പ്രതീക്ഷകൾക്ക് വിപരീതമായി റിസർവ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു. ഇത്തവണ റിപ്പോ നിരക്കിൽ മാറ്റമില്ലെന്നാണ് റിസർവ് ബാങ്ക് വ്യക്തമാക്കിയിരിക്കുന്നത്. ഈ വർഷത്തെ അഞ്ചാമത്തെ വായ്പാനയ അവലോകനത്തിൽ പ്രഖ്യാപിച്ച 5.15 ശതമാനം തന്നെയാണ് ഇത്തവണത്തെയും റിപ്പോ നിരക്ക്.
രണ്ടാം പാദത്തിലെ ജിഡിപി വളർച്ച ആറ് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 4.5 ശതമാനത്തിലെത്തിയപ്പോൾ റിസർവ് ബാങ്കിന്റെ ആറ് അംഗ ധനനയ സമിതി (എംപിസി) റിപ്പോ നിരക്ക് വീണ്ടും കുറയ്ക്കുമെന്നായിരുന്നു സാമ്പത്തിക വിദഗ്ധരുടെ പ്രതീക്ഷ.
മൂന്ന് സഹകരണ ബാങ്കുകൾക്ക് റിസർവ് ബാങ്കിന്റെ പിഴ
ഈ വർഷം ജനുവരി മുതൽ അഞ്ച് തവണ റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചിരുന്നു. സാമ്പത്തിക വളർച്ച പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു നിരക്ക് കുറയ്ക്കൽ. എന്നാൽ ഇത്തവണ വായ്പാ നയ കമ്മിറ്റിയിലെ ആറ് അംഗങ്ങളും വായ്പ വെട്ടിക്കുറയ്ക്കുന്നതിനെതിരെ വോട്ട് ചെയ്തു. കൂടാതെ റിസർവ് ബാങ്ക് രാജ്യത്തെ ജിഡിപി വളർച്ചാ പ്രവചനം 6.1 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായും കുറച്ചു.
രണ്ടാം പാദ ജിഡിപി വളർച്ച പ്രതീക്ഷിച്ചതിലും വളരെ കുറവാണെന്നും ആഭ്യന്തരവും ബാഹ്യവുമായ ഡിമാൻഡ് ഇടിവ് ദുർബലമായി തന്നെയാണ് തുടരുന്നതെന്നും വായ്പാനയ പ്രഖ്യാപനത്തിന് ശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ റിസർവ് ബാങ്ക് പറഞ്ഞു. ഉൽപ്പാദനം, നിർമാണം തുടങ്ങി പ്രധാന മേഖലകളിലെല്ലാം തന്നെ ഇടിവ് പ്രകടമാണെന്നും റിസർവ് ബാങ്ക് കൂട്ടിച്ചേർത്തു. എട്ട് പ്രധാന വ്യവസായങ്ങളുടെയും ഉൽപാദനത്തിലെ ഇടിവിനെക്കുറിച്ച് റിസർവ് ബാങ്ക് ആശങ്ക പ്രകടിപ്പിച്ചു. ഒക്ടോബറിൽ ചില്ലറ പണപ്പെരുപ്പം 16 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലേയ്ക്ക് ഉയർന്നു.
റിസർവ് ബാങ്ക് മുൻ ഡെപ്യൂട്ടി ഗവർണർ വിരാൽ ആചാര്യയ്ക്ക് പകരക്കാരൻ ആര്?