ദില്ലി: കമ്പനിയുടെ പുതിയ സിഇഒ ആയി മാര്‍ക് ലിസ്റ്റോസെല്ല ചുമതലയേല്‍ക്കില്ലെന്ന് വ്യക്തമാക്കി ടാറ്റാ മോര്‍ട്ടോഴ്സ്. നിലവില്‍ ഡൈംലർ ഏഷ്യാ വിഭാഗം മേധാവി സ്ഥാനത്ത് പ്രവർത്തിക്കുന്ന ലിസ്റ്റോസെല്ല കമ്പനിയുടെ അടുത്ത സിഇഒ ആവുമെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാൽ മാര്‍ക് ലിസ്റ്റോസെല്ലയ്ക്ക് ഇന്ത്യയിലേക്ക് താമസം മാറ്റാൻ കഴിയാത്തതിനാൽ സിഇഒ സ്ഥാനത്ത് മാറ്റം വേണ്ടതില്ലെന്ന് ടാറ്റാ മോര്‍ട്ടോഴ്സ് തീരുമാനിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ നിലവിലെ സിഇഒ ഗ്വെണ്ടർ ബച്ചക് തന്നെ സിഇഒ ആയി തുടരും. ജൂൺ 30 വരെയാണ് ഗ്വെണ്ടർ ബച്ചകിന്‍റെ കാലാവധി.
വെള്ളിയാഴ്ച സെബിയിൽ സമർപ്പിച്ച റെഗുലേറ്ററി ഫയലിങിലാണ് ടാറ്റാ മോട്ടോഴ്സ് ഇക്കാര്യം വ്യക്തമാക്കിയത്. "നേരത്തെ ഞങ്ങൾ പറഞ്ഞ കത്തിൽ സൂചിപ്പിച്ചതുപോലെ, ഗുണ്ടെർ ബട്ട്‌ഷെക്ക് സിഇഒ മാനേജിംഗ് ഡയറക്ടറായി 2021 ജൂൺ 30 വരെ തുടരും," ടാറ്റ മോട്ടോഴ്സ് പറഞ്ഞു. എന്നാല്‍ തീരുമാനം മാറ്റിയതിന്‍റെ കാരണം കമ്പനി ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി കരാർ അവസാനിക്കുന്നതോടെ ജർമ്മനിയിലേക്ക് താമസം മാറ്റാനുള്ള ആഗ്രഹം നിലവിലെ സിഇഒയും എംഡിയുമായ ഗുണ്ടെർ ബട്‌ഷെക് പ്രകടിപ്പിച്ചതിനെ തുടർന്നായിരുന്നു ഫെബ്രുവരി 19 ന് ടാറ്റ മോട്ടോഴ്‌സ് ലിസ്റ്റോസെല്ലയുടെ നിയമനം പ്രഖ്യാപിച്ചത്.
ടാറ്റ മോട്ടോഴ്‌സ് ബോർഡിന്റെ അഭ്യർത്ഥനപ്രകാരം ജൂൺ 30 വരെ സിഇഒയും എംഡിയുമായി തുടരാൻ അദ്ദേഹം സമ്മതിക്കുകയായിരുന്നു. ഫ്യൂസോ ട്രക്ക് ആൻഡ് ബസ് കോർപ്പറേഷന്റെ മുൻ പ്രസിഡന്റും സിഇഒയും ഡൈംലർ ട്രക്ക്സ് ഏഷ്യ വിഭാഗം മേധാവിയുമാണ് ലിസ്റ്റോസെല്ല. ടാറ്റാ മോട്ടോഴ്സിലേക്കുള്ള കടന്ന് വരവിനെ "ഒരു പുതിയ ആവേശകരമായ അധ്യായം" എന്നായിരുന്നു അദ്ദേഹം നേരത്തെ വിശേഷിപ്പിച്ചിരുന്നു. ടാറ്റാ മോട്ടോഴ്‌സിന്റെ സാധ്യതകൾ ഞങ്ങൾ സംയുക്തമായി വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.