നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിലെ ജിഡിപി ത്രൈമാസ ഫലങ്ങൾ ഉടൻ പുറത്തിറക്കാനിരിക്കെ, വിവിധ റേറ്റിംഗ് ഏജൻസികൾ സമ്പദ്‌വ്യവസ്ഥയിൽ കൂടുതൽ ഇടിവുണ്ടാക്കുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. സമ്മർദ്ധത്തിലായിരിക്കുന്ന സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനായി ധനകാര്യമന്ത്രി നിർമല സീതാരാമൻ നിരവധി പാക്കേജുകൾ പ്രഖ്യാപിച്ചിട്ടും നഷ്ടം നികത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
ജിഡിപി ഇടിവ്
സമ്പദ്‌വ്യവസ്ഥയുടെ എല്ലാ മേഖലകളിലെയും മാന്ദ്യം കഴിഞ്ഞ രണ്ട് പാദങ്ങളിൽ ഇന്ത്യയുടെ വളർച്ചാ പ്രവചനത്തിൽ കുത്തനെ ഇടിവുണ്ടാക്കി. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ തുടർച്ചയായ അഞ്ചാം പാദത്തിലും ഇടിവ് രേഖപ്പെടുത്തിയേക്കാമെന്നാണ് നിലവിലെ പ്രവചനം. ഇന്ത്യയുടെ ജിഡിപി ഏപ്രിൽ-ജൂൺ മാസങ്ങളിൽ അഞ്ച് ശതമാനമായി കുറഞ്ഞിരുന്നു. 2013 ന് ശേഷമുള്ള ഏറ്റവും വേഗത കുറഞ്ഞ ജിഡിപി വളർച്ചയായിരുന്നു ഇത്.
റേറ്റിംഗ് ഏജൻസികളുടെ പ്രവചനം
രണ്ടാം പാദത്തിൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് 4.7 ശതമാനമായി കുറയുമെന്നാണ് റേറ്റിംഗ് ഏജൻസി ഐസിആർഎ പ്രതീക്ഷിക്കുന്നത്. ആഭ്യന്തര ഡിമാൻഡ് കുറഞ്ഞതും നിക്ഷേപം ദുർബലമായതുമാണ് ഇടിവിന് കാരണം. ഇന്ത്യാ റേറ്റിംഗ്സും 4.7 ശതമാനം വളർച്ചാ നിരക്കാണ് പ്രതീക്ഷിക്കുന്നത്.
എസ്ബിഐയുടെ പ്രവചനം
ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്‌ബിഐ ഇന്ത്യയുടെ രണ്ടാം പാദ ജിഡിപി വളർച്ചയെ വെറും 4.2 ശതമാനമായാണ് പ്രവചിച്ചിരിക്കുന്നത്. കുറഞ്ഞ വാഹന വിൽപ്പന, വ്യോമയാന മേഖലയിലെ ഇടിവ്, മന്ദഗതിയിലുള്ള കോർ സെക്ടർ വളർച്ച, നിർമ്മാണത്തിലും അടിസ്ഥാന സൌകര്യങ്ങളിലെയും നിക്ഷേപത്തിലെ കുറവ് ഇവയൊക്കെയാണ് വളർച്ചാ നിരക്ക് കുറയാൻ കാരണമെന്നാണ് എസ്ബിഐയുടെ കണ്ടെത്തൽ.
ഉത്തേജന പാക്കേജുകൾ
സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ സർക്കാർ ചില ഉത്തേജന പാക്കേജുകൾ വാഗ്ദാനം ചെയ്തിരുന്നു. താഴെ പറയുന്നവയാണ് അവയിൽ ചിലത്.
- ബാങ്ക് റീകാപ്പിറ്റലൈസേഷൻ
- 10 പൊതുമേഖലാ ബാങ്കുകളെ നാലായി ലയിപ്പിക്കൽ
- വാഹനമേഖലയ്ക്ക് സഹായം
- സ്റ്റാർട്ടപ്പുകൾക്ക് നികുതി ആനുകൂല്യങ്ങൾ
- കോർപ്പറേറ്റ് നികുതി കുറയ്ക്കൽ


Click it and Unblock the Notifications