രാജ്യം കൊറോണ വൈറസ് മഹാമാരിയെ നേരിടുന്ന ഈ സമയത്ത് ഇപ്പോൾ പ്രവർത്തനരഹിതമായിരിക്കുന്ന കിംഗ്ഫിഷർ എയർലൈൻസിന്റെ പേരിൽ കടം വാങ്ങിയ മുഴുവൻ തുകയും തിരികെ നൽകാമെന്ന് രാജ്യം പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വിജയ് മല്യ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനോട് അപേക്ഷിച്ചു. ബാങ്കുകൾക്ക് കൊടുക്കാനുള്ള മുഴുവൻ തുകയും തിരിച്ചു നൽകാൻ തയാറാണെന്ന് വിജയ് മല്യ. ട്വിറ്ററിലൂടെയാണ് വ്യക്തമാക്കിയിരിക്കുന്നത്.
പണം മുഴുവൻ തിരികെ നൽകാം
രാജ്യത്ത് ലോക്ക്ഡൗണും സാമ്പത്തിക പ്രതിസന്ധിയും നിലനിൽക്കുമ്പോൾ തട്ടിച്ച പണം പൂർണമായും മടക്കി നൽകാൻ തയാറാണെന്ന് വിജയ് മല്യ പറയുന്നു. 9,000 കോടി രൂപയും തിരികെ അടക്കാമെന്നാണ് ധനമന്ത്രി നിർമലാ സീതാരാമനോട് ഇയാൾ അഭ്യർഥിച്ചത്. 9,000 കോടി രൂപയുടെ തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങൾ നടത്തിയാണ് മല്യ നാടുവിട്ടത്. വിജയ് മല്യയുടെ പേരിലുണ്ടായിരുന്ന എല്ലാ കമ്പനികളുടെ പ്രവർത്തനവും നിർമ്മാണവും ഇപ്പോൾ നിർത്തിവച്ചിരിക്കുകയാണ്.
നിർമ്മല സീതാരാമനോട് അപേക്ഷ
കിംഗ് ഫിഷർ എയർലൈൻസിന് വേണ്ടി കടമെടുത്ത തുകയുടെ 100 ശതമാനവും ബാങ്കുകൾക്ക് നൽകുന്നതിന് താൻ തയ്യാറാണെന്ന് ആവർത്തിച്ചുള്ള ഓഫറുകൾ നൽകിയിട്ടും ബാങ്കുകൾ പണം സ്വീകരിക്കാൻ തയ്യാറല്ല, ബാങ്കുകളുടെ നിർദേശപ്രകാരം കണ്ടുകെട്ടിയ സ്വത്ത് വകകൾ പണം സ്വീകരിച്ച് തിരികെ നൽകാൻ എൻഫോഴ്സ്മെന്റും തയ്യാറല്ല. ഈ പ്രതിസന്ധി ഘട്ടത്തിൽ ധനമന്ത്രിയെങ്കിലും തന്റെ ആവശ്യം അംഗീകരിക്കണമെന്ന് മല്യ ട്വീറ്റിലൂടെ പറഞ്ഞു.
ജനങ്ങൾക്ക് മുന്നറിയിപ്പ്
രാജ്യം മുഴുവൻ പൂട്ടിയിടുക എന്ന ചിന്തിക്കാനാവാത്ത കാര്യമാണ് ഇന്ത്യൻ സർക്കാർ നടത്തിയത്. ഞങ്ങൾ അതിനെ മാനിക്കുന്നു. എന്റെ എല്ലാ കമ്പനികളും ഫലപ്രദമായി പ്രവർത്തനം അവസാനിപ്പിച്ചു. എല്ലാ നിർമ്മാണവും അടച്ചിരിക്കുന്നു. ഇതിനൊപ്പം ജനങ്ങൾ പുറത്തിറങ്ങരുതെന്ന ഉപദേശവും മല്യ മുന്നോട്ടുവയ്ക്കുന്നുണ്ട്. സാമൂഹ്യ അകലം പാലിച്ച് വീട്ടുകാരോടും വളർത്തു മൃഗങ്ങളോടും സമയം ചെലവഴിക്കണം. ഞാനും ഇപ്പോൾ അതാണ് ചെയ്യുന്നത്. പുൽവാമയിലോ കാർഗിലിലോ എതിരാളിയെ നേരിടുന്നതിലും ഭീകരമാണ് ഇപ്പോഴത്തെ സാഹചര്യമെന്നും വിജയ് മല്യ ട്വിറ്ററിൽ കുറിച്ചു.


Click it and Unblock the Notifications