ദില്ലി: 18 മാസങ്ങള്‍ക്ക് ശേഷം ജെറ്റ് എയര്‍വേയ്‌സ് വിമാന കമ്പനി വീണ്ടും തിരിച്ചെത്തുന്നു. 16 മാസം മുമ്പാണ് കമ്പനി പാപ്പരത്ത നടപടികള്‍ക്ക് വിധേയമായത്. കല്‍റോക്ക് കാപ്പിറ്റലും മുറാരി ലാല്‍ ജലനുമാണ് പുതി ഉടമകള്‍. ഇവര്‍ സമര്‍പ്പിച്ച പുതിയ റെസലൂഷന്‍ പ്ലാന്‍ വായ്പ നല്‍കുന്നവരുടെ കമ്മിറ്റി അംഗീകരിച്ചു. ഇ വോട്ടിങിലൂടെയാണ് അംഗീകാരം ലഭിച്ചത്. എന്നാല്‍ ഇവര്‍ക്ക് മുന്നില്‍ ഇനിയും കടമ്പകള്‍ ഏറെയാണ്.
ഇപ്പോള്‍ തയ്യാറാക്കിയ പുതിയ പദ്ധതിക്ക് ദേശീയ കമ്പനികാര്യ ട്രൈബ്യൂണലിന്റെ അനുമതി ലഭിക്കണം. അത് കഴിഞ്ഞാല്‍ വ്യോമയാന മന്ത്രാലയത്തിന്റെയും കമ്പനി കാര്യ മന്ത്രാലയത്തിന്റെയും അനുമതിയും ലഭിക്കേണ്ടതുണ്ട്. നിലവില്‍ ജെറ്റ് എയര്‍വേയ്‌സ് വിമാനങ്ങള്‍ക്ക് രാജ്യത്തെ വിമാനത്താവളങ്ങളില്‍ സ്ലോട്ടുകള്‍ ഇല്ല. ഇവരുടെ സ്ലോട്ടുകള്‍ മറ്റു വിമാനങ്ങള്‍ക്ക് താല്‍ക്കാലികമായി അനുവദിച്ചിരിക്കുകയാണ്. പ്രവര്‍ത്തന അനുമതിയും ഇനി ശരിപ്പെടുത്തിയെടുക്കണം. പൈലറ്റുമാരുടെയും എന്‍ജിനിയര്‍മാരുടെയും ലൈസന്‍സ് പുതുക്കേണ്ടതുണ്ട്.
ഗ്യാസ് സിലിണ്ടറുകൾക്ക് ഒടിപി അധിഷ്ടിത ഡെലിവറി: പരിഷ്കാരം നവംബർ ഒന്നുമുതൽ പ്രാബല്യത്തിൽ
സ്ലോട്ടുകളും പ്രവര്‍ത്തന അനുമതിയും വലിയ പ്രശ്‌നമല്ലെന്ന് വ്യോമയാനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. വിമാന കമ്പനി ആവശ്യപ്പെട്ടാല്‍ വേഗത്തില്‍ ലഭിക്കാവുന്നതേയുള്ളൂ ഇത് രണ്ടും. വായ്പ നല്‍കിയവര്‍, ജീവനക്കാര്‍ എന്നിവരുടെ ക്ലെയിമുകള്‍ 40000 കോടി രൂപയിലധികമുണ്ട്. പുതിയ റെസലൂഷനില്‍ ഇതില്‍ 15525 കോടിയാണ് അംഗീകരിച്ചത്. എസ്ബിഐ, യെസ് ബാങ്ക് തുടങ്ങിയ വായ്പ നല്‍കിയവര്‍ തങ്ങള്‍ക്ക് 11344 കോടി കിട്ടാനുണ്ട് എന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ഇവരുടെ 7459 കോടി രൂപ മാത്രമാണ് അംഗീകരിച്ചത്.
കൊറോണ കാരണം ലോകത്തെ മിക്ക വിമാന കമ്പനികളും പ്രതിസന്ധിയിലാണ്. എന്നാല്‍ ഈ പ്രതിസന്ധി മുതലെടുത്ത് തന്നെയാണ് പുതിയ പാക്കേജ് തയ്യാറാക്കിയിട്ടുള്ളതും. വിമാനങ്ങള്‍ അല്‍പ്പം കുറഞ്ഞ വിലക്ക് കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാട്ടത്തിനെടുക്കുന്നതിന്റെ നിരക്കും കുറഞ്ഞിട്ടുണ്ട്. പൈലറ്റുമാര്‍ ഇഷ്ടംപോലെയുണ്ട്. ഒട്ടേറെ പൈലറ്റുമാര്‍ കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യാന്‍ തയ്യാറായിട്ടുണ്ടെന്നും ഏവിയേഷന്‍ കണ്‍സള്‍ട്ടന്റ് കെജി വിശ്വനാഥ് പറഞ്ഞു.