കൊവിഡ് 19 പ്രതിസന്ധികൾക്കിടയിലും ഫോബ്‌സിന്റെ 34-ാമത് വാർഷിക കോടീശ്വരൻ പട്ടികയിൽ ആമസോൺ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസ് തന്നെ ഒന്നാമൻ. 113 ബില്യൺ ഡോളർ ആസ്തിയുള്ള ഇദ്ദേഹം തുടർച്ചയായ മൂന്നാം വർഷമാണ് ലോകത്തെ ഏറ്റവും ധനികനായ വ്യക്തിയായി നിലകൊള്ളുന്നത്. രണ്ടാം സ്ഥാനക്കാരനായ ബിൽ ഗേറ്റ്സിന്റെ ആസ്തി 98 ബില്യൺ ഡോളറാണ്. ആഡംബര മാഗ്നറ്റ് എൽവിഎംഎച്ച് ചെയർമാനും സിഇഒയുമായ ബെർണാഡ് അർനോൾട്ട് 76 ബില്യൺ ഡോളർ സമ്പാദിച്ച് മൂന്നാമത്തെ സമ്പന്ന വ്യക്തിയായി പട്ടികയിൽ മുന്നേറി.
67.5 ബില്യൺ ഡോളറിന്റെ ആസ്തിയുമായി വാറൻ ബഫറ്റിനാണ് പട്ടികയിൽ നാലാം സ്ഥാനം. 59 ബില്യൺ ഡോളർ ആസ്തിയുള്ള ഒറാക്കിൾ സ്ഥാപകനും സിടിഒയുമായ ലാറി എലിസണാണ് ഫോബ്സ് പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ളത്. പട്ടികയിൽ ശ്രദ്ധേയായ പുതുമുഖം ബെസോസിന്റെ മുൻ ഭാര്യ മക്കെൻസി ബെസോസാണ്. 36 ബില്യൺ ഡോളറിന്റെ ആസ്തിയുമായി 22-ാം സ്ഥാനത്താണ് മക്കെൻസി എത്തിയിരിക്കുന്നത്.

കൊവിഡ് 19 വ്യാപനവും തുടർന്നുള്ള പ്രതിസന്ധികളും കാരണം ലോകത്തിലെ സമ്പന്നരിൽ ചില പ്രകടമായ മാറ്റങ്ങൾ ഇത്തവണ ദൃശ്യമാണ്. നിരവധി പേരുടെ സമ്പത്തിൽ ഗണ്യമായ കുറവുകളും വന്നിട്ടുണ്ട്. കോവിഡ് -19 മഹാമാരിയും തുടർന്നുള്ള സാമ്പത്തിക തകർച്ചയും കാരണം 267 പേർ ഈ വർഷത്തെ പട്ടികയിൽ നിന്ന് പുറത്തായി. 1,062 വ്യക്തികളുടെ സമ്പാദ്യത്തിൽ കുറവുണ്ടായി. ഈ വർഷത്തെ ശതകോടീശ്വരന്മാരുടെ മൊത്തം ആസ്തി 8 ട്രില്യൺ ഡോളറാണ്, ഇത് കഴിഞ്ഞ വർഷത്തെ 8.7 ട്രില്യൺ ഡോളറിനേക്കാൾ കുറവാണ്.
ആഗോള ആരോഗ്യ പ്രതിസന്ധിയിലേക്ക് ഗേറ്റ്സ്, സൂം സിഇഒ എറിക് യുവാൻ, അർനോൾട്ട്, എയർബൺബി സിഇഒ ബ്രയാൻ ചെസ്കി തുടങ്ങിയ ശതകോടീശ്വരന്മാർ വൻ തുക തന്നെ സംഭാവന നൽകുകയും ചെയ്തു. ഭർത്താവുമായോ മക്കളുമായ സഹോദരങ്ങളുമായോ തങ്ങളുടെ സമ്പാദ്യം പങ്കിടുന്ന ഏഴ് പേർ ഉൾപ്പെടെ 2020ലെ പട്ടികയിൽ 241 സ്ത്രീകളുണ്ട്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മൊത്തം ആസ്തി ഒരു മാസത്തിനുള്ളിൽ ഒരു ബില്യൺ ഡോളർ ഇടിഞ്ഞുവെന്ന് റിപ്പോർട്ടിൽ പറയുന്നു.


Click it and Unblock the Notifications