തിരുവനന്തപൂരം: ഇത്തവണത്തേയും കേരള ബജറ്റിൽ ടൂറിസം മേഖലയ്‌ക്ക് പ്രാധാന്യം നൽകിയിട്ടുണ്ട്. ടൂറിസം മേഖലയ്ക്ക് ഉണര്‍വ്വേകാന്‍ നിരവധി പദ്ധതികളാണ് സംസ്ഥാന സര്‍ക്കാർ പ്രഖ്യാപിച്ചത്‍. ടൂറിസം മേഖലയുടെ പ്രോത്സാഹനത്തിനായി 320 കോടി രൂപയാണ് ഈ ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത്. വയനാടിന് ഇക്കോ ടൂറിസം വികസനത്തിനായി 5 കോടി രൂപ അനുവദിച്ചിട്ടുണ്ട്. തത്ത്വമസി എന്ന പേരില്‍ തീര്‍ത്ഥാടന പദ്ധതി ആരംഭിക്കുമെന്നും ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. ബേക്കൽ-കോവളം ജലപാത ഈ വർഷം തുറക്കും. ഈ ജലപാത തുറക്കുന്നതോടെ മലബാർ മേഖലയിലെ ടൂറിസം പദ്ധതികൾക്ക് പുതിയ ഊർജ്ജം പകരുമെന്നാണ് കണക്കുകൂട്ടൽ.
കോഴിക്കോട്, പൊന്നാനി, തങ്കശ്ശേരി തുറമുഖങ്ങളുടെ രൂപരേഖ തയ്യാറായി വരുന്നതായും ബജറ്റ് അവതരണത്തിൽ മന്ത്രി വ്യക്തമാക്കി. ബോട്ട് ലീഗിനും മറ്റ് ജലമേളകള്‍ക്കുമായി 20 കോടി രൂപയാണ് സര്‍ക്കാര്‍ നീക്കി വെച്ചിരിക്കുന്നത്. മുസരിസ് പദ്ധതി 2020-21 സാമ്പത്തിക വർഷത്തിൽ കമ്മീഷന്‍ ചെയ്യുമെന്നും ഐസക് വ്യക്തമാക്കി. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി തുടന്ന സമയത്താണ് ധനമന്ത്രി തോമസ് ഐസക് 2020–21 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് അവതരിപ്പിച്ചത്. സാമ്പത്തിക പ്രതിസന്ധിക്കിടയിലും സംസ്ഥാനത്തിന്റെ ജിഡിപിയില്‍ 7.5 ശതമാനം വളര്‍ച്ചയുണ്ടായിട്ടുണ്ടെന്നാണ് സാമ്പത്തിക അവലോകന റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നത്.
കേരള ബജറ്റ് 2020: കുറഞ്ഞ നിരക്കിൽ കാൻസർ മരുന്നുകൾ, മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന് 50 കോടി
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ ചെലവ് ചുരുക്കലിന് ഊന്നൽ നല്‍കിയുള്ള ബജറ്റായിരിക്കും ഇത്തവണത്തേത് എന്ന് ധനമന്ത്രി സൂചന നല്‍കിയിരുന്നു. പിണറായി സര്‍ക്കാരിന്‍റെ അഞ്ചാമത്തെ ബജറ്റും തോമസ് ഐസക്ക് അവതരിപ്പിക്കുന്ന 11ാം ബജറ്റുമാണ് ഇത്. ബജറ്റവതരണത്തിൽ കേന്ദ്ര സർക്കാരിനെതിരെ ഐസക് വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. കേന്ദ്രത്തിന്റെ കേരളത്തോടുള്ള അവഗണന ഇപ്പോഴും തുടരുന്നതായി ധനമന്ത്രി പറഞ്ഞു.