2019 മാർച്ചിൽ തീർപ്പാക്കിയ എറിക്സൺ കുടിശ്ശിക കേസിൽ അനിൽ അംബാനിയെ ജയിലിൽ നിന്ന് രക്ഷിക്കാനായി കോടീശ്വരനായ ജേഷ്ഠൻ മുകേഷ് അംബാനി സാമ്പത്തിക സഹായം നൽകിയില്ലെന്ന് റിപ്പോർട്ട്. പകരം, അനിൽ അംബാനിയുടെ പ്രശ്ന ബാധിത കമ്പനിയായ റിലയൻസ് കമ്മ്യൂണിക്കേഷൻസ് (ആർകോം) മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഒരു ഗ്രൂപ്പ് കമ്പനിക്ക് പാട്ടത്തിന് നൽകിയാണ് എറിക്സണ് നൽകാനുള്ള കുടിശ്ശിക തുകയായ 460 കോടി രൂപ സമാഹരിച്ചതെന്ന് റിപ്പോർട്ട്.
സ്വത്ത് പാട്ടത്തിന് നൽകി
എറിക്സൺ കേസിൽ കോർപ്പറേറ്റ് ആസ്തികൾ പാട്ടത്തിന് നൽകിയാണ് അനിൽ അംബാനി മുകേഷ് അംബാനിയിൽ നിന്ന് പണം സ്വീകരിച്ചതെന്നും അല്ലാതെ വ്യക്തിപരമായി മുകേഷ് അംബാനി മറ്റ് ഫണ്ടുകളൊന്നും നൽകിയിട്ടില്ലെന്ന് ബിസിനസ് ടുഡേയുടെ ചോദ്യത്തിന് മറുപടിയായി അനിൽ അംബാനിയുടെ വക്താവ് പറഞ്ഞു. എന്നാൽ ഏത് സ്വത്താണ് പാട്ടത്തിന് നൽകിയതെന്ന് വ്യക്തമല്ല.
അനില്‍ അംബാനിയുടെ സ്വകാര്യ ഗ്യാരണ്ടി വീണ്ടെടുക്കല്‍: എന്‍സിഎല്‍ടിയെ സമീപിച്ച് എസ്ബിഐ
വാർത്താ കുറിപ്പ്
2019 മാർച്ച് 18 ന് റിലയൻസ് കമ്മ്യൂണിക്കേഷൻസ് (ആർകോം) ഒരു പത്രക്കുറിപ്പ് പുറത്തിറക്കിയിരുന്നു. സ്വീഡിഷ് ടെലികോം ഉപകരണ നിർമാതാവിന് 458.77 കോടി രൂപ നൽകി കുടിശ്ശിക തീർത്തതിന് ശേഷമായിരുന്നു ഇത്. എന്‍റെ ആത്മാര്‍ത്ഥവും, ഹൃദയം നിറഞ്ഞതുമായ നന്ദി എന്‍റെ സഹോദരന്‍ മുകേഷ്, നിത എന്നിവരെ അറിയിക്കുന്നു, അവര്‍ ഈ മോശം അവസ്ഥയില്‍ എന്നോടൊപ്പം നിന്നു. മാത്രവുമല്ല സമയോചിതമായ പിന്തുണയിലൂടെ എങ്ങനെയാണ് ദൃഢമായ കുടുംബ മൂല്യങ്ങള്‍ പ്രകടിപ്പിക്കേണ്ടത് എന്നും അവർ കാണിച്ചുതന്നു. ഞാനും എന്‍റെ കുടുംബവും എന്നും ഇതിന് കടപ്പാട് ഉള്ളവരായിരിക്കും. നിങ്ങള്‍ ഈ നീക്കത്തിലൂടെ ഞങ്ങളുടെ മനസില്‍ ആഴത്തില്‍ സ്പര്‍ശിച്ചിരിക്കുന്നുവെന്നാണ് അനിലിൽ അംബാനി വാര്‍ത്ത കുറിപ്പില്‍ കുറച്ചത്.
