിപിയില്‍ 20 ശതമാനം മാന്ദ്യം പ്രതീക്ഷിച്ചിരുന്നു. മുന്‍കാല പ്രവചനമായ 0.4 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍, 2020-21 സാമ്പത്തിക വര്‍ഷത്തില്‍ യഥാര്‍ഥ ജിഡിപി അഞ്ച് ശതമാനം ചുരുങ്ങുമെന്ന് ആഗോള ബാങ്ക് പ്രതീക്ഷിക്കുന്നു.
ഇന്ത്യ ഇതുവരെ നേരിട്ട എല്ലാ മാന്ദ്യങ്ങളെക്കാളും 2021 സാമ്പത്തിക വര്‍ഷത്തില്‍ പ്രവചിക്കുന്ന അഞ്ച് ശതമാനം വളര്‍ച്ച ആഴമേറിയതായിരിക്കുമെന്ന് ഒരു പ്രസ്താവനയിലൂടെ ബാങ്ക് വ്യക്തമാക്കി. 'ജൂണ്‍ പാദത്തിലേക്കുള്ള ഞങ്ങളുടെ പ്രവചനത്തിലെ താഴ്ച, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ഇതുവരെ ഞങ്ങള്‍ക്ക് ലഭിച്ച വളരെ മോശമായ സാമ്പത്തിക ഡാറ്റയെ പ്രതിഫലിപ്പിക്കുന്നു', ഡോള്‍ഡ്മാന്‍ സാഷ്‌സ് വ്യക്തമാക്കി. സെപ്റ്റംബര്‍ പാദത്തില്‍ ഗോള്‍ഡ്മാന്‍ ശക്തമായതും തുടര്‍ച്ചയായിട്ടുമുള്ള മെക്കാനിക്കല്‍ തിരിച്ചുവരവ് കണക്കാക്കിയിട്ടുണ്ടെങ്കിലും, വളര്‍ന്ന് വരുന്ന മറ്റു സമ്പദ് വ്യവസ്ഥകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ടാര്‍ഗറ്റ് ചെയ്ത നയപരമായ പിന്തുണയും തുടര്‍ന്നുള്ള പാദങ്ങളില്‍ ക്രമേണയുള്ള വീണ്ടെടുക്കലും ഇത് കാണിക്കുന്നു.
ലോക്ക്ഡൌൺ കാലത്ത് കാശ് ലാഭിക്കാം, സമയം മികച്ച രീതിയിൽ വിനിയോഗിക്കാം; ചില പൊടിക്കൈകൾ ഇതാ..
2021 സാമ്പത്തിക വര്‍ഷത്തിലെ ഡിസംബര്‍, മാര്‍ച്ച് പാദങ്ങളില്‍ യഥാക്രമം 14, 6.5 ശതമാനം ജിഡിപി വളര്‍ച്ച പ്രതീക്ഷിക്കുന്നു. രാജ്യത്തെ സര്‍വീസസ് പിഎംഐ ഏപ്രിലില്‍ എക്കാലത്തെയും താഴ്ന്ന നിരക്കായ 5.4 ആയി എന്നതും ശ്രദ്ധേയമാണ്. കയറ്റുമതിയും ഇറക്കുമതിയും ഏപ്രിലില്‍ 60 ശതമാനം ചുരുങ്ങുകയും ചെയ്തു. മാര്‍ച്ചില്‍, ലോക്ക് ഡൗണ്‍ ഒരാഴ്ച മാത്രം പ്രാബ്യത്തില്‍ വന്നപ്പോള്‍, വ്യാവസായിക ഉത്പാദനം 16.7 ശതമാനം കുറഞ്ഞു, കയറ്റുമതി 34.6 ശതമാനവും. ലോക്ക് ഡൗണിന്റെ രണ്ട്, മൂന്ന് ഘട്ടങ്ങളില്‍ സമ്പദ് വ്യവസ്ഥ ഭാഗികമായി തുറന്നിട്ടും, സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ സമാനമായ തകരാറുകള്‍ മെയ് രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ധനമന്ത്രി നിര്‍മല സീതാരാമന്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍, അഞ്ച് ട്രഞ്ചുകളായി വിശദീകരിച്ച 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിന്റെ ഗുണങ്ങള്‍, സമ്പദ് വ്യവസ്ഥയില്‍ പെട്ടെന്ന് പ്രതിഫലിക്കില്ലെന്നും ഗോള്‍ഡ്മാന്‍ സാഷ്‌സ് കൂട്ടിച്ചേര്‍ത്തു.