ദില്ലി: ബിപിസിഎല്‍ സ്വകാര്യവത്ക്കരിക്കാനുളള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ത്വരിതപ്പെടുത്തിയതോടെ ഭാരത് ഗ്യാസിന്റെ സബ്‌സിഡി നിരക്കിലുളള എല്‍പിജി കണക്ഷനുകള്‍ മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളിലേക്ക് മാറ്റാന്‍ നീക്കം. ഇതിനായി പെട്രോളിയം മന്ത്രാലയം ഉടനെ തന്നെ കേന്ദ്ര മന്ത്രിസഭയുടെ അനുമതി തേടുമെന്ന് റിപ്പോര്‍ട്ട്. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍, ഇന്ത്യന്‍ ഓയില്‍ എന്നിവയിലേക്കാവും എല്‍പിജി കണക്ഷനുകള്‍ മാറ്റുക.
ഭാരത് ഗ്യാസിന്റെ ഉപഭോക്താക്കളെ മാറ്റുന്നത് 3 മുതല്‍ 5 വര്‍ഷത്തിനകം പൂര്‍ത്തിയാക്കും. പൊതുമേഖലാ സ്ഥാപനങ്ങളായ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്റെ എച്ച്പിയും ഇന്ത്യന്‍ ഓയിലിന്റെ ഇന്‍ഡേനുമാണ് എല്‍പിജി വിതരണം നടത്തുന്നത്. പൊതുമേഖല ഉടമസ്ഥതയിലുളള ഇന്ധന വിതരണക്കാര്‍ സമയത്തിന് സബ്‌സിഡികള്‍ സര്‍ക്കാരില്‍ നിന്നും ലഭിക്കുന്നില്ലെന്ന വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നത്. ചിലപ്പോള്‍ സബ്‌സിഡികള്‍ ലഭിക്കുന്നതിന് വര്‍ഷങ്ങളുടെ തന്നെ കാലതാമസം വരുന്നുണ്ട്.
പാവപ്പെട്ടവര്‍ക്ക് ഉജ്ജ്വല യോജന വഴി പാചക വാതകം, മണ്ണെണ്ണ, എല്‍പിജി കണക്ഷന്‍ എന്നിവയ്ക്കാണ് നിലവില്‍ സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നത്. 2020 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ ഐഒസി, ബിപിസിഎല്‍, എച്ച്പിസിഎല്‍ എന്നിവയ്ക്കായി സബ്‌സിഡി ഇനത്തില്‍ 27,000 കോടി രൂപയാണ് കുടിശ്ശികയുളളത്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് 50 ശതമാനം തുകയാണ് ലഭിക്കാനുളളത്. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷനും ഭാരത് പെട്രോളിയം കോര്‍പറേഷനും 25 ശതമാനം വീതം തുകയും ലഭിക്കാനുണ്ട്.
ബിപിസിഎല്‍ സ്വകാര്യ ഉടമകളുടെ കയ്യിലെത്തുന്നതോടെ സബ്‌സിഡി വിഷയം പ്രശ്‌നമാകാനുളള സാധ്യത മുന്‍കൂട്ടി കണ്ടാണ് ഉപഭോക്താക്കളെ മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളിലേക്ക് മാറ്റാനുളള ശ്രമം നടക്കുന്നത്. ബിപിസിഎല്ലിന്റെ 2020 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം 425 കോടി രൂപയാണ് സബ്‌സിഡി ഇനത്തില്‍ ലഭിക്കാനുളളത്. 2019 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 883 കോടി രൂപയായിരുന്നു.
എണ്ണ, വാതക ബിസ്സിനസ്സ് മേഖലയിലെ ഇന്ത്യന്‍ ബഹുരാഷ്ട്ര കമ്പനിയായ ബിപിസിഎല്‍ ഓഹരി സ്വന്തമാക്കാന്‍ താല്‍പര്യ പത്രം സമര്‍പ്പിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ 52.98 ശതമാനം ഓഹരികള്‍ വാങ്ങാനാണ് വേദാന്ത താല്‍പര്യം പ്രകടിപ്പിച്ചിട്ടുളളത്. റിലയന്‍സ് അടക്കമുളളമുളള പ്രമുഖ കമ്പനികള്‍ ബിപിസിഎല്‍ ഓഹരി വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിക്കാത്ത പശ്ചാത്തലത്തില്‍ ഓഹരികളുടെ വില താഴ്ന്നിരുന്നു. രാജ്യത്ത് നാല് റിഫൈനറികളാണ് ബിപിസിഎല്ലിന് കീഴിലുളളത്.
കേരളത്തിലെ ഇന്നത്തെ സ്വർണ വില; നാല് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വില