റിയാദ്: മൂന്ന് വര്‍ഷത്തിന് ശേഷം സൗദി അറേബ്യയും ഖത്തറും തമ്മില്‍ നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചത് ഇക്കഴിഞ്ഞ ജനുവരിയിലാണ്. ഘട്ടങ്ങളായി ഗള്‍ഫ് മേഖല പഴയ അവസ്ഥയിലേക്ക് എത്തുന്നു. യാത്രാ സൗകര്യങ്ങള്‍ പുനഃസ്ഥാപിച്ചു. ചരക്ക് കടത്ത് സഹകരണം ശക്തിപ്പെടുത്താന്‍ ആലോചനകള്‍ നടക്കുന്നു. ഇതിനിടെയാണ് സൗദി രാജാവ് സല്‍മാന്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീമിനെ സൗദിയിലേക്ക് ക്ഷണിച്ചത്. ഇതുപ്രകാരം അദ്ദേഹം തിങ്കളാഴ്ച ജിദ്ദയിലെത്തി. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ആണ് ഖത്തര്‍ അമീറിനെ സ്വീകരിച്ചത്.
സഹകരണ കരാര്‍ ഒപ്പുവച്ച ശേഷം ആദ്യമായിട്ടാണ് ഖത്തര്‍ അമീറിന്റെ സൗദി സന്ദര്‍ശനം. ജിദ്ദയിലെ അല്‍ സല്‍മാന്‍ കൊട്ടാരത്തില്‍ വച്ച് ബിന്‍ സല്‍മാനുമായി ഖത്തര്‍ അമീര്‍ പ്രാഥമിക ചര്‍ച്ചകള്‍ നടത്തി. വിവിധ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഇരുവരും വിലയിരുത്തി. ഒപ്പം ദേശീയ, അന്തര്‍ ദേശീയ വിഷയങ്ങളും ചര്‍ച്ച ചെയ്തു. ഖത്തറുമായി സൗദി അറേബ്യ അടുത്തുകഴിഞ്ഞാല്‍ മറ്റ് ജിസിസി രാജ്യങ്ങളും സഹകരണം ശക്തിമാക്കുമെന്നാണ് കരുതപ്പെടുന്നത്. ഈ പ്രതീക്ഷ ഗള്‍ഫില്‍ മൊത്തം പ്രകടമാണ്.
നേരത്തെ ഉപരോധം പ്രഖ്യാപിച്ച വേളയില്‍ ഗള്‍ഫ് മേഖലയിലെ യാത്രാ സൗകര്യങ്ങള്‍ നിയന്ത്രിക്കപ്പെട്ടിരുന്നു. പരസ്പരം സഹകരണമില്ലായ്മ ഗള്‍ഫ് വ്യവസായികളെ മൊത്തം ബാധിക്കുകയും ചെയ്തിരുന്നു. ഇതിനെല്ലാം അന്ത്യമായിരിക്കുന്നു ഇപ്പോള്‍. ഇനി വ്യാപാര-വാണിജ്യ സഹകരണം കൂടി ശക്തിപ്പെടുത്തിയാല്‍ ഗള്‍ഫില്‍ ഉണര്‍വ് പ്രകടമാകും. നേതാക്കളുടെ ചര്‍ച്ച അതിലേക്ക് വഴി തെളിയിക്കുമെന്ന പ്രതീക്ഷയിലാണ് ഗള്‍ഫ്. ഗള്‍ഫിലെ സാമ്പത്തിക രംഗം മെച്ചപ്പെടുന്നത് പ്രവാസ ലോകത്തിനും കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുമെന്നാണ് കരുതപ്പെടുന്നത്.