ഐടി, ബിസിനസ് പ്രോസസ് ഔട്ട്‌സോഴ്‌സിംഗ് (ബിപിഒ) ജോലിക്കാർക്ക് വർക്ക് ഫ്രം ഹോം അല്ലെങ്കിൽ ഇന്ത്യയിൽ എവിടെ ഇരുന്നും ജോലി ചെയ്യുന്നതിനുള്ള പുതിയ മാർഗ്ഗ നിർദ്ദേശങ്ങളുമായി സർക്കാർ രംഗത്ത്. ബിപിഒ, കെപിഒ (നോളജ് പ്രോസസ് ഔട്ട്‌സോഴ്സിംഗ്), ഐടി-ഇഎസ്, കോൾ സെന്റർ ജോലികൾ തുടങ്ങിയവയ്ക്ക് ഈ നിർദ്ദേശങ്ങൾ ബാധകമാണ്. ഐടി വ്യവസായത്തിന് ശക്തമായ പ്രചോദനം നൽകുകയും ലോകത്തെ ഏറ്റവും മത്സരാധിഷ്ഠിത ഐടി കേന്ദ്രമായി ഇന്ത്യയെ മാറ്റുകയും ചെയ്യുകയെന്നതാണ് പുതിയ നിയമങ്ങളുടെ ലക്ഷ്യമെന്ന് ഔദ്യോഗിക പ്രസ്താവനയിലൂടെ സർക്കാർ വ്യക്തമാക്കി
പുതിയ നിയമം കമ്പനികൾക്ക് ജീവനക്കാരുടെ വീട്ടിലിരുന്നുള്ള ജോലി അല്ലെങ്കിൽ ഇന്ത്യയിൽ എവിടെയിരുന്നുമുള്ള ജോലി നയങ്ങൾ എളുപ്പമാക്കുന്നതിനുള്ള സാധ്യതകൾ വർദ്ധിപ്പിക്കും. കൊവിഡ് -19 വ്യാപനത്തോടെ ജീവനക്കാരെ വീട്ടിൽ ഇരുന്ന് ജോലി ചെയ്യാൻ ഐടി, ബിപിഒ കമ്പനികളെ നിർബന്ധിതരാക്കിയ ഈ കാലഘട്ടത്തിൽ പുതിയ നിയമങ്ങൾക്ക് പ്രാധാന്യം ഏറെയാണ്.

പുതിയ നിയമങ്ങൾ ഒഎസ്‌പികൾക്കുള്ള (other service providers) രജിസ്ട്രേഷൻ ആവശ്യകതകളെ ഇല്ലാതാക്കി. അതേസമയം ഡാറ്റയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ബിപിഒ വ്യവസായം ഈ നിയമ പരിധിയിൽ നിന്ന് നീക്കം ചെയ്തു. കമ്പനികൾ ജീവനക്കാരെ വർക്ക് ഫ്രം ഹോം നയങ്ങളിൽ നിന്നും തടയുന്ന നിരവധി ആവശ്യകതകൾ സർക്കാർ പുതിയ നയ പ്രകാരം നീക്കം ചെയ്തു. വ്യവസായത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി അനാവശ്യ നിയന്ത്രണങ്ങൾ നീക്കം ചെയ്യുക എന്നതാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ കൊണ്ട് ഗവൺമെന്റ് ലക്ഷ്യമിടുന്നത്.
ഈ പരിഷ്കരണത്തോടെ, രാജ്യത്തെ ഐടി നിക്ഷേപം വർദ്ധിപ്പിക്കുന്നതിന് ഇന്ത്യൻ സർക്കാർ ഐടി വ്യവസായത്തിന് പിന്തുണ നൽകുന്നതിന്റെ ശക്തമായ സൂചനകളാണ് ലഭിക്കുന്നത്. മറ്റ് സേവന ദാതാക്കളുടെ നിയന്ത്രണ സംവിധാനത്തെ ലളിതമാക്കുന്നതിന് ഒരു വലിയ പരിഷ്കരണമാണ് നരേന്ദ്രമോദി സർക്കാർ ഇന്ന് സ്വീകരിച്ചിരിക്കുന്നതെന്നും ഇത് ഐടി, ഐടിഇഎസ്, ബിപിഒ വ്യവസായത്തെ ശക്തിപ്പെടുത്തുമെന്നും കേന്ദ്ര കമ്മ്യൂണിക്കേഷൻസ് ആൻഡ് ഐടി മന്ത്രി രവിശങ്കർ പ്രസാദ് ട്വീറ്റ് ചെയ്തു.


Click it and Unblock the Notifications