റെയില്‍വേയിലെ നോണ്‍ ടെക്നിക്കല്‍ പോപ്പുലര്‍ കാറ്റഗറി തസ്തികകളിലേക്ക് ഉത്തർപ്രദേശിൽ നടത്തിയ പരീക്ഷയുമായി ബന്ധപ്പെട്ട് സംഘര്‍ഷം ഉടലെടുത്തിരുന്നു. ഏറ്റവുമൊടുവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 40,000 തസ്തികയിലേക്ക് ഒരു കോടിയിലേറെ പേരാണ് അപേക്ഷിച്ചത്. പ്ലസ്ടു യോഗ്യതയുള്ള തസ്തികകളില്‍ ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്ന വിധത്തിലാണ് രണ്ടാംഘട്ട പരീക്ഷയെന്ന് ആരോപിച്ചായിരുന്നു പ്രക്ഷോഭം. നോട്ടിഫിക്കേഷനില്‍ ഒരു പരീക്ഷ എന്നു മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തുടര്‍ന്ന് പ്രശ്നപരിഹാരത്തിന് റെയില്‍വേ മന്ത്രാലയം സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഈയൊരു പശ്ചാത്തലത്തില്‍ ഇന്ത്യയിലെ തൊഴില്‍ വിപണിയെ കുറിച്ചൊരു അവലോകനമാണിത്.
മോശം നിലവാരം
ലോകബാങ്ക് പ്രസിദ്ധപ്പെടുത്തിയിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോള്‍ യുവക്കളുടെ (15- 24 വയസ്) തൊഴില്‍ വിപണിയില്‍ ഇന്ത്യയിലുടെ നിലവാരം താഴെത്തട്ടിലാണ്. സാമ്പത്തികമായി സജീവമായ യുവാക്കളുടെ (തൊഴിലുള്ളവരോ ഉദ്യോഗര്‍ഥികളോ) ശരാശരി എണ്ണം കുറവായിരുന്നിട്ടും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണ് അനുഭവപ്പെടുന്നത്. അതായത് 15-24 വയസിനിടയിലുള്ള യുവാക്കളില്‍ 27.1 ശതമാനം മാത്രമാണ് ഉദ്യോഗാര്‍ഥികള്‍. എ്ന്നാല്‍ 23 ശതമാനമാണ് യുവാക്കളിലെ തൊഴിലില്ലായ്മ നിരക്കും. അതേസമയം, നമ്മുടെ അയല്‍ രാജ്യങ്ങളായ ബംഗ്ലാദേശില്‍ തൊഴില്‍ അന്വേഷികളായ ചെറുപ്പക്കാര്‍ 42 ശതമാനം ഉള്ളപ്പോഴും തൊഴിലില്ലായ്മ 12.1 ശതമാനം മാത്രമാണ്. സമാനമായി ചൈനയില്‍ തൊഴില്‍ അന്വേഷകര്‍ 45.6 ശതമാനവും തൊഴില്‍ ലഭിക്കാത്തവരുടെ എണ്ണം 11 ശതമാനവുമാണ്.
Also Read: കാശ് വാരണോ? മോണോപോളി ബിസിനസില്‍ നിക്ഷേപിക്കൂ; എതിരാളിയില്ലാത്ത 4 സ്‌മോള്‍ കാപ് ഓഹരികളിതാ
വിദ്യാഭ്യാസ- നൈപുണി പൊരുത്തക്കേട്
ഇന്ത്യന്‍ തൊഴില്‍ വിപണി നേരിടുന്ന പ്രധാന വെല്ലുവിളി വിദ്യാഭ്യാസവും അതില്‍ നിന്നും നേടുന്ന നൈപുണ്യവും തമ്മിലുള്ള പൊരുത്തക്കേടാണ്. അതായത്, വിദ്യാഭ്യാസം പൂര്‍ത്തിയായി ഇറങ്ങുന്നവര്‍ വ്യാവസായികരംഗം ആവശ്യപ്പെടുന്ന നിലവാരത്തിലല്ല ഉള്ളത്. സ്‌കൂളിലും കോളേജിലും ചേരുന്ന കുട്ടികളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും അവര്‍ നേടുന്ന വിദ്യാഭ്യാസത്തിലുടെ വ്യാവസായിക ലോകം ആവശ്യപ്പെടുന്ന നൈപുണിശേഷി കരഗതമാകുന്നില്ല. 15- 29 വയസുള്ളവരില്‍ തൊഴില്‍ ഇല്ലാത്തവരുടെ എണ്ണം മറ്റ് പ്രായക്കാരില്‍ ഉള്ളതിന്റെ ഇരട്ടിയാണ്. അതുകൊണ്ട് കൂടിയാണ് താഴെത്തട്ടിലുള്ള സര്‍ക്കാര്‍ ജോലികള്‍ക്ക് ആവശ്യക്കാരേറുന്നതും. ഈ വിഭാഗങ്ങിലെ പരീക്ഷകള്‍ക്ക് പൊതു വിദ്യാഭ്യാസ ഘട്ടത്തിലെ നിലവാരത്തിലാണെന്നതും മറ്റൊരു ഘടകമാണ്.
