തിരുവനന്തപുരം; സ്റ്റാർട്ട് അപ്പുകൾ സ്മാർട്ടാക്കാൻ സർക്കാരിന്റെ 'കെ എഫ് സി സ്റ്റാർട്ടപ്പ് കേരള'.സ്റ്റാർട്ടപ്പുകൾക്ക് 10 കോടി രൂപ വരെയാണ് പദ്ധതിക്ക് സഹായം ലഭിക്കുക. പദ്ധതിക്ക് കീഴിൽ സ്റ്റാർട്ടപ്പുകളുടെ ആശയം മുതൽ വാണിജ്യവൽക്കരണം വരെ വളർച്ചയുടെ എല്ലാ ഘട്ടങ്ങളിലും സർക്കാർ പിന്തുണയ്ക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു.
കേരള സ്റ്റാർട്ടപ്പ് മിഷൻ അല്ലെങ്കിൽ ഇൻഡസ്ട്രിയൽ പോളിസി & പ്രൊമോഷൻ ഡിപ്പാർട്ട്‌മെന്റിൽ (ഡി ഐ പി പി) രജിസ്റ്റർ ചെയ്തിട്ടുള്ളതും കേരളത്തിൽ രജിസ്റ്റേർഡ് ഓഫീസുള്ളതുമായ സ്റ്റാർട്ടപ്പുകൾക്കാണ് വായ്പ.
പദ്ധതി എന്ത്
കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ഉണ്ടായ പ്രതിസന്ധി കണക്കിലെടുത്ത് 2021 ജൂലൈ 30ന് സഭയിൽ 5650 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി കെ. എഫ്.സി വഴി സ്റ്റാർട്ടപ്പുകൾക്ക് വേണ്ടി ഒരു പ്രത്യേക പദ്ധതി നടപ്പിലാക്കാൻ സർക്കാർ തിരുമാനിച്ചത്. സ്റ്റാർട്പ്പുകൾക്ക് പർച്ചേസ് ഓർഡർ നടപ്പിലാക്കാനും, വെഞ്ച്വർ ഡെറ്റ് ആയും പദ്ധതിക്ക് കീഴിൽ വായ്പ നൽകും.അതേസമയം തൊഴിലവസരം സൃഷ്ടിക്കുന്ന പദ്ധതികൾക്കാകും മുൻഗണനയെന്ന് മന്ത്രി വ്യക്തമാക്കുന്നു. ഒപ്പം സമ്പത്ത് സൃഷ്ടിക്കാൻ സാധ്യതയുള്ള പ്രായോഗിക പദ്ധതികൾക്കും സർക്കാരിൽ നിന്നും പച്ചക്കൊടി ലഭിക്കും.
സാമ്പത്തിക സഹായം എങ്ങനെ
ഉൽപാദനത്തിന് 25 ലക്ഷം രൂപയും വാണിജ്യവൽക്കരണത്തിന് 50 ലക്ഷം രൂപയുമാണ് നൽകുകയ സ്കെയിൽ അപ്പ് ചെയ്യുന്നതിന് 100 ലക്ഷം രൂപയും സഹായം ലഭിക്കും. ഇത് ഓരോ ഘട്ടത്തിലും പദ്ധതിച്ചെലവിന്റെ 90% വിധേയമായിരിക്കും. www.kfc.org-ൽ ആണ് സ്റ്റാർട്ട് അപ്പുകൾ അപേക്ഷ നൽകേണ്ടത്. ഇത് പരിശോധിച്ച് വിദഗ്ദ സമിതിയായിരിക്കും വായ്പ അനുവദിക്കുക.
3900 സ്റ്റാർട്ടപ്പുകൾ
മൂലധനത്തിന്റെ ദൗർലഭ്യവും വായ്പാ സൗകര്യങ്ങളുടെ അപര്യാപ്തതയുമാണ് സ്റ്റാർട്ടപ്പുകൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങൾ. സ്റ്റാർട്ടപ്പ് സംരംഭകരെ പ്രോത്സാഹിപ്പിക്കാനുള്ള സർക്കാർ നയത്തിനനുസരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു.സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സർക്കാർ ബജറ്റ് പ്രസംഗത്തിൽ ആറ് പോയിന്റ് പ്രോഗ്രാം പ്രഖ്യാപിചിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. നിലവിൽ സംസ്ഥാനത്ത് 3900 സ്റ്റാർട്ടപ്പുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പുതുതായി 2500 പുതിയ സ്റ്റാർട്ടപ്പുകൾ കൂടി ചേർക്കാനാണ് സർക്കാർ പദ്ധതിയിടുന്നതെന്നും മന്ത്രി പറഞ്ഞു.
10 കോടി വരെ വായ്പ
വർക്ക്‌ഷോപ്പ് സ്ഥാപിക്കുക, ആവശ്യമായ യന്ത്രങ്ങൾ, കമ്പ്യൂട്ടറുകൾ, സെർവറുകൾ, സോഫ്‌റ്റ്‌വെയർ, ഇൻഫ്രാസ്ട്രക്ചർ സജ്ജീകരിക്കൽ, അസംസ്കൃത വസ്തുക്കൾ വാങ്ങൽ, പ്രവർത്തന ഫണ്ട്, പ്രവർത്തന മൂലധനം, ക്ലൗഡ് ചെലവുകൾ, ലൈസൻസുകൾ, പെർമിറ്റുകൾ, കൺസൾട്ടൻസി ചാർജുകൾ, മാർക്കറ്റിംഗ് ചെലവുകൾ, നടപ്പാക്കൽ കാലയളവിലെ പലിശ തുടങ്ങിയ കാര്യങ്ങളും പ്രൊജക്ടിൽ പരിഗണിക്കും.സ്റ്റാർട്ടപ്പുകൾക്ക് പർച്ചേസ് ഓർഡർ ലഭിച്ചുകഴിഞ്ഞാൽ, ഓർഡറുകൾ നടപ്പിലാക്കുന്നതിന് അവർക്ക് 10 കോടി രൂപ വരെ വായ്പ ലഭിക്കാൻ അർഹതയുണ്ട്. 'ഏതെങ്കിലും ഒരു സെബി രജിസ്റ്റർ ചെയ്ത വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടിന്റെ പരിശോധനക്ക് വിധേയമായ സ്ഥാപനങ്ങൾക്ക് 10 കോടി രൂപയുടെ വെഞ്ച്വർ കടവും ലഭിക്കും.സ്റ്റാർട്ടപ്പുകളുടെ എല്ലാ ഘട്ടങ്ങളും പരിഗണിക്കുന്ന ആദ്യ പദ്ധതിയാണിത്, 25 ലക്ഷം മുതൽ 10 കോടി രൂപ വരെയുള്ള വായ്പകലാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്റ്റാർട്ടപ്പുകൾക്ക് മാർഗ്ഗനിർദ്ദേശവും ഹാൻഡ്‌ഹോൾഡിംഗും ഉണ്ടാകും', ധനമന്ത്രി വിശദമാക്കി.
കോവിഡ്-19 വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് എങ്ങനെ വാട്‌സാപ്പ് വഴി ഡൗണ്‍ലോഡ് ചെയ്യാം?
കാലാവധി എത്തും മുമ്പ് സ്ഥിര നിക്ഷേപം പിന്‍വലിക്കുന്നതാണോ, സ്ഥിര നിക്ഷേപത്തിന്മേലുള്ള വായ്പയോ നല്ലത്?