ജീവനക്കാർക്ക് പിഎഫ് നൽകുന്ന സ്ഥാപനങ്ങൾക്ക് ആശ്വാസമായി കേന്ദ്ര സർക്കാർ പ്രഖ്യാപനം. കമ്പനികളുടെ നിർബന്ധമായും അടയ്ക്കേണ്ട പി.എഫ് വിഹിതം 10 ശതമാനമായി കുറയ്ക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസത്തെ പിഎഫ് വിഹിതം സർക്കാർ അടയ്ക്കും. 2500 കോടി രൂപയാണ് ഇതിനായി സർക്കാർ വകയിരുത്തിയിരിക്കുന്നത്. ലോക്ക്ഡൌണിന് ശേഷം ബിസിനസുകൾ ആരംഭിക്കുമ്പോൾ കമ്പനികളുടെ സാമ്പത്തിക സമ്മർദ്ദം ലഘൂകരിക്കുന്നതിന് വേണ്ടിയാണ്, 2,500 കോടി രൂപയുടെ പണലഭ്യത ഉറപ്പു വരുത്തുന്നതെന്ന് ധനമന്ത്രി പറഞ്ഞു.
3.67 ലക്ഷം സ്ഥാപനങ്ങൾക്ക് അല്ലെങ്കിൽ 72 ലക്ഷം ജീവനക്കാർക്ക് 2500 കോടി രൂപയുടെ വിഹിതം വഴി നേട്ടം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സ്വകാര്യ മേഖലയെ സംബന്ധിച്ചിടത്തോളം ഇപിഎഫിലേക്കുള്ള തൊഴിലുടമയുടെ സംഭാവന 3 മാസത്തേക്ക് 12 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറയ്ക്കും. സ്വകാര്യ കമ്പനികൾക്ക് കൂടുതൽ ആശ്വാസം നൽകുന്ന പദ്ധതിയാണിത്. സർക്കാർ ജീവനക്കാരെ സംബന്ധിച്ചിടത്തോളം ഒരു തൊഴിലുടമയെന്ന നിലയിൽ സർക്കാർ നൽകുന്ന 12 ശതമാനം തുടരും.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിന്റെ വിശദാശങ്ങൾ വിശദീകരിക്കുന്നതിനിടെയാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ഇക്കാര്യം വ്യക്തമാക്കിയത്. സമൂഹത്തിന്റെ വിവിധ മേഖലകളെ കുറിച്ച് പഠിച്ചതിന് ശേഷമുള്ള പാക്കേജാണിതെന്നും പാക്കേജ് തയ്യാറാക്കിയത് ഏഴ് മേഖലകളില്‍ നടത്തിയ വിശദമായ പഠനങ്ങൾക്ക് ശേഷമാണെന്ന് ധനമന്ത്രി വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിന്റെ പ്രധാന ലക്ഷ്യം വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും സ്വയം പര്യാപ്ത ഇന്ത്യയെ കെട്ടിപ്പടുക്കുകയുമാണെന്നും ധനമന്ത്രി പറഞ്ഞു.
നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം, മൈക്രോ ഇൻഷുറൻസ് പദ്ധതികൾ, പ്രധാനമന്ത്രി ആവാസ് യോജന, പ്രധാനമന്ത്രി ഉജ്വാല യോജന, സ്വച്ഛ് ഭാരത്, ആയുഷ്മാൻ ഭാരത് എന്നിവയെല്ലാം ഇന്ത്യയിലെ പ്രധാന പരിഷ്കാരങ്ങളായിരുന്നുവെന്നും ഇത് ദരിദ്ര വിഭാഗത്തിന് വലിയ തോതിൽ പ്രയോജനം ചെയ്തുവെന്നും ധനമന്ത്രി വ്യക്തമാക്കി.