രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം മാത്രമെ പേടിഎം ലാഭത്തിലെത്തുന്നതായി പ്രതീക്ഷിക്കുന്നുള്ളൂ എന്ന് സിഇഒ വിജയ് ശേഖര്‍ ശര്‍മ്മ. വളര്‍ച്ചയുടെ അടുത്ത ഘട്ടമായി നിലവിലുള്ള ഉപഭോക്തൃ അടിത്തറയും ധനകാര്യ സേവനങ്ങളും മെച്ചപ്പെടുത്തുന്നതിനാണ് കമ്പനിയിപ്പോള്‍ ഊന്നല്‍ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2016 -ലെ നോട്ട് നിരോധനത്തിന് ശേഷം ആശ്ചര്യജനകമായ വളര്‍ച്ചയാണ് നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി നേടിയത്.
ധനകാര്യ സേവനങ്ങള്‍, വാണിജ്യം, പേയ്‌മെന്റ് എന്നീ മേഖലകളിലാണ് കമ്പനി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പേടിഎമ്മിന്റെ വളര്‍ച്ച മൂന്ന് ഘട്ടങ്ങളായാണ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് ശര്‍മ്മ പറയുന്നു. ആദ്യ മൂന്ന് വര്‍ഷങ്ങളില്‍ ശരിയായ ഉത്പ്പന്ന- വിപണനത്തിലാവും കമ്പനി ഊന്നല്‍ നല്‍കുക; രണ്ടാമത്തേത് വരുമാനവും ധനസമ്പാദനത്തിലുമാവും, അവസാന ഘട്ടമെന്നത് ഫ്രീ ക്യാഷ് ഫ്‌ളോ, ലാഭക്ഷമത എന്നിവയില്‍ അടിസ്ഥാനപ്പെടുത്തിയാവും. ഇപ്പോള്‍ കമ്പനി രണ്ടാം ഘട്ടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2015 -ല്‍ പേടിഎം ക്യുആര്‍ കോഡുകള്‍ വിന്യസിക്കാന്‍ തുടങ്ങി. 2018-19 കാലയളവിലിത് ഉത്പ്പന്ന- വിപണന സാധ്യതയ്ക്ക് യോജിച്ചതാണെന്ന് കണ്ടെത്തി. 2019-20 മുതല്‍ ഇതൊരു ധനസമ്പാദന മാര്‍ഗമായി മാറിയിരിക്കുന്നു. ' ഞങ്ങളൊരു വലിയ വിപണി വിഹിതമുള്ള കമ്പനിയാണ്. അടുത്ത പാദത്തിലേക്കുള്ള ലാഭമുണ്ടാക്കുമ്പോള്‍ വിപണി വിഹിതം നഷ്ടപ്പെടുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല, അതിനാല്‍ ലാഭം നേടുന്നതെപ്പോള്‍ എന്ന ചോദ്യത്തിന് കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലുമാവും എന്ന ഉത്തരമാണ് എന്റെ പക്കലുള്ളത്', ശര്‍മ്മ പറയുന്നു.
വിപണിയില്‍ ഗൂഗിള്‍ പേ, ഫ്‌ളിപ്കാര്‍ട് ഉടമസ്ഥതയിലുള്ള ഫോണ്‍ പേ എന്നിവരോടാണ് പ്രധാനമായും പേടിഎം മത്സരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 7,000 കോടി രൂപയോളം ഫണ്ട് സമാഹരിക്കാന്‍ കമ്പനിയ്ക്ക് സാധിച്ചിട്ടുണ്ട്. അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള ധനകാര്യ സേവനങ്ങള്‍ വിപുലീകരിക്കുന്നതിനായി ഏതാണ്ട് 10,000 കോടിയോളം രൂപയുടെ നിക്ഷേപത്തിനാണ് പേടിഎം പദ്ധതിയിടുന്നത്. ഫണ്ട് സമാഹരണത്തിന്റെ അവസാന ഘട്ടത്തില്‍ 16 ബില്യണ്‍ ഡോളറോളം കമ്പനിയ്ക്ക് നേടാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഓള്‍-ഇന്‍-വണ്‍ പേയ്‌മെന്റ് ഗേറ്റ്‌വേ, ആന്‍ഡ്രോയിഡ് അധിഷ്ഠിത പോയിന്റ് ഓഫ് സെയില്‍ എന്നിവ ആരംഭിച്ച കമ്പനിയ്ക്ക്, സംഘടിത-അസംഘടിത മേഖലകളിലായി 16 മില്യണിലധികം മെര്‍ച്ചന്റസുണ്ട്.