കോവിഡ് കാലത്ത് വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് ഒരു ഫാഷനായി മാറിയെന്ന് ബജറ്റ് പ്രസംഗത്തിനിടെ ധനമന്ത്രി. അതുകൊണ്ട് തന്നെ അടുത്ത അഞ്ച് വർഷം കൊണ്ട് 20 ലക്ഷം പേർക്ക് വീട്ടിലിരുന്നുള്ള തൊഴിൽ ഉറപ്പാക്കുമെന്നും ധനമന്ത്രി പറഞ്ഞു. അഭ്യസ്തവിദ്യരായ തൊഴിൽ രഹിതരെ കണ്ടെത്തി പരിശീലനം നൽകി ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ജോലിയ്ക്ക് പ്രാപ്തരാക്കുകയാണ് ലക്ഷ്യം.
ഈ പദ്ധതിയുടെ ഉപഭോക്താക്കളിൽ 75% പേരും സ്ത്രീകളായിരിക്കും. ഡേറ്റ അനലിസ്റ്റിക്സ്, സൈബർ സ്കിൽ, റോബോർട്ടിക്സ്, ബിസിനസ് സ്കിൽ തുടങ്ങി കമ്പനികളുടെ ആവശ്യമനുസരിച്ച് പ്രത്യേക പരിശീലനമായിരിക്കും നൽകുക. ഇതിനായ 250 കോടി രൂപ ചെലവഴിക്കും. ഇവയിൽ കൂടുതലും ഓൺലൈൻ പരിശീലന പദ്ധതിയായിരിക്കും.
അഭ്യസ്തവിദ്യർക്ക് പരിശീലനും നൽകി തൊഴിൽ ഉറപ്പു വരുത്തണമെങ്കിൽ കേരളം ഒരു ഡിജിറ്റൽ ഇക്കണോമിയായി മാറണമെന്നും വിദ്യാഭ്യാസ ഗുണനിലവാരം ഉയരണമെന്നും ധനമന്ത്രി വ്യക്തമാക്കി. വിദ്യ കൊണ്ട് സ്വതന്ത്രരാകുക എന്ന ശ്രീനാരായണ ഗുരുവിന്റെ വാക്കുകളും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. സ്ത്രീ പ്രൊഫഷണലുകള്‍ക്ക് ഹ്രസ്വപരിശീലനം നല്‍കി ജോലിക്ക് പ്രാപ്തരാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
കേരളത്തിൽ ഒരു വിദ്യാഭ്യാസ വിപ്ലവം അനിവാര്യമാണെന്നും ധനമന്ത്രി വ്യക്കമാക്കി. ഇതിനായി എല്ലാ വീട്ടിലും ഒരു ലാപ്ടോപ്പ് എങ്കിലും ഉണ്ടായിരിക്കണമെന്നും ധനമന്ത്രി പറഞ്ഞു. പിന്നാക്കവിഭാഗക്കാർക്ക് പകുതി വിലയ്ക്ക് ലാപ്ടോപ്പ് ലഭ്യമാക്കും. കെ ഫോൺ പദ്ധതി വഴി വീടുകളിലും സ്ഥാപനങ്ങളിലും ഇന്റർനെറ്റ് എത്തിക്കുമെന്നും ധനമന്ത്രി പറഞ്ഞു. വര്‍ക്ക് ഫ്രം ഹോം പദ്ധതിക്ക് ഐകെഎഫ്‌സി, കെഎസ്എഫ്ഇ, കേരള ബാങ്ക് വായ്പകള്‍ ലഭ്യമാക്കും.