തൊഴില്‍ ഇല്ലായ്മ വര്‍ധിക്കുന്നു
15 മുതല്‍ 29 വയസുള്ള യുവാക്കള്‍ക്കിടെയില്‍ തന്നെ ഉയര്‍ന്ന വിദ്യാഭ്യാസം നേടുംതോറും തൊഴില്‍ ഇല്ലായ്മ നിരക്കും വര്‍ധിക്കുന്നതായി കാണാനാവും. ഈ പ്രായക്കാര്‍ക്കിടെയില്‍ ഔപചാരിക വിദ്യാഭ്യാസമില്ലാത്ത 7.4 ശതമാനം ആളുകളില്‍ 1.4 ശതമാനം മാത്രമാണ് തൊഴില്‍ ലഭിക്കാതെ നില്‍ക്കുന്നത്. സമാനമായി പ്രൈമറിഘട്ടം വരെ പഠിച്ചവര്‍ 10.8 ശതമാനവും ഇവരില്‍ 4.1 ശതമാനം പേര്‍ക്കാണ് തൊഴില്‍ ഇല്ലാത്തത്. എന്നാല്‍ ഈ പ്രായക്കാര്‍ക്കിടെയിലെ ഡിപ്ലോമ/ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പൂര്‍ത്തിയായവരില്‍ 31.6 ശതമാനം പേരാണുളളത്. ഇതില്‍ 17.2 ശതാമനമാണ് തൊഴില്‍ ഇല്ലായ്മ. അതുപോലെ ബിരുദം പൂര്‍ത്തിയാക്കിയവര്‍ 34.8 ശതമാനവും അവര്‍ക്കിടെയിലെ തൊഴില്‍ ഇല്ലായ്മ 16.2 ശതമാനവുമാണ്.
ശമ്പളക്കുറവും അനിശ്ചിതത്വവും
താഴെത്തട്ടിലുള്ള സര്‍ക്കാര്‍ ജോലികള്‍ക്കു പോലും ലഭിക്കുന്ന ശമ്പളം, സ്വാകര്യ മേഖലയില്‍ ലഭിക്കുന്ന ശരാശരി ശമ്പളത്തേക്കാള്‍ കൂടുതലാണ്. 2018-19 കാലഘട്ടത്തില്‍ നടത്തിയ സര്‍വേ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍, താഴേത്തട്ടിലുളള സര്‍ക്കാര്‍ ജോലിക്കാരുടെ ശരാശരി ശമ്പളം 16,160 ആയിരിക്കുമ്പോള്‍ സ്വകാര്യ മേഖലയില്‍ സ്വയം തൊഴില്‍ കണ്ടെത്തുന്നവരുടേത് 10,725-ഉം മറ്റ് സ്ഥിരമല്ലാത്ത ജോലിക്കാര്‍ക്ക് 8,340 രൂപയുമാണ് മാസവരുമാനമായി ലഭിക്കുന്നത്. ജോലി സുരക്ഷിതത്വമാണ് സര്‍ക്കാര്‍ ജോലികളെ ആകര്‍ഷകമാക്കുന്ന സുപ്രധാനമായ മറ്റൊരു ഘടകം. 15-29 വയസിനിടെയില്‍ ജോലി ചെയ്യുന്ന യുവാക്കളില്‍ 78 ശതമാനം പേര്‍ക്കും ജോലി സംബന്ധമായ ലിഖിതമായ ഉടമ്പടികളില്ലെന്നതും ശ്രദ്ധേയം.
രണ്ട് മുഖ്യ കാരണങ്ങള്‍
യുവാക്കള്‍ക്കളുടെ ഇടയില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ ഇല്ലായ്മ നേരിടുന്ന സംസ്ഥാനങ്ങള്‍ ബിഹാറും ഉത്തര്‍പ്രദേശുമാണ്. ഇന്ത്യയിലെ ജനസംഖ്യയുടെ 24.5 ശതമാനവും ഈ രണ്ട് സംസ്ഥാനത്താണ്. സമാനമായി, 2018-2019 കാലഘട്ടത്തില്‍ നടത്തിയ തൊഴില്‍ സര്‍വേ പ്രകാരം, രാജ്യത്തെ 15-29 പ്രായക്കാര്‍ക്കിടെ തൊഴില്‍ ഇല്ലാത്ത ചെറുപ്പക്കാരില്‍ 22.9 ശതമാനം പേരും ബിഹാറിലും ഉത്തര്‍പ്രദേശില്‍ നിന്നുമാണ്. ഇതിന് മറ്റൊരു കാരണവും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഈ രണ്ട് സംസ്ഥാനത്തേയും ബിരുദത്തിനോ ഹയര്‍ സെക്കണ്ടറിയിലോ ചേരുന്നവരില്‍ 96 ശതമാനം പേരും പൊതുവായിട്ടുള്ള കോഴ്‌സുകളാണ് തെരഞ്ഞെടുക്കുന്നത്. ഇതില്‍ 70 ശതമാനം പേരും ഹ്യുമാനിറ്റീസ് കോഴ്‌സിനാണ് ചേരുന്നത്. അതിനാല്‍ തന്നെ റെയില്‍വേ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട സംഘര്‍ഷം ഈ സംസ്ഥാനങ്ങളില്‍ പൊട്ടിപ്പുറട്ടതില്‍ അതിശയിക്കേണ്ട കാര്യവുമില്ല.