നടപ്പ് സാമ്പത്തിക വർഷം ഇന്ത്യയുടെ വളർച്ചാ നിരക്ക് പൂജ്യം ശതമാനമായിരിക്കുമെന്ന് റേറ്റിംഗ് ഏജൻസിയായ മൂഡീസ്. കൊറോണ വൈറസ് ഇന്ത്യൻ സാമ്പത്തിക മേഖലയിൽ ഉണ്ടാക്കിയ ആഘാതം സാമ്പത്തിക വളർച്ചയിലെ ഭൗതിക മാന്ദ്യത്തെ വർദ്ധിപ്പിക്കുമെന്നും വളർച്ചാ നിരക്ക് പൂജ്യം ശതമാനത്തിൽ എത്താൻ കാരണമാവുമെന്നും മൂഡീസിലെ വിശകലന വിദഗ്ധർ വ്യക്തമാക്കുന്നു. 2021 സാമ്പത്തിക വർഷത്തിൽ ഇന്ത്യ വളർച്ചയൊന്നും നേടില്ലെന്നും എന്നാൽ 2022-ൽ ഇന്ത്യയുടെ ജിഡിപി വളർച്ച 6.6 ശതമാനമായി ഉയരുമെന്നും മൂഡീസ് റിപ്പോർട്ട് ചെയ്‌തു.
2019 നവംബറിൽ ഇന്ത്യയുടെ റേറ്റിങ് സ്റ്റേബിൾ എന്നതിൽ നിന്ന് നെഗറ്റീവ് എന്നതിലേക്ക് മൂഡീസ് തരം താഴ്ത്തിയിരുന്നു. നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാർ നയങ്ങൾ കാര്യകക്ഷമമല്ലെന്നാണ് മൂഡീസ് മുന്നറിയിപ്പ് നൽകുന്നത്. 2020-ലെ ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ അനുമാനം 0.2 ശതമാനമായിരിക്കുമെന്ന് ഏപ്രിൽ മാസത്തിൽ മൂഡീസ് റിപ്പോർട്ട് ചെയ്‌തിരുന്നു. 2.5 ശതമാനമായിരിക്കും വളർച്ച എന്നായിരുന്നു മാർച്ചിൽ പ്രവചിച്ചിരുന്നത്. ഇതാണ് ഇപ്പോൾ നടപ്പ് സാമ്പത്തിക വർഷം ഇന്ത്യയുടെ വളർച്ചാ നിരക്ക് പൂജ്യം ശതമാനമായിരിക്കുമെന്നതിലേക്ക് എത്തിയിരിക്കുന്നത്.
നാമമാത്രമായ ജിഡിപി വളർച്ച ഉയർന്ന നിരക്കിലേക്ക് തിരിച്ചെത്തിയില്ലെങ്കിൽ ബജറ്റ് കമ്മി കുറയ്‌ക്കുന്നതിലും കടബാധ്യത വർദ്ധിക്കുന്നത് തടയുന്നതിലും സർക്കാരിന് കാര്യമായ തടസ്സങ്ങൾ നേരിടേണ്ടിവരുമെന്ന് മൂഡീസ് പറയുന്നു. സര്‍ക്കാരിൻറെ ഉയര്‍ന്ന കടവും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവുമെല്ലാം തന്നെ ഇന്ത്യ നേരിടുന്ന വെല്ലുവിളികളാണ്.
എസ്‌ബിഐ വായ്‌പ പലിശ നിരക്ക് വീണ്ടും കുറച്ചു; ഇതോടെ എംസിഎല്‍ആര്‍ നിരക്ക് 7 ശതമാനമായി
ഉയര്‍ന്ന കടബാധ്യത ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച കുറയുന്നതിന് ഇടയാക്കും. സാമ്പത്തിക മേഖല ശക്തിപ്പെടുത്താനും സ്ഥിരത കൈവരിക്കാനുമുള്ള ശ്രമം നടത്താൻ സർക്കാർ മുതിർന്നാൽ മാത്രമേ നെഗറ്റീവ് എന്നതിൽ നിന്ന് സ്ഥിരതയാർന്നത് എന്ന സാമ്പത്തിക വളർച്ചാ സൂചികയിലേക്ക് രാജ്യത്തിന് മാറാനാകൂ എന്ന് മൂഡീസ് സൂചിപ്പിക്കുന്നു.
ക്രൂഡ് ഓയിൽ വില കുത്തനെ ഉയർത്താനൊരുങ്ങി സൗദി അറേബ്യ; 20 വർഷത്തിനിടയിലെ ഏറ്റവും വലിയ വർദ്ധനവ്
ദശലക്ഷക്കണക്കിന് ദരിദ്രർക്ക് ആശ്വാസം പകരുന്നതിനായി നേരിട്ടുള്ള പണ കൈമാറ്റവും ഭക്ഷ്യസുരക്ഷാ നടപടികളും നൽകുന്ന 1.7 ട്രില്യൺ രൂപ (22.53 ബില്യൺ ഡോളർ) ഉത്തേജക പദ്ധതിയാണ് ഇന്ത്യ ഇതുവരെ നൽകിയിട്ടുള്ളത്. ചെറുകിട, ഇടത്തരം ബിസിനസുകൾക്ക് സഹായം നൽകുന്ന രണ്ടാമത്തെ പാക്കേജ് ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോക്ക്‌ഡൗൺ കാലത്തെ താഴ്‌ന്ന വളർച്ചാ നിരക്കും റവന്യൂ നഷ്ടവും സാമ്പത്തിക ഉത്തേജന നടപടികളുടെ അഭാവവും സർക്കാരിന് വലിയ സമ്മർദ്ദമാണ് വരുംകാലത്ത് ഉണ്ടാക്കുകയെന്നാണ് മൂഡീസ് അഭിപ്രായപ്പെടുന്നത്.