കൊച്ചി: പ്രതിസന്ധികള്‍ക്കിടയിലും വിപണിയില്‍ നിന്നും 5800 കോടി രൂപ സമാഹരിച്ച് പൊതുമേഖലാ ടെലികോം കമ്പനിയായ ബി എസ്‍ എന്‍ എല്‍. കടപ്പത്രങ്ങളുടെ വില്‍പ്പനയിലൂടെയാണ് ഇത്രയം വലിയ തുക സ്ഥാപനം സമാഹരിച്ചത്. 229 നിക്ഷേപകരില്‍ നിന്നായി 17,183.10 കോടി രൂപയുടെ അപേക്ഷകൾ ലഭിച്ചത്. 10 വര്‍ഷത്തെ കാലാവധിയിലായിരുന്നു ബിഎസ്എന്‍എല്‍ കടപ്പത്രങ്ങള്‍ പുറത്തിറക്കിയത്.
കടപത്രങ്ങള്‍ക്ക് നിക്ഷേപകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. എച്ച് ഡി എഫ് സി ബാങ്ക്, ഐ സി ഐ സി ഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രൈമറി ഡീലേഴ്‌സ് എന്നിവരാണ് പൊതുമേഖല ടെലികോം കമ്പനിയില്‍ പണം മുടക്കിയ പ്രധാന നിക്ഷേപക സ്ഥാപനങ്ങൾ. ദേശീയ പെന്‍ഷന്‍ സ്കീമും കടപ്പത്രങ്ങള്‍ വാങ്ങിയിട്ടുണ്ട്. എസ് ബി ഐ യും ഐ സി ഐ സി ഐ പ്രൈമറിയും 1,500-1,600 കോടി രൂപ വീതമാണ് നിക്ഷേപിച്ചത്.
പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായാണ് കടപ്പത്രങ്ങള്‍ പുറത്തിറക്കിയത്. 4ജി നെറ്റ്‌വർക് വികസനം അടക്കമുള്ള വികസന പദ്ധതികൾക്കായാണു തുക സമാഹരിക്കുന്നത്. വായ്പ തിരിച്ചടയ്ക്കുന്നതിനും മൂലധനം വർധിപ്പിക്കുന്നതിനും വേണ്ടിയും ഈ പണം ഉപയോഗിക്കും. കടപ്പത്രം പുറത്തിറക്കിയതിന് പിന്നാലെ കൈവശമുള്ള വസ്തു ഈടു വയ്ക്കുകയോ വിൽക്കുകയോ ചെയ്യുന്നതു വഴി 18000 കോടി രൂപസമാഹരിക്കാനുള്ള നീക്കവും ബിഎസ്എന്‍ല്‍ തുടങ്ങിയിട്ടുണ്ട്.