വിപണിയിൽ നാണയങ്ങളുടെ ദൈർലഭ്യം ഉണ്ടാക്കുന്ന പ്രശ്നം ചില്ലറയല്ല. ബസ് യാത്രകൾക്കും സാധനങ്ങൾ വാങ്ങിയാലും ബാക്കി തുക നൽകാൻ പലപ്പോഴും നാണയങ്ങളില്ലാത്തത് കച്ചവടക്കാരെയും ഉപഭോക്താക്കളെയും ഒരു പോലെ പ്രതിസന്ധിയിലാക്കുകയാണ്. ഇതിന് അല്പമെങ്കിലും പരിഹാരമാണ് യുപിഐ ഇടപാടുകൾ.
പുറത്തു വരുന്ന വാർത്തകൾ അനുസരിച്ച് വിപണിയിൽ നിലവിലുള്ള ചില നാണയങ്ങൾ പിൻവലിക്കാൻ ഒരുങ്ങുകയാണ് റിസർവ് ബാങ്ക്. ഇത് സംബന്ധിച്ച് ബാങ്കുകൾക്ക് റിസർവ് ബാങ്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കയ്യിലുള്ള നാണയങ്ങൾ എന്ത് ചെയ്യുമെന്നും വിനിമയം സാധുത എന്താണെന്നും ചുവടെ പരിശോധിക്കാം.
നാണയങ്ങൾ പിൻവലിക്കുന്നു
നാണയങ്ങൾ പിൻവലിക്കുന്നത് സംബന്ധിച്ച് റിസർവ് ബാങ്ക് നൽകിയ നോട്ടീസിൽ പറയുന്നത് പ്രകാരം, ബാങ്കിലേക്ക് എത്തുന്ന നാണയങ്ങൾ തിരികെ വിപണിയിലേക്ക് നൽകാൻ പാടില്ല. ഈ നാണയങ്ങൾ റിസർവ് ബാങ്കിന് കൈമാറണം. ഇത് സംബന്ധിച്ച് ഡല്‍ഹിയിലെ ഐസിഐസിഐ ബാങ്ക് ബ്രാഞ്ചുകള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചെമ്പും നിക്കലും ചേര്‍ത്ത് നിര്‍മിച്ച് 1 രൂപ, 50 പൈസ നാണയങ്ങളാണ് വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ ഒരുങ്ങുന്നത്.
തിരിച്ചെടുക്കുന്ന നാണയങ്ങള്‍
ചെമ്പും നിക്കലും ചേര്‍ത്ത് നിര്‍മിച്ച 1 രൂപ, 50 പൈസ നാണയങ്ങൾ കൂടാതെ ചെമ്പ് നിക്കൽ ചേർത്ത് നിർമിച്ച 25 നാണയങ്ങൾ, സ്റ്റെയിന്‍ലൈസ് സ്റ്റീലിന്റെ 10 പൈസ നാണയങ്ങളും റിസര്‍വ് ബാങ്ക് പട്ടികിലുണ്ട്.10 പൈസയുടെ അലൂമിനിയം വെങ്കല നാണയങ്ങള്‍, 5, 10, 20 പൈസയുടെ അലൂമിനിയം നാണയങ്ങളും തിരിച്ചെടുക്കേണ്ടവയുടെ പട്ടികയിലുണ്ട്. എന്നാല്‍ നിലവില്‍ 50 പൈസയും 1 രൂപയുടെയും നാണയങ്ങള്‍ മാത്രമാണ് വിപണിയില്‍ വിനിമയം നടത്തുന്നത്.
1990ലും 2000ത്തിലും ഉപയോഗിച്ചിരുന്ന നാണയങ്ങള്‍ തിരിച്ചെടുക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ റിസർവ് ബാങ്ക് തീരുമാനം. 2011 ജൂൺ അവസാനം മുതൽ 25 പൈസയും അതിൽ താഴെയുള്ള നാണയങ്ങളും റിസർവ് ബാങ്ക് തിരികെ വിളിച്ചിരുന്നു. ഇതോടെ ഈ നാണയങ്ങളുടെ വിനിമയവും അവസാനിച്ചിരുന്നു.
Also Read: ഹ്രസ്വകാലത്തേക്കുള്ള പണത്തിന്റെ ആവശ്യം; വേഗത്തില്‍ ലാഭം തരുന്നത് എവിടെ; 6 നിക്ഷേപങ്ങളിതാ
ഉപയോഗിക്കാൻ സാധിക്കുമോ
1990ലും 2000ത്തിലും ഉപയോഗിച്ചിരുന്ന നാണയങ്ങള്‍ തിരിച്ചെടുക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ റിസർവ് ബാങ്ക് തീരുമാനം. നാണയങ്ങള്‍ വിപണിയില്‍ നിന്ന് തിരിച്ചെടുക്കുകയാണെങ്കിൽ ഇപ്പോള്‍ കയ്യിലുള്ളവര്‍ക്ക് എന്ത് ചെയ്യണമെന്നത് പ്രധാന ചോദ്യമാണ്.
ചെറിയ സമ്പാദ്യമായ നാണയങ്ങൾ ശേഖരിക്കുന്നവരിലും കച്ചവടക്കാരിലും നാണയങ്ങൾ കൂടുതൽ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇവ ഉപയോഗിക്കുന്നതിന് നിയമപരമായ തടസങ്ങളില്ല. ബാങ്കിൽ ഈ നാണയങ്ങൾ നിക്ഷേപിച്ച് കഴിഞ്ഞാൽ ഇവ തിരികെ നൽകില്ല. ഇതിന് പകരമായി പുതിയ മോഡലിലുള്ള സമാന തുകയുടെ നാണയങ്ങളാണ് ബാങ്കുകൾ അനുവദിക്കുക.
ഇന്ത്യയിലെ നാണയങ്ങൾ
മുംബൈ, അലിപൂർ (കൊൽക്കത്ത), സൈഫാബാദ് (ഹൈദരാബാദ്), ചെർലപ്പള്ളി (ഹൈദരാബാദ്), നോയിഡ (യുപി) എന്നിവിടങ്ങളിലെ നാല് ഇന്ത്യാ ഗവൺമെന്റ് മിന്റുകളിൽ നിന്നാണ് നാണയങ്ങൾ നിർമിക്കുന്നത്. കേന്ദ്രസർക്കാറിന് വേണ്ടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഇവ വിപണിയിലേക്ക് എത്തിക്കുന്നത്.
നിലവിൽ 50 പൈസ, 1, 2, 5, 10, 20 രൂപ എന്നിങ്ങനെ വിവിധ വലുപ്പത്തിലുള്ള എല്ലാ നാണയങ്ങൾ റിസർവ് ബാങ്ക് പുറത്തിറക്കുന്നുണ്ട്. ഇവ തുടർന്നും വിപണിയിലെത്തും എന്നും നോട്ടീസ് വ്യക്തമാക്കുന്നു. ഇതോടൊപ്പം പ്രത്യേക ആഘോഷ സമയങ്ങളിൽ സർക്കാർ നാണയങ്ങൾ പുറത്തിറക്കാറുണ്ട്. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിന്റെ ഭാഗമായി അവസാനം ഇത്തരത്തിൽ നാണയങ്ങൾ പുറത്തിറക്കിയിരുന്നു.