ന്യൂഡൽഹി: രാജ്യത്തെ പകുതിയോളം ബാങ്ക് നിക്ഷേപങ്ങൾ ഇപ്പോഴും ഇൻഷുറൻസ് പരിരക്ഷയുടെ പരിധിയിലായിട്ടില്ല. 50.9 ശതമാനം ബാങ്ക് അക്കൗണ്ടുകൾ മാത്രമാണ് അഞ്ചുലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷാ പരിധിയിൽ ആയത്. റിസർ ബാങ്ക് ഓഫ് ഇന്ത്യയുടെ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. സാമ്പത്തിക വർഷം അവസാനിക്കുന്ന മാർച്ച് 31 വരെയുള്ള കണക്കാണിത്.
2020 ഫെബ്രുവരി മുതലാണ് ബാങ്ക് നിക്ഷേപങ്ങൾക്കുള്ള ഇൻഷുറൻസ് പരിരക്ഷാ പരിധി ഒരു ലക്ഷം രൂപയിൽനിന്ന് അഞ്ചുലക്ഷം രൂപയായി ഉയർത്തി റിസർവ് ബാങ്ക് ഉത്തരവിറക്കിയത്. പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര സഹകരണ ബാങ്ക് സാമ്പത്തിക പ്രതിസന്ധിയിലായപ്പോൾ നിക്ഷേപകർക്കുണ്ടായ ബുദ്ധിമുട്ട് പരിഗണിച്ചായിരുന്നു റിസർവ് ബാങ്ക് നീക്കം.
രാജ്യത്തെ വിവിധ ബാങ്കുകളിലായി 252.6 കോടി അക്കൗണ്ടുകളാണുള്ളത്. ഇതിൽ 98.1 ശതമാനം അക്കൗണ്ടുകളും ഡെപോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗാരന്റി കോർപ്പറേഷനിൽ (ഡി.ഐ.സി.ജി.സി.) രജിസ്റ്റർചെയ്തിട്ടുണ്ട്. 247.8 കോടി അക്കൗണ്ടുകളാണ് രജിസ്റ്റർചെയ്തത്. എന്നാൽ നിക്ഷേപത്തുകയ്ക്കുള്ള ഇൻഷുറൻസ് പരിരക്ഷ അക്കൗണ്ടുകൾക്കുള്ള പരിരക്ഷയേക്കാൾ വളരെ കുറവാണ്.
ആകെയുള്ള 1,49,67,776 നിക്ഷേപ അക്കൗണ്ടുകളിൽ ആർബിഐ കണക്കനുസരിച്ച് ഇൻഷുർ ചെയ്തിട്ടുള്ള ആകെ നിക്ഷേപങ്ങൾ 76,21,258 എണ്ണം മാത്രമാണ്. അതായത് 49.1 ശതമാനത്തോളം നിക്ഷേപങ്ങൾ ഇപ്പോഴും ഇൻഷുറൻസ് പരിധിക്കുപുറത്താണ്. നിക്ഷേപ ഇൻഷുറൻസ് പരിധി അഞ്ചുലക്ഷമായി ഉയർത്തിയതുകൊണ്ട് നിക്ഷേപങ്ങളെല്ലാം ഇതിലുൾപ്പെടണമെന്നില്ല.