വായ്പാ തിരിച്ചടവുകള്‍ക്ക് മൂന്നു മാസത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കുകയാണ് റിസര്‍വ് ബാങ്ക്. മൊറട്ടോറിയം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ വായ്പ എടുത്തവര്‍ക്ക് മൂന്നു മാസത്തേക്ക് കുടിശ്ശിക അടയ്‌ക്കേണ്ട. ഏപ്രില്‍ 14 വരെ തുടരുന്ന കര്‍ഫ്യൂ പ്രമാണിച്ചാണ് കേന്ദ്ര ബാങ്കിന്റെ പുതിയ തീരുമാനം.
Most Read: ആഗോള സമ്പദ്വ്യവസ്ഥ മാന്ദ്യത്തിലേക്ക് പ്രവേശിച്ചുവെന്ന് അന്താരാഷ്ട്ര നാണയനിധി മേധാവി
കൊറോണ ഭീതിയില്‍ വരുമാനം മുട്ടിനില്‍ക്കുന്ന ജനങ്ങള്‍ക്ക് മേല്‍ വായ്പാ തിരിച്ചടവുകള്‍ വലിയ ബാധ്യത സൃഷ്ടിക്കും. ഇക്കാര്യം തിരിച്ചറിഞ്ഞാണ് മൂന്നു മാസക്കാലം റിസര്‍വ് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത്. എന്നാല്‍ റിസര്‍വ് ബാങ്കിന്റെ മൊറട്ടോറിയം കേരളത്തിലെ സഹകരണ ബാങ്കുകള്‍ക്ക് ബാധകമാണോ? പിന്നാലെ ചോദ്യമുയര്‍ന്നിരുന്നു.
വിഷയത്തില്‍ സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിശദീകരണവുമായി രംഗത്ത്. റിസര്‍വ് ബാങ്കിന്റെ വായ്പാ മൊറട്ടോറിയം സഹകരണ ബാങ്കുകള്‍ക്കും ബാധകമാണ്, മന്ത്രി വ്യക്തമാക്കി. മാര്‍ച്ച് ഒന്നു മുതല്‍ മെയ് 31 വരെയാണ് മൊറട്ടോറിയം കാലാവധി. കേരള ബാങ്ക്, അര്‍ബന്‍ സഹകരണ ബാങ്കുകളും റിസര്‍വ് ബാങ്കിന്റെ മൊറട്ടോറിയം നിര്‍ദ്ദേശം പാലിക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.
ഈ കാലഘട്ടത്തില്‍ വായ്പ എടുത്തവര്‍ പ്രതിമാസ കുടിശ്ശിക അടയ്‌ക്കേണ്ടതില്ല. നേരത്തെ, സംസ്ഥാന സര്‍ക്കാര്‍ കുടിശ്ശിക നിവാരണ പദ്ധതി കേരളത്തില്‍ പ്രഖ്യാപിച്ചിരുന്നു. പദ്ധതി പ്രകാരം കുടിശ്ശിക മുടങ്ങിക്കിടക്കുന്നവര്‍ക്ക് ഒറ്റത്തവണയായി കടബാധ്യത തീര്‍ക്കാം. 2020 മാര്‍ച്ച് 31 -നാണ് ഒറ്റത്തവണയായി വായ്പാ ബാധ്യതകള്‍ തീര്‍ക്കാനുള്ള അവസാന തീയതി. എന്നാല്‍ കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ സ്ഥിതി വിലയിരുത്തുമെന്നും ആവശ്യമെന്നു കണ്ടാല്‍ കുശിശ്ശിക നിവാരണ പദ്ധതി പുനരാരംഭിക്കുമെന്നും കടകംപള്ളി സുരേന്ദ്രന്‍ ശനിയാഴ്ച്ച വ്യക്തമാക്കി.
കൊറോണ വൈറസ് കാരണം രാജ്യം മൂന്നാഴ്ച്ച അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശികകള്‍ തിരിച്ചടയ്ക്കുന്നതിനും മൂന്നു മാസത്തെ മൊറട്ടോറിയം റിസര്‍വ് ബാങ്ക് അനുവദിച്ചിട്ടുണ്ട്. മാര്‍ച്ച് ഒന്നു മുതല്‍ മെയ് 31 വരെ അടയ്‌ക്കേണ്ട കുടിശ്ശികകള്‍ക്കാണ് മൂന്നു മാസത്തെ സാവകാശം ലഭിക്കുക. കാര്‍ഷിക ടേം വായ്പകള്‍, റീട്ടെയില്‍/ക്രോപ്പ് വായ്പകള്‍ ഉള്‍പ്പെടെ എല്ലാ ടേണ്‍ വായ്പകള്‍ക്കും മൊറട്ടോറിയം ലഭ്യമാണ്.
Most Read: പെൻഷൻകാർ അറിഞ്ഞോ? മൂന്ന് മാസത്തെ പെൻഷൻ മുൻകൂട്ടി ലഭിക്കും, എന്ന് മുതൽ?
വെള്ളിയാഴ്ച്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പലിശ നിരക്കുകള്‍ കുറച്ച കാര്യവും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിക്കുകയുണ്ടായി. റീപ്പോ നിരക്ക് 0.75 ശതമാനം കുറച്ച് 4.4 ശതമാനമാക്കി. ഈ സാഹചര്യത്തില്‍ രാജ്യത്തെ ഭവന വായ്പകളുടെയും വാഹന വായ്പുകളുടെയും പലിശനിരക്ക് കുറയും.