കൊച്ചി: തുടർച്ചയായി അഞ്ചാം ദിനവും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 36,480 രൂപയും ഗ്രാമിന് 4,560 രൂപയുമായി കേരളത്തില്‍ സ്വര്‍ണവില തുടരുകയാണ്. മെയ് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണം ഇപ്പോള്‍.
മെയ് 19 -നാണ് (ബുധന്‍) സ്വര്‍ണവില ഏറ്റവുമൊടുവില്‍ മാറിയത്. അന്നേ ദിവസം പവന് 36,360 രൂപയും ഗ്രാമിന് 4,545 രൂപയുമായിരുന്നു നിരക്ക്. ഈ മാസം സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലനിലവാരം പവന് 35,040 രൂപയാണ് (മെയ് 1, 2 തീയതികളില്‍).
മെയ് മാസം ഇതുവരെ പവന് 1,440 രൂപയുടെ വിലവര്‍ധനവ് സംഭവിച്ചു. ഏപ്രിലില്‍ 1,720 രൂപയാണ് പവന് വില കൂടിയത്. ഇതേസമയം, മാര്‍ച്ചില്‍ 1,560 രൂപയും ഫെബ്രുവരിയില്‍ 2,640 രൂപയും പവന് വില കുറഞ്ഞിരുന്നു.
കഴിഞ്ഞമാസം സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 36,080 രൂപയും (ഏപ്രില്‍ 22) ഏറ്റവും കുറഞ്ഞ നിരക്ക് 33,320 രൂപയുമായിരുന്നു (ഏപ്രില്‍ 1). സംസ്ഥാനത്തെ വെള്ളി നിരക്കില്‍ ഇന്ന് ചെറിയ മാറ്റമുണ്ട്. 1 ഗ്രാം വെള്ളിക്ക് 71.50 രൂപയാണ് തിങ്കളാഴ്ച്ച വില. 8 ഗ്രാം വെള്ളിക്ക് വില 572 രൂപ.
ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ സ്വര്‍ണവില ചുവടെ കാണാം (8 ഗ്രാം 22 കാരറ്റ് സ്വര്‍ണം).
- ബെംഗളൂരു: പവന് 36,480 രൂപ
- ചെന്നൈ: പവന് 36,784 രൂപ
- ദില്ലി: പവന് 37,544 രൂപ
- ഹൈദരാബാദ്: പവന് 35,480 രൂപ
- കൊല്‍ക്കത്ത: പവന് 37,424 രൂപ
- മംഗലാപുരം: പവന് 35,480 രൂപ
- മുംബൈ: പവന് 36,800 രൂപ
- മൈസൂരു: പവന് 36,480 രൂപ
ആഗോള വിപണിയിലെ സംഭവവികാസങ്ങള്‍ അടിസ്ഥാനപ്പെടുത്തി ദേശീയ വിപണിയില്‍ ഇന്ന് സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില കൂടുകയാണുണ്ടായത്. പ്രമുഖ ചരക്ക് വ്യാപാര കേന്ദ്രമായ എംസിഎക്‌സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച്) 10 ഗ്രാമിന് 48,519 രൂപ സ്വര്‍ണം വില രേഖപ്പെടുത്തുന്നു. നേട്ടം 0.24 ശതമാനം. എംസിഎക്‌സില്‍ കഴിഞ്ഞ നാലു മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന വിലനിലവാരത്തിലാണ് സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്.
ഇന്ന് വെള്ളിയുടെ കിലോ നിരക്ക് 0.5 ശതമാനം വര്‍ധനവോടെ 71,748 രൂപയിലുമെത്തി. ഇന്നലെ സ്വര്‍ണം 0.22 ശതമാനവും വെള്ളി 1.7 ശതമാനവും തകര്‍ച്ച കുറിച്ചിരുന്നു. എംസിഎക്‌സ് വിലയിലും 1,500 രൂപയോളം വിലവര്‍ധനവിലാണ് സ്വര്‍ണം ദേശീയ വിപണിയില്‍ വില്‍പ്പനയ്ക്ക് വരുന്നത്.
