യാത്രക്കാർക്ക് അവരുടെ മൊബൈൽ ഫോണുകളിൽ ആരോഗ്യ സേതു ആപ്പ് ഡൌൺലോഡ് ചെയ്യേണ്ടത് നിർബന്ധമാണെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) വെള്ളിയാഴ്ച അറിയിച്ചു. ഇന്ത്യയിലുടനീളമുള്ള വിമാനത്താവളങ്ങൾ ഭാഗികമായ രീതിയിൽ പ്രവർത്തനം പുനരാരംഭിക്കാൻ തയ്യാറാകുമ്പോൾ എയർപോർട്ട് ഓപ്പറേറ്റർ യാത്രക്കാർക്കായി ചില മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. അവ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
മാർഗ്ഗനിർദ്ദേശങ്ങൾ
- നിർബന്ധമായും ആരോഗ്യ സേതു ആപ്ലിക്കേഷൻ ഉപയോഗിക്കുക.
- മാസ്കും മറ്റ് സംരക്ഷണ മാർഗങ്ങളും ധരിക്കുക.
- സഹയാത്രികരിൽ നിന്ന് 4 അടി ശാരീരിക അകലം പാലിക്കുക.
- വെബ് ചെക്ക്-ഇൻ ചെയ്യുക. ബോർഡിംഗ് കാർഡിൽ നിന്ന് ഒരു പ്രിന്റ് ഔട്ട് എടുക്കുക.
- ഇടയ്ക്കിടെ കൈ കഴുകുക അല്ലെങ്കിൽ വൃത്തിയാക്കുക.
- വിമാനത്താവള ജീവനക്കാരുമായി സഹകരിക്കുക.
മറ്റ് തീരുമാനങ്ങൾ
ഇന്ത്യയിൽ വ്യാപിച്ച കൊവിഡ്-19 ന്റെ വെളിച്ചത്തിൽ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി മറ്റ് ചില ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് 350 മില്ലി വരെ ലിക്വിഡ് ഹാൻഡ് സാനിറ്റൈസർ കൈയിലോ ക്യാബിൻ ബാഗേജിലോ കൊണ്ടുപോകാൻ യാത്രക്കാരെ അനുവദിക്കും. യാത്രക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുള്ള ഇടപഴകലുകൾ കുറയ്ക്കുന്നതിന്, ബോർഡിംഗ് പാസുകളുടെ സ്റ്റാമ്പിംഗും താൽക്കാലികമായി നിർത്തിവച്ചിരിക്കുയാണ്. ഡൽഹി, മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിൽ 13 സിഐഎസ്‌എഫ് ഉദ്യോഗസ്ഥർ കോവിഡ് -19 പോസിറ്റീവ് ആയതിന് ശേഷമാണ് തീരുമാനം.
വിമാന സർവ്വീസ്
50 ദിവസത്തിലേറെ നിർത്തിവച്ച ശേഷം ആഭ്യന്തര പാസഞ്ചർ വിമാനങ്ങൾ ഭാഗിക രീതിയിൽ ഇന്ത്യയിൽ പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യ മെയ് 19 നും ജൂൺ 2 നും ഇടയിൽ വിവിധ നഗരങ്ങളിൽ നിന്ന് പ്രത്യേക ആഭ്യന്തര വിമാന സർവീസുകൾ നടത്തുമെന്ന് ചില റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നാണ് വിമാനങ്ങൾ കൂടുതലും സർവീസ് നടത്തുക.
കർശന ലോക്ക്ഡൌൺ
ലോകത്തിലെ തന്നെ ഏറ്റവും കർശനമായ ലോക്ക്ഡൌൺ നടപ്പാക്കിയ ഇന്ത്യയിൽ സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകാൻ ട്രെയിൻ, ഫ്ലൈറ്റ് സേവനങ്ങൾ പുനരാരംഭിക്കുന്നത് നിർണായകമാണ്. ട്രാവൽ ഓപ്പറേറ്റർമാരും എയർലൈൻ കമ്പനികളും ഉൾപ്പെടെ വിവിധ പങ്കാളികൾ വിമാനങ്ങൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് സർക്കാർ ഉത്തരവിനായി കാത്തിരിക്കുകയാണ്.


Click it and Unblock the Notifications