എണ്ണ വിലയിൽ കനത്ത ഇടിവ്. സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള വില യുദ്ധത്തെ തുടർന്ന് എണ്ണ വില 30 ശതമാനം ഇടിഞ്ഞു. 1991ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ആഗോളതലത്തിൽ ക്രൂഡ് ഓയിലിന്റെ ആവശ്യകത കുറഞ്ഞതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വില യുദ്ധത്തിന് കാരണം.
വില ഇടിവ് ഇങ്ങനെ
ബ്രെൻറ് ക്രൂഡ് ഫ്യൂച്ചറുകൾ ഇന്ന് ബാരലിന് 14.25 ഡോളർ അഥവാ 31.5 ശതമാനം ഇടിഞ്ഞ് 31.02 ഡോളറിലെത്തി. ആദ്യത്തെ ഗൾഫ് യുദ്ധത്തിന്റെ തുടക്കത്തിൽ അതായത് 1991 ജനുവരി 17 ന് ശേഷമുള്ള ഏറ്റവും വലിയ ശതമാന ഇടിവാണ് ഇത്. 2016 ഫെബ്രുവരി 12 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന വിലയുമാണ് ഇന്നത്തേത്. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് 11.28 ഡോളർ അഥവാ 27.4 ശതമാനം ഇടിഞ്ഞ് ബാരലിന് 30 ഡോളറിലെത്തി. 1991 ജനുവരിയിലെ ആദ്യ ഗൾഫ് യുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ ശതമാനവും 2016 ഫെബ്രുവരി 22 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന വിലയുമാണിത്. 32.61 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
മത്സരം റഷ്യയോട്
ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരായ സൗദി അറേബ്യ, ലോകത്തിലെ രണ്ടാമത്തെ വലിയ ഉൽപാദക രാജ്യമായ റഷ്യയോടാണ് ഇപ്പോൾ മത്സരിക്കുന്നത്. ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്‌സ്‌പോർട്ടിംഗ് രാജ്യങ്ങൾ (ഒപെക്) നിർദ്ദേശിച്ച ഉൽപാദന വെട്ടിക്കുറലിന് ശേഷമാണിത്. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന്, സാമ്പത്തിക ഇടിവ് മൂലമുണ്ടായ വിലക്കുറവ് സ്ഥിരപ്പെടുത്തുന്നതിനാണ് ഉത്പാദന വെട്ടിക്കുറയ്ക്കലിനെ ഒപെക്കും മറ്റ് നിർമ്മാതാക്കളും പിന്തുണച്ചത്.
സൗദിയുടെ ലക്ഷ്യം
ഒപെക്കും റഷ്യയും തമ്മിലുള്ള നിലവിലെ വിതരണ കരാർ മാർച്ച് അവസാനത്തോടെ അവസാനിക്കാനിരിക്കെ, ഏപ്രിലിൽ പ്രതിദിനം 10 മില്യൺ ബാരലിന്റെ (ബിപിഡി) ക്രൂഡ് ഉൽപാദനം ഉയർത്താനാണ് സൗദി അറേബ്യ പദ്ധതിയിടുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. സൗദി അറേബ്യയും റഷ്യയും മറ്റ് പ്രമുഖ നിർമ്മാതാക്കളും ഇതിന് മുമ്പ് 2014 നും 2016 നും ഇടയിലാണ് വിപണി വിഹിതത്തിനായി മത്സരിച്ചിട്ടുള്ളത്. അമേരിക്കയിൽ നിന്നുള്ള ഉൽപാദനം കുറയ്ക്കാനായിരുന്നു ഈ നീക്കം.
വിലയുദ്ധത്തിന് തുടക്കം
എല്ലാ സ്ഥലങ്ങളിലേക്കുമുള്ള എല്ലാ ക്രൂഡ് ഗ്രേഡുകളുടെയും വില കുറച്ചു കൊണ്ട് സൗദി അറേബ്യ വിലയുദ്ധം ആരംഭിച്ചു കഴിഞ്ഞു. ഏപ്രിൽ മാസത്തെ വില ബാരലിന് 6 മുതൽ 8 ഡോളർ വരെയാണ് കുറച്ചിരിക്കുന്നത്. വിപണികളിൽ, ഡോളർ യെന്നിനെതിരെ കുത്തനെ ഇടിഞ്ഞു. ഏഷ്യൻ സ്റ്റോക്ക് മാർക്കറ്റുകൾ വലിയ ഇടിവ് സൃഷ്ടിക്കുകയും 2013 ന് ശേഷം സ്വർണം ഏറ്റവും ഉയർന്ന നിലയിലേക്ക് ഉയരുകയും ചെയ്തു.
കൊറോണ വൈറസ് വ്യാപനം
കൊറോണ വൈറസ് വ്യാപനത്തെ ചെറുക്കാനാകാത്തതിനാൽ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയും ഏറ്റവും വലിയ എണ്ണ ഇറക്കുമതിക്കാരുമായ ചൈനയുടെ ഇറക്കുമതി കുറച്ചു. മറ്റ് പ്രധാന സമ്പദ്‌വ്യവസ്ഥകളായ ഇറ്റലി, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലേക്കുള്ള വൈറസ് വ്യാപനവും അമേരിക്കയിൽ വർദ്ധിച്ചു വരുന്ന കൊറോണ കേസുകളും ഈ വർഷം എണ്ണയുടെ ആവശ്യം വീണ്ടും കുറയുമെന്ന ആശങ്കകൾ വർദ്ധിപ്പിച്ചു കൊണ്ടിരിക്കുകയാണ്.