ആഗോള വിപണിയില്‍ ക്രിപ്‌റ്റോകറന്‍സികളുടെ ദുരിതമുഖം സ്വര്‍ണത്തിന് ഗുണം ചെയ്യുകയാണ്. ദുര്‍ബലമായി തുടരുന്ന ഡോളര്‍ സൂചികയും പണപ്പെരുപ്പം കൂടുമെന്ന ആശങ്കകളും മഞ്ഞ ലോഹത്തിന്റെ മാറ്റുകൂട്ടുന്നുണ്ട്. പുതിയ സാഹചര്യത്തില്‍ കഴിഞ്ഞ നാലു മാസത്തിനിടെയുള്ള ഉയര്‍ന്ന നിരക്കിലേക്കാണ് സ്വര്‍ണം പതിയെ ചുവടുവെയ്ക്കുന്നത്.
രാജ്യാന്തര കമ്പോളത്തില്‍ ഔണ്‍സിന് 1,883.21 ഡോളര്‍ നിരക്കില്‍ സ്വര്‍ണവ്യാപാരം പുരോഗമിക്കുകയാണ്. വെള്ളിയുടെ ഔണ്‍സ് നിരക്ക് 27.64 ഡോളറിലേക്ക് ഉയര്‍ന്നു. പ്ലാറ്റിനം നിരക്ക് 0.6 ശതമാനം കൂടി 1,173.03 ഡോളറും രേഖപ്പെടുത്തുന്നു. സ്വര്‍ണ ഇടിഎഫുകളിലേക്ക് (എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട്) കൂടുതല്‍ നിക്ഷേപം ഒഴുകിയെത്തുന്നതും പൊന്നിന്റെ വിലയെ സ്വാധീനിക്കുന്നുണ്ട്.
വെള്ളിയാഴ്ച്ച ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഇടിഎഫായ എസ്ഡിപിആര്‍ ഗോള്‍ഡ് ട്രസ്റ്റിന്റെ സ്വര്‍ണ ശേഖരം 0.6 ശതമാനം കൂടി 1,042.92 ടണ്‍ രേഖപ്പെടുത്തിയിരുന്നു.
ക്രിപ്‌റ്റോകറന്‍സികളുടെ മൈനിങ്ങും വ്യാപാരവും നിരോധിച്ച ചൈനയുടെ തീരുമാനത്തിന് പിന്നാലെയാണ് ബിറ്റ്‌കോയിന്‍, ഈഥര്‍, ഡോഗി (ഡോജ്) അടക്കമുള്ള പ്രമുഖ ക്രിപ്‌റ്റോ കോയിനുകള്‍ നിലംപൊത്തിയത്. നിലവില്‍ 50 ശതമാനത്തിലേറെ തകര്‍ച്ച ക്രിപ്‌റ്റോ വിപണിയില്‍ ദൃശ്യമാണ്.
സ്വര്‍ണ ബോണ്ട്
ഇന്ത്യയില്‍ സ്വര്‍ണ ബോണ്ടുകളുടെ പുതിയ ഘട്ടത്തിന് ഇന്ന് തുടക്കമായി. ഇത്തവണ ഗ്രാമിന് 4,842 രൂപയാണ് ഇഷ്യു വില. മെയ് 2021 മുതല്‍ സെപ്തംബര്‍ 2021 വരെ ആറു ഘട്ടങ്ങളിലായി ബോണ്ട് വില്‍പ്പന നടത്താനാണ് സര്‍ക്കാരിന്റെ തീരുമാനം. ഓണ്‍ലൈന്‍ വഴി സ്വര്‍ണ ബോണ്ട് വാങ്ങുന്നവര്‍ക്ക് ഗ്രാമിന് 50 രൂപ വീതം സര്‍ക്കാര്‍ ഇളവ് നല്‍കും. ഇത്തരം നിക്ഷേപകര്‍ക്ക് ഗ്രാമിന് 4,792 രൂപയായിരിക്കും ഇഷ്യു വില.