ജനുവരി 1 മുതൽ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിന്റെ ഒരു ലക്ഷം രൂപയുടെ സേവിംഗ്സ് അക്കൗണ്ട് ബാലൻസിനുള്ള പലിശ നിരക്ക് 7 ശതമാനമായി ഉയർത്തി. നേരത്തെ പലിശ നിരക്ക് 6% ആയിരുന്നു. പ്രധാന സ്വകാര്യ ബാങ്കുകളിലെ 3-4 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ ഉയർന്ന നിരക്കാണ് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.
22,500 കോടി രൂപയുടെ വിപണി മൂലധനവും 260 ഓളം ശാഖകളുടെ ശൃംഖലയുമുള്ള ഒരു ഷെഡ്യൂൾഡ് വാണിജ്യ ബാങ്കാണ് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്. 2015ലാണ് ഐഡിഎഫ്‌സിയ്ക്ക് ബാങ്കിംഗ് ലൈസൻസ് ലഭിച്ചത്. ആ വർഷം തന്നെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തു. പ്രധാനമന്ത്രി നരോന്ദ്ര മോഡിയാണ് ബാങ്ക് ഉദ്ഘാടനം നടത്തിയത്. രാജ്യത്തെ പ്രമുഖ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സ് കമ്പനിയായ ഐഡിഎഫ്‌സി ലിമിറ്റഡിന്റെ സബ്‌സിഡിയറിയായ ബാങ്ക് 23 ശാഖകളുമായിട്ടാണ് പ്രവര്‍ത്തനം തുടങ്ങിയത്.
ഓരോ ഉപഭോക്താവിനും 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങളും സേവിംഗ്സ് അക്കൗണ്ട് ബാലൻസും ഗവൺമെന്റിന്റെ ഡെപ്പോസിറ്റ് ഗ്യാരണ്ടി ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുന്നു. സേവിംഗ്സ് അക്കൗണ്ടുകളുടെ പലിശ ബാങ്കുകൾക്ക് ഇഷ്ടാനുസരണം മാറ്റാനും കഴിയും.
ചില ബാങ്കുകൾ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ഉയർന്ന നിരക്കുകൾ വാഗ്ദാനം ചെയ്യുന്ന തന്ത്രമാണ് പിന്തുടരുന്നത്. 1961ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80 ടിടിഎ പ്രകാരം പ്രതിവർഷം 10,000 രൂപ വരെയുള്ള സേവിംഗ്സ് അക്കൗണ്ട് പലിശയ്ക്ക് നികുതിയിളവ് ലഭിക്കും.