ദില്ലി: യൂണിവേഴ്സല്‍, ചെറുകിട ധനകാര്യ ബാങ്കുകൾക്കായുള്ള ഓൺ-ടാപ്പ് അപേക്ഷകൾ വിലയിരുത്തുന്നതിന് സ്റ്റാൻഡിംഗ് എക്സ്റ്റേണൽ അഡ്വൈസറി കമ്മിറ്റി രൂപീകരിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. മുൻ ഡെപ്യൂട്ടി ഗവർണർ ശ്യാമള ഗോപിനാഥിന്റെ നേതൃത്വത്തിലാണ് പുതിയ കമ്മറ്റി രൂപീകരിച്ചിരിക്കുന്നത്. 'സ്വകാര്യ മേഖലയില്‍ യൂണിവേഴ്‌സല്‍ ബാങ്കുകള്‍ ആരംഭിക്കാന്‍ 'ഓണ്‍ ടാപ്' ലൈസന്‍സുകള്‍ നല്‍കാനുള്ള കരട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ 2016 ല്‍ തന്നെ പ്രഖ്യാപിച്ചിരുന്നെങ്കിലും അപേക്ഷകൾ ഒരു സ്റ്റാൻഡിംഗ് കമ്മിറ്റി പരിശോധിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.
എന്നാല്‍ കഴിഞ് നാല് വര്‍ഷമായും സ്റ്റാൻഡിംഗ് കമ്മിറ്റി രൂപീകരിക്കപ്പെട്ടിരുന്നില്ല. ബാങ്കുകള്‍, ബാങ്കിംഗിതര സാമ്പത്തിക സ്ഥാപനങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍, മറ്റ് സ്ഥാപനങ്ങള്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്നും ഈ കരട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെ സംബന്ധിച്ചുള്ള അഭിപ്രായങ്ങളും നിരീക്ഷണങ്ങളും ആര്‍ബിഐ നേരത്തെ ക്ഷണിക്കുകയും ചെയ്തിരുന്നു. സ്റ്റാൻഡിംഗ് കമ്മിറ്റി രൂപീകരിക്കപ്പെട്ടതോടെ പുതിയ അപേക്ഷകള്‍ പരിശോധിക്കാന്‍ ആര്‍ബിഐ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കോർപ്പറേറ്റുകൾക്ക് ബാങ്കിംഗ് മേഖലയിലേക്ക് പ്രവേശിക്കാനുള്ള വാതിൽ തുറക്കുന്നതായിട്ടാണ് ഈ നീക്കതിലൂടെ പലരും കാണുന്നത്. ചെയർപേഴ്സണെ കൂടാതെ, ആർബിഐ സെൻട്രൽ ബോർഡ് ഡയറക്ടർ രേവതി അയ്യർ, എൻപിസിഐ ചെയർമാൻ ബി മഹാപത്ര, കാനറ ബാങ്കിന്റെ മുൻ ചെയർമാൻ ടി എൻ മനോഹാരൻ, എസ്‌ബിഐയുടെ മുൻ എംഡിയും പിഎഫ്‌ആർഡിഎയുടെ മുൻ ചെയർമാനുമായ ഹേമന്ത് എന്നിവരാണ് സ്റ്റാന്‍റിങ് കമ്മറ്റിയിലെ മറ്റ് നാല് അംഗങ്ങള്‍.


Click it and Unblock the Notifications