യെസ് ബാങ്ക് സ്ഥാപകൻ റാണ കപൂറിന്റെ മുംബൈയിലെ വസതിയിൽഎൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വെള്ളിയാഴ്ച (മാർച്ച് 6) റെയ്ഡ് നടത്തി. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തിയതെന്ന് അധികൃതർ അറിയിച്ചു. വോർലിയിലെ സമുദ്ര മഹൽ വസതിയിലാണ് റെയ്ഡ് നടത്തിയതെന്നും അധികൃതർ വ്യക്തമാക്കി. കപൂറിനെ ഇഡി സംഘം വീട്ടിൽ വച്ച് തന്നെ ചോദ്യം ചെയ്തു. കപൂറിനെതിരായ കേസ് ഡിഎച്ച്‌എഫ്‌എൽ അന്വേഷണവുമായി ബന്ധപ്പെട്ടുള്ളതാണ്.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണ് (പി.എം.എൽ.എ) റെയ്ഡ് നടത്തിയതെന്നും തെളിവുകൾ ശേഖരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് റെയ്ഡ് എന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഒരു കോർപ്പറേറ്റ് സ്ഥാപനത്തിന് വായ്പ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് കപൂറിന്റെ പങ്കിനെക്കുറിച്ചും തുടർന്ന് ഭാര്യയുടെ അക്കൗണ്ടുകളിൽ പണം ലഭിച്ചത് സംബന്ധിച്ചും കേന്ദ്ര ഏജൻസി അന്വേഷിക്കുന്നുണ്ട്. മറ്റ് ക്രമക്കേടുകളും ഏജൻസിയുടെ നിരീക്ഷണത്തിലാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
യെസ് ബാങ്കിനെ രക്ഷിക്കാൻ എസ്‌ബിഐയും എൽഐസിയും തയ്യാറാകുമോ?
മൂലധന ക്ഷാമം മൂലം യെസ് ബാങ്കിന് റിസർവ് ബാങ്ക് വ്യാഴാഴ്ച മൊറട്ടോറിയം ഏർപ്പെടുത്തിയിരുന്നു. ഒരു അക്കൗണ്ടിൽ നിന്ന് അടുത്ത ഒരു മാസത്തേയ്ക്ക് 50,000 രൂപ വീതം മാത്രമേ യെസ് ബാങ്കിൽ നിന്ന് പിൻവലിക്കാനാകൂ. മൊറട്ടോറിയം ഏർപ്പെടുത്തിയതോടെ യെസ് ബാങ്കിന് ഏതെങ്കിലും വായ്പയോ അഡ്വാൻസോ അനുവദിക്കാനോ പുതുക്കാനോ നിക്ഷേപം നടത്താനോ ഏതെങ്കിലും ബാധ്യത വരുത്താനോ പേയ്‌മെന്റ് വിതരണത്തിന് അനുമതി നൽകാനോ കഴിയില്ല.
റിസർവ് ബാങ്കിന്റെ കരട് പുനർനിർമ്മാണ പദ്ധതി പ്രകാരം പ്രതിസന്ധിയിലായ യെസ് ബാങ്കിലെ 49 ശതമാനം ഓഹരികൾ സർക്കാർ അംഗീകരിച്ച ബെയ്‌ൽ ഔട്ട് പദ്ധതി പ്രകാരം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഏറ്റെടുക്കും.
യെസ് ബാങ്ക് പ്രതിസന്ധി; നിക്ഷേപകരുടെ പണം സുരക്ഷിതമായിരിക്കുമെന്ന് നിർമ്മല സീതരാമൻ