തിരുവനന്തപുരം; കേരളത്തിൽ വരുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള എക്‌സിബിഷൻ കം ട്രേഡ് സെന്ററിൻ്റെയും കൺവെൻഷൻ സെന്ററിൻ്റെയും പ്രവർത്തനം രണ്ട് വർഷത്തിനുള്ളിൽ പൂർത്തീകരിക്കാൻ സർക്കാർ. കാക്കനാട്രണ്ടു ഘട്ടങ്ങളിലായാണ് പദ്ധതി പൂർത്തിയാകുന്നത്.70 കോടിയാണ് പദ്ധതി ചെലവ് പ്രതീക്ഷപ്പെടുന്നത്. ഇതുവഴി കേരളത്തിലെ മുഴുവൻ എം.എസ്.എം.ഇ കൾക്കും തങ്ങളുടെ ഉല്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും വില്പന നടത്തുന്നതിനുമുള്ള അവസരം ലഭിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.
വ്യവസായ വകുപ്പിന്റെ അഭിമാന പദ്ധതികളിലൊന്നായാണ് ഇത് രൂപപ്പെടുത്തുന്നത്. കേരളത്തിലെ വ്യവസായങ്ങൾക്കും പരമ്പരാഗത മേഖലയ്ക്കും കാർഷിക രംഗത്തിനും പുത്തൻ ഉണർവ് പകരാൻ പ്രദർശന വിപണന കേന്ദ്രത്തിന് കഴിയുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പറഞ്ഞു. വ്യവസായികൾക്കും മറ്റു മേഖലകളിലുള്ളവർക്കും പ്രയോജനകരമായ വിധത്തിൽ പ്രദർശനം സംഘടിപ്പിക്കാനും അന്താരാഷ്ട്ര വിപണി ഉൾപ്പെടെ നേടിയെടുക്കുന്നതിനും ഈ വേദി സഹായകരമാകും.കാക്കനാട് ഇതിനായി 15 ഏക്കർ സ്ഥലം കണ്ടെത്തിയിട്ടുള്ളത്.
കേന്ദ്രം യാഥാർത്ഥ്യമാകുന്നതോടെ കേരളത്തിലെ വ്യത്യസ്ത മേഖലകളെ ഉൾപ്പെടുത്തി പ്രദർശനവും വിപണന മേളയും സംഘടിപ്പിക്കുന്നതിന് ഒരു വാർഷിക കലണ്ടർ തയ്യാറാക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി. സ്ഥിരമായി പ്രദർശന വിപണന മേളകൾ സാധ്യമാകുന്നതോടെ ദേശീയ, അന്തർദ്ദേശീയ തലത്തിൽ ശ്രദ്ധ നേടാനും ഉത്പന്നങ്ങൾക്ക് വിശാലമായ വിപണി കണ്ടെത്താനും സാധിക്കും. ഇന്ത്യ ട്രേഡ് പ്രൊമോഷൻ ഓർഗനൈസേഷന്റെ ന്യൂഡൽഹിയിലെ പ്രദർശന വിപണന കേന്ദ്രത്തിന്റെ മാതൃകയിലാവും കൊച്ചിയിലും കേന്ദ്രം ഒരുക്കുകയെന്നും മന്ത്രി പറഞ്‍ഞു.