നടപ്പു സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 4.5 ശതമാനം കുത്തനെ ഇടിയാൻ സാധ്യതയുണ്ടെന്നും ജിഡിപി വളർച്ച 2 ശതമാനം മാത്രമായിരിക്കുമെന്നും പ്രതീക്ഷിക്കുന്നതായി റേറ്റിംഗ് ഏജൻസിയായ ഐസിആർഎയുടെ വിലയിരുത്തൽ. 5.3 ശതമാനം വളർച്ചയുണ്ടാകുമെന്നാണ് ഐസിആർഎ നേരത്തെ പ്രവചിച്ചിരുന്നത്. എന്നാൽ കോവിഡ്-19 വ്യാപനം ആഗോള സമ്പദ്‌വ്യവസ്ഥയിലുണ്ടാക്കിയ അപ്രതീക്ഷിത ആഘാതമാണ് വളർച്ചാ നിരക്ക് കുറയുമെന്നതിനുള്ള പ്രവചനത്തിന് കാരണമായത്. നിലവിലെ സാഹചര്യം എപ്പോൾ സാധാരണ നിലയിലാകുമെന്ന അനിശ്ചിതത്വത്തിനിടയിൽ 2020 മാർച്ച് മുതൽ ഉൽപ്പാദന, സേവന മേഖലകളുടെ വിവിധ സൂചകങ്ങളിൽ ഗണ്യമായ ഇടിവ് പ്രതീക്ഷിക്കുന്നുണ്ടെന്ന് ഐസിആർഎയുടെ പ്രിൻസിപ്പൽ ഇക്കണോമിസ്റ്റ് അദിതി നായർ പറഞ്ഞു.
ട്രാവൽ, ടൂറിസം, ഹോസ്‌പിറ്റാലിറ്റി എന്നിവ പോലുള്ള പ്രവർത്തനങ്ങൾ ഇതിൽ പ്രധാനമായും ഉൾപ്പെടുന്നുണ്ട്. ലോക്ക്‌ഡൗൺ കാരണം എല്ലാ ബിസിനസ് സ്ഥാപനങ്ങളുടേയും പ്രവർത്തനം നിലച്ചിരുന്നു, ഫാക്ടറികൾ അടയ്‌ക്കുകയും ആയിരക്കണക്കിന് തൊഴിലാളികളുടെ ജോലി ഇല്ലാതാവുകയും ചെയ്‌തു. കൂടാതെ രാജ്യത്ത് ട്രെയിൽ, വിമാന സർവ്വീസുകളും നിലച്ചു. 2019-ൽ അഞ്ച് ശതമാനം വളർച്ച കൈവരിച്ചിടത്താണ് ഈ വർഷം പകുതിയിൽ താഴെയായി വെട്ടിക്കുറച്ചത്. ഈ നിരക്കിൽ ഇന്ത്യയുടെ വരുമാനം കുത്തനെ ഇടിയുമെന്നും 2021-ൽ ആഭ്യന്തര ആവശ്യകത വർധിക്കുമെന്നും അതിനാൽ തന്നെ തിരിച്ചുവരവിന്റെ വേഗത വർധിക്കുമെന്നും കരുതുന്നു. നടപ്പു സാമ്പത്തിക വർഷത്തിൽ പ്രവചിച്ച 2 ശതമാനം വളർച്ച, കഴിഞ്ഞ 30 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കാണ്. കൊറോണ വൈറസ് ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈനയിലെ പ്രാദേശിക ഉത്പാദന വിതരണ ശൃംഖലയിലുണ്ടായിരുന്ന തടസ്സങ്ങള്‍ ഇപ്പോള്‍ മാറിവരുന്നുണ്ടെങ്കിലും മറ്റു രാജ്യങ്ങളെ സാരമായി തന്നെ ഈ പ്രതിസന്ധി ബാധിച്ചിട്ടുണ്ട്.
ബാങ്കിംഗിലും ബാങ്കിംഗ് ഇതര സാമ്പത്തിക മേഖലകളിലും ഉണ്ടായിരുന്ന കടുത്ത നിയന്ത്രണങ്ങൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള പണമൊഴുക്കിനെ ബാധിച്ചിട്ടുണ്ട്. ഒപ്പം ആഗോള സാമ്പത്തിക മാന്ദ്യവും ലോക്ക്‌ഡൗണുകളും ആഗോള ഡിമാൻഡിനെ വളരെയധികം ആശ്രയിക്കുന്ന മേഖലകളെ സ്വാധീനിക്കാനും സാധ്യതയുണ്ട്. പ്രത്യേകിച്ചും യൂറോപ്പ്, വടക്കേ അമേരിക്ക, തെക്ക്-കിഴക്കൻ ഏഷ്യ തുടങ്ങിയ വിപണികളിൽ. എണ്ണ, വാതകം, ലോഹങ്ങൾ തുടങ്ങിയ ചരക്കുകളെയാണ് ഇത് കൂടുതലായും ബാധിക്കുകയെന്നും ഐസിആർഎയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കോവിഡ്-19 മൂലമുണ്ടാകുന്ന അപകടസാധ്യത കണക്കിലെടുത്ത് ഏവിയേഷൻ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ടൂറിസം, ഓട്ടോ ഡീലർഷിപ്പുകൾ, സെറാമിക് ടൈലുകൾ, രത്നങ്ങൾ, ആഭരണങ്ങൾ, റീട്ടെയിൽ, ഷിപ്പിംഗ്, തുറമുഖങ്ങൾ, തുറമുഖ സേവനങ്ങൾ, മൈക്രോഫിനാസിംഗ് സ്ഥാപനങ്ങൾ എന്നിവയെയാണ് ഹൈഇംപാക്റ്റ് മേഖലകളായി ഐസിആർഎ പട്ടികപ്പെടുത്തിയിട്ടുള്ളത്. ഇത്തരം സംരംഭങ്ങളെയും സേവന വിഭാഗളെയുമാണ് ഏറ്റവും കൂടുതല്‍ ബാധിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഐസിആർഎ കണക്കാക്കുന്നത്.