ഇൻഫോസിസ് ലിമിറ്റഡ് രണ്ടാം ഘട്ട ഓഫീസ് പ്രവത്തനങ്ങൾ ഈ ആഴ്ച പുനരാരംഭിക്കും. ഇത്തവണ 15% ജീവനക്കാർ ഓഫീസിലേക്ക് മടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാരണം നാലാം ഘട്ടത്തിൽ എത്തിയതോടെ ലോക്ക്ഡൗൺ ഇന്ത്യയിലുടനീളം ലഘൂകരിച്ചു കൊണ്ടിരിക്കുകയാണ്. 242,371 ജീവനക്കാരുള്ള ബെംഗളൂരു ആസ്ഥാനമായുള്ള ഈ ഐടി കമ്പനിയിലെ 36,350 ൽ അധികം ജീവനക്കാരായിരിക്കും ഈ ആഴ്ച്ച ഓഫീസുകളിലെത്തുക. ആദ്യ ഘട്ടത്തിൽ 5% ൽ താഴെ ജീവനക്കാർ ഓഫീസിൽ എത്തി ജോലി ചെയ്തിരുന്നു.
ഇൻഫോസിസ് എല്ലാ സ്ഥലങ്ങളിലെയും ഓഫീസുകൾ വീണ്ടും തുറന്നുവെന്നും ഈ ആഴ്ച രണ്ടാം ഘട്ടം ആരംഭിക്കുമെന്നും ക്രമേണ ഓഫീസ് ജോലികൾ പഴയതുപോലെ ആക്കുകയാണ് ലക്ഷ്യമെന്നും ഇൻഫോസിസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ഗ്രൂപ്പ് ഹ്യൂമൻ റിസോഴ്‌സ് മേധാവിയുമായ കൃഷ് ശങ്കർ പറഞ്ഞു. പ്രാരംഭ ഘട്ടത്തിൽ പ്രവർത്തനം പുനരാരംഭിക്കുന്നത് വ്യവസായ സ്ഥാപനമായ നാസ്കോമിന്റെ നിർദ്ദേശ പ്രകാരമാണ്.
ഇൻഫോസിസ് വരുമാനം വർദ്ധിപ്പിക്കാൻ അനധികൃത നടപടികൾ സ്വീകരിച്ചതായി ആരോപണം
പ്രാരംഭ ഘട്ടത്തിൽ 10-15% ജീവനക്കാരെ ഓഫീസുകളിലേക്ക് അയയ്ക്കാനാണ് ഐടി കമ്പനികളോട് നാസ്കോം നിർദ്ദേശിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ, ഇൻഫോസിസിന്റെ ചീഫ് എക്സിക്യൂട്ടീവ് സലീൽ പരേഖ് കമ്പനിയുടെ ആസ്ഥാനമായ ബെംഗളൂരുവിലെ ഓഫീസിൽ എത്തി ജോലി ആരംഭിച്ചിരുന്നു. മാർച്ചിൽ ലോക്ക്ഡൗൺ ആരംഭിച്ചപ്പോൾ, കമ്പനിയുടെ 93% ജീവനക്കാരും വീടുകളിലിരുന്ന് പ്രവർത്തിക്കാൻ തുടങ്ങി. ജീവനക്കാരുടെ സുരക്ഷയാണ് തങ്ങളുടെ മുൻഗണനയെന്നും. ഉൽപാദനക്ഷമത നഷ്‌ടപ്പെട്ടിട്ടില്ലെന്ന് കണക്കിലെടുക്കുമ്പോൾ, ഓഫീസിലേക്ക് ഉടൻ ജീവനക്കാർ മടങ്ങി വരേണ്ടതില്ലെന്നും കൃഷ് ശങ്കർ പറഞ്ഞു.
ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ഇൻഫോസിസ് വക്താവ് പറഞ്ഞു. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളിൽ, ഫ്രണ്ട് ഡെസ്‌കിലെ താപനില പരിശോധനയ്ക്കിടയിലും ജീവനക്കാർ സാമൂഹിക അകലം പാലിക്കുന്നതായി കാണാം. നിലവിലുള്ള പകർച്ചവ്യാധി കണക്കിലെടുത്ത് പ്രമോഷനുകളും ശമ്പള വർദ്ധനവും ഇൻഫോസിസ് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ഉയർന്നുവരുന്ന കൊറോണ വൈറസ് സാഹചര്യം കാരണം പുതിയ നിയമനം, പ്രമോഷനുകൾ, ഇൻക്രിമെന്റുകൾ എന്നിവ താത്ക്കാലികമായി നിർത്തി വച്ചു. കോവിഡ് 19 പ്രതിസന്ധിയുടെ സാഹചര്യത്തില്‍ പല ഐടി കമ്പനികളും തങ്ങളുടെ പുതിയ റിക്രൂട്ട്‌മെന്റുകള്‍ മരവിപ്പിച്ചിരിക്കുകയാണ്.