ബെംഗളൂരു: ഇന്‍ഫോസിസ് സഹ സ്ഥാപകനും മലയാളിയും ആയ എസ്ഡി ഷിബുലാലിന്റെ കുടുംബം ഓഹരി വിറ്റഴിച്ച് വന്‍ ധനസമാഹരണം നടത്തി. ഇന്‍ഫോസിസില്‍ കുടുംബാംഗങ്ങള്‍ക്കുള്ള ഓഹരിയുടെ ചെറിയൊരു ശതമാനം ആണ് വിറ്റഴിച്ചത്.
85 ലക്ഷം ഓഹരികള്‍ വിറ്റഴിച്ച വകയില്‍ സമാഹരിച്ചത് 777 കോടി രൂപയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഷിബുലാലിന്റെ ഭാര്യ, മകന്‍, മരുമകന്‍, ചെറുമകന്‍ എന്നിവരുടെ ഓഹരികളുടെ ഒരുഭാഗമാണ് വിറ്റത്. ഇന്‍ഫോസിസിന്റെ മുന്‍ സിഇഒയും എംഡിയും ആണ് ആലപ്പുഴ മുഹമ്മ സ്വദേശിയായ ഷിബുലാല്‍. ഓഹരി വിൽപനയുടെ വിശദാംശങ്ങൾ...
മലയാളി
ആലപ്പുഴ ജില്ലയിലെ മുഹമ്മ സ്വദേശിയായ എസ്ഡി ഷിബുലാല്‍ ഇന്‍ഫോസിസ് സ്ഥാപിച്ച ഏഴ് പേരില്‍ ഒരാളാണ്. ആലപ്പുഴ എസ്ഡി കോളേജില്‍ നിന്ന് ബിരുദവും എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് ഫിസിക്‌സില്‍ ബിരുദാനന്തര ബിരുദവും സ്വന്തമാക്കിയ ഷിബുലാല്‍ ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് കംപ്യൂട്ടര്‍ എന്‍ജിനീയറിങ്ങില്‍ എംഎസ് ബിരുദം നേടുന്നത്. ഇതിന് ശേഷമാണ് ഇന്‍ഫോസിസ് രൂപീകരത്തില്‍ പങ്കാളിയാകുന്നത്.
777 കോടി രൂപ
ഷിബുലാലിന്റെ ഓഹരികളല്ല ഇപ്പോള്‍ വിറ്റിട്ടുള്ളത്. ഭാര്യ കുമാരി ഷിബുലാല്‍, മകന്‍ ശ്രേയസ് ഷിബുലാല്‍, മരുമകന്‍ സഗൗരവ് മന്‍ചന്ദ, ചെറുമകന്‍ മിലന്‍ മന്‍ചന്ദ എന്നിവരുടെ ഓഹരിയുടെ ഒരു ഭാഗമാണ് വിറ്റത്. മൊത്തം 85 ലക്ഷം ഓഹരികള്‍ വിറ്റ് സമാഹരിച്ചത് 777 കോടി രൂപയാണ്.
മകന്റെ ഓഹരികള്‍
മകന്‍ ശ്രേയസ് ഷിബുലാലിന്റെ ഓഹരിയാണ് ഏറ്റവും അധികം വിറ്റത്- 40 ലക്ഷം ഓഹരികള്‍. ഇന്‍ഫോസിസിന്റെ മൊത്തം ഓഹരിയുടെ 0.09 ശതമാനം വരുമിത്. ഏതാണ്ട് 365.65 കോടി രൂപ മൂല്യമുണ്ട് ഇതിന്.
ശ്രേയസിന് ഇന്‍ഫോസില്‍ ഉണ്ടായിരുന്നത് 0.66 ശതമാനം ഓഹരികളായിരുന്നു ഇത്. ഇപ്പോഴത്തെ വില്‍പനയോടെ ഓഹരി ശതമാനം 0.56 ശതമാനമായി കുറഞ്ഞു.
കുമാരി ഷിബുലാല്‍
ഷിബുലാലിന്റെ ഭാര്യ, കുമാരി ഷിബുലാലിന്റെ 12 ലക്ഷം ഓഹരികള്‍ വിറ്റഴിച്ചു. 10968 കോടി രൂപ മൂല്യമുള്ളതാണ് ഓഹരികള്‍. ഇന്‍ഫോസിസിന്റെ 0.03 ശതമാനം വരുമിത്. ഇതോടെ കുമാരി ഷിബുലാലിന്റെ ഓഹരി പങ്കാളിത്തം 0.22 ശതമാനം ആയി.
മരുകനും ചെറുമകനും
മരുമകന്‍ ഗൗരവ് മന്‍ചന്ദയുടെ 18 ലക്ഷം ഓഹരികളാണ് വിറ്റഴിച്ചത്. 164.56 കോടി രൂപ മൂല്യം വരും ഇതിന്. ഇതോടെ ഗൗരവിന്റെ ഓഹരി പങ്കാളിത്തം 0.32 ശതമാനം ആയി.
ഗൗരവിന്റെ മകന്‍ മിലന്‍ മന്‍ചന്ദയുടെ പേരിലുള്ള 15 ലക്ഷം ഓഹരികളും വിറ്റിട്ടുണ്ട്. ഇതിന്റെ മൂല്യം 137.11 കോടി രൂപയാണ്. മിലന്റെ ഓഹരി പങ്കാളിത്തം ഇതോടെ 0.33 ശതമാനം ആയി.
നിക്ഷേപങ്ങള്‍ക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും
കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തുന്നതിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടിയാണ് പണം സമാഹരിച്ചിരിക്കുന്നത് എന്നാണ് ഷിബുലാലിന്റെ കുടുംബ ഓഫീസ് വ്യക്തമാക്കിയിരിക്കുന്നത്. ജൂലായ് 22, 23, 24 തീയ്യതികളില്‍ ആയിട്ടായിരുന്നു ഓഹരികള്‍ വിറ്റഴിച്ചത്. ഇന്‍ഫോസിസിന്റെ പെയ്ഡ് അപ്പ് ഓഹരി മൂലധനത്തിന്റെ 0.20 ശതമാനം ഓഹരികളാണ് വിറ്റത് എന്നും വ്യക്തമാക്കിയിട്ടുണ്ട്.