വിശദീകരണം
എന്നാൽ ഒന്നര വർഷത്തിനുശേഷം, 2019 മാർച്ച് 18 ലെ ആർകോമിന്റെ പത്രക്കുറിപ്പിന് വിശദീകരണവുമായാണ് അനിൽ അംബാനിയുടെ ദി റിലയൻസ് ഗ്രൂപ്പ് വക്താവ് രംഗത്തെത്തിയിരിക്കുന്നത്. കടക്കെണിയിൽ നിന്ന് അനിലിനെ സാമ്പത്തികമായി രക്ഷിക്കാൻ സമ്പന്നനായ മുകേഷ് അംബാനിയ്ക്ക് കഴിയുമെങ്കിലും അംബാനി സഹോദരന്മാർ തമ്മിലുള്ള ബന്ധം വേണ്ടത്ര ഊഷ്മളമല്ലെന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നുള്ള വിവരം.
ഇന്ത്യന്‍ ആകാശം കീഴടക്കാന്‍ ജിയോ; 22 വിദേശ വിമാന കമ്പനികളുമായി കരാര്‍, ഇന്‍ഫ്‌ളൈറ്റ് ഇന്റര്‍നെറ്റ്
പാപ്പരായി അനിൽ അംബാനി
അനിൽ അംബാനിയുടെ രണ്ട് കമ്പനികളായ ആർകോം, റിലയൻസ് നേവൽ ആൻഡ് എഞ്ചിനീയറിംഗ് ലിമിറ്റഡ് എന്നിവ ഇപ്പോൾ പാപ്പരത്ത നടപടികൾ നേരിട്ടു കൊണ്ടിരിക്കുകയാണ്. ആർകോമിന്റെ സ്വത്തിന്റെ ഒരു ഭാഗം ലേലം വിളിച്ചവരിൽ ഒരാളാണ് മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ. അനിൽ അംബാനിയുടെ മറ്റ് പ്രധാന കമ്പനികളായ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ, റിലയൻസ് പവർ, റിലയൻസ് ക്യാപിറ്റൽ എന്നിവ കടക്കെണിയിലായതിനാൽ ഓഹരി വിപണിയിൽ വെറും 1,600 കോടി രൂപയാണ് ഇവയുടെ മൂല്യം.
നേരിയ ആശ്വാസം
അംബാനിയുടെ ആസ്ഥാനമായ സാന്റാക്രൂസിനും സൗത്ത് മുംബൈയിലെ മറ്റ് രണ്ട് ഓഫീസുകൾക്കും യെസ് ബാങ്ക് അടുത്തിടെ നോട്ടീസ് നൽകിയിരുന്നു. അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പ് കോർപ്പറേറ്റ് ആസ്ഥാനവും ചെയർമാന്റെ ഓഫീസും സൗത്ത് മുംബൈയിലെ ബല്ലാർഡ് എസ്റ്റേറ്റിലെ റിലയൻസ് സെന്ററിലേക്ക് മാറ്റാൻ സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. അനിൽ അംബാനിയെ സംബന്ധിച്ചിടത്തോളം ഒരു വലിയ ആശ്വാസമായത് ആഗസ്തിൽ ദില്ലി ഹൈക്കോടതി ഇടക്കാല ഉത്തരവിൽ അദ്ദേഹത്തിനെതിരായ പാപ്പരത്ത നടപടികൾ സ്റ്റേ ചെയ്തതാണ്. തുടർന്നുള്ള ഉത്തരവ് വരുന്നതുവരെ സ്വത്തുക്കൾ വിനിയോഗിക്കരുതെന്ന് കോടതു നിർദ്ദേശിക്കുകയും ചെയ്തു.
സമ്പന്നതയിൽ നിന്ന് പാപ്പരത്വത്തിലേയ്ക്ക്
ഒരിയ്ക്കൽ 42 ബില്യൺ ഡോളർ ആസ്തിയുള്ള ലോകത്തെ ആറാമത്തെ ധനികനായിരുന്ന അനിൽ അംബാനി ഇപ്പോൾ തന്റെ കൈയ്യില്‍ സ്വത്തായിട്ട് ഒന്നുമില്ലെന്നാണ് പറയുന്നത്. വെറുതേ പറയുന്നതല്ല, ലണ്ടനിലെ കോടതിയില്‍ ഔദ്യോഗികമായി വ്യക്തമാക്കിയതാണ് ഇക്കാര്യം. ചൈനീസ് ബാങ്കുളില്‍ നിന്നെടുത്ത കോടിക്കണക്കിന് രൂപയുടെ വായ്പകള്‍ തിരിച്ചടവ് മുടങ്ങിയതുമായി ബന്ധപ്പെട്ട കേസിലാണ് അനിൽ അംബാനി അടുത്തിടെ വിശദീകരണവുമായി എത്തിയത്. മൂന്ന് ചൈനീസ് ബാങ്കുകളില്‍ നിന്നായി എടുത്ത 700 മില്യണ്‍ ഡോളറിന്റെ തിരിച്ചടവുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ കേസ്. 2012 ല്‍ ആയിരുന്നു റിലയന്‍സ് കോം ഈ വായ്പകള്‍ എടുത്തത്. ഈ കേസിലാണ് തന്റെ കൈയ്യില്‍ ഇപ്പോള്‍ ഒന്നും അവശേഷിക്കുന്നില്ലെന്ന് അനില്‍ കോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.
