കൊവിഡ് -19 മഹാമാരിയെ തുടർന്നുള്ള ലോക്ക്ഡൌൺ കാരണം വിപണിയിൽ നിന്ന് രക്ഷപ്പെടാൻ ഇന്ത്യൻ എയർലൈൻസുകൾക്ക് കുറഞ്ഞത് 2.5 ബില്യൺ ഡോളർ സമാഹരിക്കേണ്ടിവരുമെന്ന് ഏവിയേഷൻ കൺസൾട്ടൻസി കമ്പനിയായ കാപ ഇന്ത്യ വെള്ളിയാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ പറഞ്ഞു. മറ്റ് ഇന്ത്യൻ കാരിയറുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇൻഡിഗോയ്ക്ക് കരുതൽ ധനമുണ്ട്. എന്നിരുന്നാലും, ഇത് ഒരു നീണ്ട പ്രതിസന്ധി ഉണ്ടായാൽ ഉണ്ടാകുന്ന അപകടസാധ്യതകളിൽ നിന്ന് മുക്തമല്ലെന്നും കാപ വ്യക്തമാക്കി.
മൂലധന സമാഹരണം
വിപണിയിലെ പ്രതിസന്ധികൾ നീങ്ങി മടങ്ങി വരുന്നത് വരെ വിമാനക്കമ്പനികൾക്ക് 2.5 ബില്യൺ ഡോളറിന്റെ മൂലധന സമാഹരണം ആവശ്യമായി വരും. കാരണം വിപണിയുടെ വീണ്ടെടുക്കലിനായി അധിക ഫണ്ട് ആവശ്യമാണ്. സമ്പദ്‌വ്യവസ്ഥയുടെ അവസ്ഥ ഏതെങ്കിലും വാക്‌സിൻ അല്ലെങ്കിൽ ചികിത്സയുടെ സമയം തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
റീഫണ്ടുകൾ
യാത്രക്കാരുടെ റീഫണ്ടുകൾ സംബന്ധിച്ച സുപ്രീംകോടതി വിധി വിമാനക്കമ്പനികൾക്കെതിരായാൽ 300 മില്യൺ ഡോളർ ആഭ്യന്തര റീഫണ്ടുകൾക്ക് ധനസഹായം നൽകുന്നതിന് ആവശ്യമാണെന്നും ഇത് വിമാനക്കമ്പനികൾക്ക് വെല്ലുവിളിയാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. കൊവിഡ് -19 ലോക്ക്ഡൌൺ സമയത്ത് യാത്രയ്ക്കായി ബുക്ക് ചെയ്ത ടിക്കറ്റുകളുടെ മുഴുവൻ പണവും തിരികെ നൽകണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി ഏപ്രിൽ 27 ന് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് നോട്ടീസ് നൽകിയിരുന്നു.
ലോക്ക്ഡൌൺ
മാർച്ച് 25 മുതൽ മെയ് 3 വരെയുള്ള യാത്രകൾക്കായി മാർച്ച് 25 മുതൽ ഏപ്രിൽ 14 വരെ ലോക്ക്ഡൌണിന്റെ ആദ്യ ഘട്ടത്തിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് റദ്ദാക്കൽ ചാർജുകൾ ഈടാക്കാതെ മുഴുവൻ തുകയും തിരികെ നൽകാനുള്ള വ്യോമയാന മന്ത്രാലയത്തിന്റെ ഏപ്രിൽ 16 ലെ ഉത്തരവ് എയർലൈൻസ് ലംഘിച്ചുവെന്ന് അപേക്ഷയിൽ ആരോപിക്കുന്നു. ലോക്ക്ഡൌൺ കാരണം മാർച്ച് 25 മുതൽ വിമാനക്കമ്പനികൾ സർവ്വീസ് നിർത്തി വയ്ക്കുകയും വിമാനത്താവള പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുകയും ചെയ്തു. രാജ്യത്തെ സ്ഥിതിഗതികൾ അനുസരിച്ച്, മെയ് 17 വരെ രാജ്യവ്യാപകമായി ലോക്ക്ഡൌൺ നീട്ടിയിരിക്കുകയാണ്.
പ്രോട്ടോക്കോളുകൾ
ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്) പുറപ്പെടുവിച്ച സോഷ്യൽ ഡിസ്റ്റൻസിംഗ്, ഇൻസ്പെക്ഷൻ പ്രോട്ടോക്കോളുകൾ എയർലൈനുകളുടെ ചെലവുകൾ പോലും വീണ്ടെടുക്കുന്നതിനെ സാരമായി ബാധിക്കുമെന്ന് കാപ ഇന്ത്യ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നു. പ്രോട്ടോക്കോൾ അനുസരിച്ച് 180 സീറ്റുകളുള്ള ഒരു വിമാനത്തിൽ ഒരു എയർലൈനിന് പരമാവധി 108 സീറ്റുകൾ മാത്രമേ വിൽക്കാൻ കഴിയൂ.
എയർ ട്രാഫിക്
2021 സാമ്പത്തിക വർഷത്തേക്കുള്ള എയർ ട്രാഫിക് കണക്കെടുപ്പിൽ 55-70 ദശലക്ഷം ആഭ്യന്തര യാത്രക്കാരും 20-27 ദശലക്ഷം അന്താരാഷ്ട്ര യാത്രക്കാരും ആയിരിക്കുമെന്നും കാപ്പ ഇന്ത്യ വ്യക്തമാക്കി. ദുർബലമായ സാമ്പത്തിക സാഹചര്യങ്ങൾ, യാത്രയുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ എന്നിവ വിമാനക്കമ്പനികൾക്ക് ഭാവിയിലും ദോഷകരമായിരിക്കുമെന്നാണ് വിലയിരുത്തൽ.
വരുമാന നഷ്ടം
ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷന്റെ (ഐഎടിഎ) ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കൊവിഡ് -19 മൂലമുള്ള ലോക്ക്ഡൌണിന്റെ ഫലമായി ഇന്ത്യൻ വിമാനക്കമ്പനികളുടെ പ്രവർത്തനം 11.2 ബില്യൺ ഡോളർ വരുമാന നഷ്ടം നേരിടാൻ സാധ്യതയുണ്ടെന്നും യാത്രക്കാരുടെ ആവശ്യം പ്രതിവർഷം 47% കുറയുമെന്നും വ്യക്തമാക്കി. കൂടാതെ ദശലക്ഷക്കണക്കിന് വ്യോമയാന മേഖലകളിലുള്ളവരുടെ ജോലികൾ അപകടത്തിലാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
വീണ്ടെടുക്കൽ എളുപ്പമല്ല
വീണ്ടെടുക്കൽ എളുപ്പമല്ലെന്നും വ്യവസായ മേഖലയും സർക്കാരും നിർണായകമായ തീരുമാനങ്ങൾ എടുക്കേണ്ടതുണ്ടെന്നും കാപ ഇന്ത്യ റിപ്പോർട്ടിൽ പറഞ്ഞു. സേവനങ്ങൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട സാമ്പത്തികവും പ്രവർത്തനപരവുമായ വെല്ലുവിളികൾ വളരെ പ്രാധാന്യമർഹിക്കുന്നവയാണ്, ചില കമ്പനികൾ സർവ്വീസ് നടത്തേണ്ടെന്ന് തീരുമാനിച്ചേക്കാം. എന്നാൽ മറ്റുള്ളവയുടെ നിലനിൽപ്പിനെ തന്നെ നിലവിലെ സ്ഥിതി ബാധിച്ചേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.