വാഷിംഗ്ടണ്‍: അമേരിക്കയില്‍ തൊഴിലില്ലായ്മ രൂക്ഷമായിട്ടും കുലുങ്ങാതെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൊവിഡ് കാലത്ത് അടക്കം നല്‍കിയിരുന്ന തൊഴിലില്ലായ്മ ആനുകൂല്യം ഇനി ഉണ്ടാവില്ലെന്ന സൂചനയാണ് ലഭിക്കുന്നത്. കൊവിഡ് സഹായ പാക്കേജില്‍ ഒപ്പിടാന്‍ ട്രംപ് വിസമ്മതിച്ചിരിക്കുകയാണ്. 2.3 ട്രില്യണിന്റെ പാക്കേജാണ് പുതിയതായി ഒരുക്കിയിരുന്നത്. ഈ പാക്കേജ് കൊണ്ട് ജനങ്ങള്‍ക്ക് യാതൊരു നേട്ടവും ഉണ്ടാവില്ലെന്നാണ് ട്രംപ് പറയുന്നത്.
രാജ്യത്തെ വലിയൊരു യുവാക്കളെ നിരാശരാക്കുന്നതാണ് തീരുമാനം. കൊവിഡിനെ തുടര്‍ന്ന് യുഎസ്സില്‍ തൊഴിലില്ലായ്മ കുതിച്ചുയര്‍ന്നിരുന്നു. ഇത് ലോകത്തിലെ തന്നെ ഉയര്‍ന്ന നിരക്കിലെത്തിയതോടെ നേരത്തെ സാമ്പത്തിക പാക്കേജുകള്‍ ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതില്‍ തൊഴിലില്ലായ്മ വേതനം അടക്കമുണ്ടായിരുന്നു. എന്നാല്‍ ഇത് പല സംസ്ഥാനങ്ങളിലും വേണ്ടത്ര നല്ല രീതിയില്‍ നടപ്പാക്കാനുമായിരുന്നില്ല. യുവാക്കളില്‍ പലര്‍ക്കും വേതനം കിട്ടുന്നില്ല എന്നായിരുന്നു പരാതി.
ബില്‍ പ്രകാരം ദുരിതാശ്വാസമായി 892 ബില്യണ്‍ ലഭിക്കും. ബാക്കി 1.4 ട്രില്യണ്‍ സര്‍ക്കാര്‍ ചെലവുകളിലേക്കാണ് എടുക്കുക. ഈ 892 ബില്യണില്‍ നിന്നാണ് തൊഴിലില്ലായ്മ ആനുകൂല്യം അടക്കം നല്‍കുക. ഡിസംബര്‍ 26ന് ഇതോടെ ആനുകൂല്യം അവസാനിക്കുകയാണ്. ട്രംപ് ഈ ബില്ലില്‍ ഒപ്പിട്ടില്ലെങ്കില്‍ 14 മില്യണ്‍ ആളുകള്‍ക്ക് തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ ലഭിക്കില്ല. ഇത് ലേബര്‍ വിഭാഗം നല്‍കുന്ന ഡാറ്റ പ്രകാരമുള്ള റിപ്പോര്‍ട്ടാണ്. അതേസമയം ചൊവ്വാഴ്ച്ച ഭാഗികമായ അടച്ചിടല്‍ ആരംഭിക്കും. അതിന് മുമ്പ് ബില്ലില്‍ ഒപ്പിട്ടില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകും.
റിപബ്ലിക്കന്‍ പാര്‍ട്ടിയും ഡെമോക്രാറ്റുകളും ഒരുപോലെ ഈ പാക്കേജിനെ അംഗീകരിച്ചതാണ്. ഇതിന് വൈറ്റ് ഹൗസ് പിന്തുണയുമുണ്ടായിരുന്നു. യുഎസ് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം ഇത് വോട്ടിനിട്ട് പാസാക്കിയിരുന്നു. എന്നാല്‍ അതിന് ശേഷം ട്രംപ് അടവ് മാറ്റുകയായിരുന്നു. ഒരുപാട് പണമാണ് ഈ പാക്കേജില്‍ നല്‍കുന്നതെന്ന് ട്രംപ് പറയുന്നു. വിദേശ സഹായം, സാംസ്‌കാരിക പദ്ധതികള്‍ എന്നിവയ്‌ക്കൊക്കെ ഇത്രയും പണം എന്തിനാണ് നല്‍കുന്നതെന്നും ട്രംപ് ചോദിച്ചു. ഇതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.