മുകേഷ് അംബാനി സഹായിക്കുമോ?
അനിൽ അംബാനിയ്ക്ക് കടം നൽകിയവരിൽ ചിലരെങ്കിലും ഇപ്പോഴും വിശ്വസിക്കുന്നത് ജ്യേഷ്ഠൻ മുകേഷ് അംബാനി അനിയനെ സഹായിക്കുമെന്നാണ്. കാരണം മുകേഷ് അംബാനിയുടെ മകൾ ഈഷയുടെയും മകൻ ആനന്ദ് അംബാനിയുടെയുമെല്ലാം വിവാഹവേളയിൽ അനിൽ അംബാനിയും കുടുംബവും മുൻപന്തിയിലുണ്ടായിരുന്നു. 2018 ഡിസംബറിൽ നടന്ന ഇഷയുടെ വിവാഹസമയത്ത് മുൻ രാഷ്ട്രപതി അന്തരിച്ച പ്രണബ് മുഖർജിയെ സ്വീകരിക്കാൻ എത്തിയത് അനിൽ അംബാനിയായിരുന്നു.
റിലയൻസ് പിളർന്നു
2002 ൽ പിതാവ് ധീരുഭായ് അംബാനിയുടെ നിര്യാണത്തിനുശേഷം മുകേഷും അനിലും റിലയൻസ് സാമ്രാജ്യം രണ്ടാക്കി മാറ്റി. 2005 ൽ അമ്മ കോകിലബെൻ അംബാനിയുടെ മധ്യസ്ഥതയോടെ കുടുംബ ബിസിനസ്സ് വിഭജിക്കപ്പെട്ടു. ചില ബിസിനസ് തർക്കങ്ങളെ തുടർന്ന് 2008 ൽ മുകേഷിനെതിരെ അനിൽ അംബാനി 10,000 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നു. ഒടുവിൽ, 2010 ൽ, മുകേഷിന്റെ കമ്പനിക്ക് അനുകൂലമായി സുപ്രീം കോടതി വിധി വന്നു.
മുകേഷ് അംബാനി മുതൽ സൈറസ് പൂനവല്ല വരെ, ഹൂറൻ റിച്ച് ലിസ്റ്റ് 2020ലെ പത്ത് ഇന്ത്യൻ കോടീശ്വരന്മാർ
സഹോദരന്മാർക്കിടയിൽ
അതിനുശേഷം, പൊതു ചടങ്ങുകളിലൊന്നും സഹോദരന്മാരെ ഒരുമിച്ച് കണ്ടില്ല. ടെലികോം ബിസിനസും മറ്റ് വിപുലീകരണങ്ങളും കെട്ടിപ്പടുക്കുന്നതിൽ മുകേഷ് ശ്രദ്ധ കേന്ദ്രീകരിച്ചു. 2016 ൽ സഹോദരങ്ങൾ അവരുടെ മരുമകളുടെ വിവാഹത്തിൽ വീണ്ടും ഒന്നിച്ചു. തന്റെ സഹോദരൻ ജിയോയുമായി വരുന്നതിൽ അനിൽ അംബാനി ഒരു ഘട്ടത്തിൽ സന്തുഷ്ടനായിരുന്നു. 2016 സെപ്റ്റംബറിൽ തന്റെ ടെലികോം കമ്പനി റിലയൻസ് ജിയോയുമായി ലയിപ്പിച്ചതായും ചില വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ ജിയോയുടെ വിക്ഷേപണം അനിലിന്റെ ടെലികോം ബിസിനസിനെ പൂർണമായും നശിപ്പിച്ചു. ടെലികോം വ്യവസായത്തിലെ സാമ്പത്തിക പിരിമുറുക്കത്തിനിടെ 2017 ജൂലൈ തുടക്കത്തിൽ ആർകോം ജിയോയെ നേരിട്ട് കുറ്റപ്പെടുത്തി തുടങ്ങി.