പ്രമുഖ ടെലികോം കമ്പനി വോഡഫോൺ- ഐഡിയയിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ടെലികോം മേഖലയിലെ സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള മാർഗ്ഗങ്ങളാണ് കേന്ദ്രസർക്കാർ ചർച്ച ചെയ്യുന്നത്. ഇന്ത്യയുടെ കോർപ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോൾ വോഡഫോൺ- ഐഡിയ നേരിട്ടുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ കമ്പനി ഏത് നിമിഷവും പൂട്ടിയേക്കാമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ടെലികോം മേഖലയെ മൊത്തത്തിലും സാമ്പത്തിക പ്രതിസന്ധി ബാധിച്ചിട്ടുണ്ട്.
നിലവിൽ 1.8 ലക്ഷം കോടി രൂപയാണ് വോഡഫോൺ ഐഡിയയുടെ ആകെയുള്ള കടബാധ്യത. ഇതിൽത്തന്നെ 1.5 ലക്ഷം കോടി രൂപയും സർക്കാരിന് നൽകാനുള്ളതാണ്. ഈ സാഹചര്യത്തിൽ നിക്ഷേപം വഴി 25000 കോടി രൂപയെങ്കിലും കണ്ടെത്താൻ കമ്പനി ശ്രമിച്ചെങ്കിലും ഇതൊന്നും ഫലം കണ്ടില്ല. ഏത് വിധേനയും കമ്പനിയെ നിലനിർത്താനാണ് സർക്കാരും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ടെലികോം മേഖലയെ മൊത്തത്തിൽ സാമ്പത്തിക പ്രതിസന്ധി ബാധിച്ച സാഹചര്യത്തിൽ ഈ വിഷയം പരിഹരിക്കാൻ മുൻകയ്യെടുക്കണമെന്നാണ് വോഡഫോൺ ഐഡിയ അടക്കമുള്ള ടെലികോം കമ്പനികൾ ഉന്നയിക്കുന്ന ആവശ്യം.
പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ടി സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് ഭാരതി എയർടെൽ ചീഫ് എക്സിക്യൂട്ടീവ് ഗോപാൽ വിറ്റലും രംഗത്തെത്തിയിട്ടുണ്ട്. മൂന്ന് സ്വകാര്യ കമ്പനികളെങ്കിലും പ്രവർത്തിക്കുന്ന തരത്തിൽ ഈ മേഖലയെ സംരക്ഷിക്കണമെന്നാണ് അദ്ദേഹം ഉന്നയിക്കുന്ന ആവശ്യം. നേരത്തെ 12 ടെലികോം കമ്പനികളാണ് രാജ്യത്ത് പ്രവർത്തിച്ചിരുന്നതെങ്കിൽ ഇന്നത് മൂന്നിലേക്ക് ചുരുങ്ങിയിട്ടുണ്ട്. നാല് സ്വകാര്യ കമ്പനികളുണ്ടായിരുന്നുവെങ്കിലും വോഡഫോൺ ഐഡിയയും കൂട്ടിയോജിപ്പിച്ചതോടെ കമ്പനികളുടെ എണ്ണം മൂന്നായി കുറയുകയായിരുന്നു.
ഔദ്യോഗിക കണക്ക് അനുസരിച്ച് വോഡഫോൺ ഐഡിയയ്ക്ക് 58,254 കോടി രൂപയുടെ മൊത്ത വരുമാനത്തിന്റെ (AGR) ബാധ്യതയുണ്ടായിരുന്നു, അതിൽ കമ്പനി 7,854.37 കോടി രൂപയും കമ്പനി അടച്ച് തീർത്തിരുന്നു. 50,399.63 കോടി രൂപയുടെ കുടിശ്ശിക ബാക്കിയുണ്ട്. കമ്പനിയുടെ മൊത്തം കടം, പാട്ട ബാധ്യതകൾ ഒഴികെ, 2021 മാർച്ച് 31 വരെ 1,80,310 കോടി രൂപയിലേക്ക് എത്തിയിട്ടുണ്ട്. സർക്കാരിന് നൽകാനുള്ള എജിആർ ബാധ്യത കൂടാതെ 23,080 കോടി രൂപയുടെ ബാങ്കുകളിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും, വായ്പയെടുത്ത വകയിൽ തിരിച്ചടയ്ക്കാനുണ്ട്. 96,270 കോടി രൂപയുടെ മാറ്റിവച്ച സ്പെക്ട്രം ബാധ്യതകളും തുകയിൽ ഉൾപ്പെടുന്നുണ്ട്.
കഴിഞ്ഞയാഴ്ച, കോടീശ്വരനായ കുമാർ മംഗലം ബിർള വിഐഎല്ലിന്റെ എക്സിക്യൂട്ടീവ് ചെയർമാനും നോൺ-എക്സിക്യൂട്ടീവ് ഡയറക്ടർ സ്ഥാനവും രാജിവച്ചിരുന്നു. എന്നാൽ അദ്ദേഹം പുറത്തേക്ക് പോയതിനുള്ള കാരണങ്ങളൊന്നും തന്നെ കമ്പനി വ്യക്തമാക്കിയിട്ടില്ല. ഇതോടൊപ്പം കമ്പനിയുടെ 24 ശതമാനത്തിലധികം ഇടിഞ്ഞ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലേക്കെത്തുകയും ചെയ്തിരുന്നു. വോഡഫോൺ ഐഡിയ, ഭാരതി എയർടെൽ എന്നിവയുൾപ്പെടെയുള്ള ടെലികോം കമ്പനികളുടെ എജിആറുമായി ബന്ധപ്പെട്ട കുടിശ്ശികകൾ കണക്കാക്കുന്നതിലുള്ള പിഴവുകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജികൾ സുപ്രീം കോടതി കഴിഞ്ഞ മാസം തള്ളിയിരുന്നു.
വോഡഫോൺ ഐഡിയയെ രക്ഷിക്കാന്‍ തങ്ങളുടെ ഓഹരി ഒരു പൊതു സ്ഥാപനത്തിനോ സ്വകാര്യ സ്ഥാപനത്തിനോ വില്‍ക്കാന്‍ തയ്യാറാണെന്ന് ഏതാനും ആഴ്ചകള്‍ക്കുമുമ്പ് കേന്ദ്ര കാബിനറ്റ് സെക്രട്ടറിക്ക് അയച്ച കത്തില്‍ മംഗലം ബിര്‍ള വ്യക്തമാക്കിയിരുന്നു സര്‍ക്കാര്‍ ഇത് അംഗീകരിക്കുകയാണെങ്കില്‍, വോഡഫോണ്‍ ഐഡിയയുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുണ്ടാകും. ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ 27% ഉടമസ്ഥതയിലുള്ള കമ്പനി, ബ്രിട്ടീഷ് വോഡഫോണ്‍ പിഎല്‍സിയുടെ 44% ഓഹരിയാണ്, സര്‍ക്കാര്‍ ഭാഗികമായി കൈകാര്യം ചെയ്യും. ബിഎസ്എന്‍എല്‍ വോഡഫോണ്‍ ഐഡിയയും തമ്മിലുള്ള സമന്വയം വിഐക്ക് മാത്രമല്ല, പൊതു ടെലികോം കമ്പനിക്കും സാമ്പത്തികമായി ആരോഗ്യകരമാണെന്നാണ് വിലയിരുത്തുന്നത്.