കൊറോണ വൈറസ് മഹാമാരിയ്ക്കിടെ സൗദി അറേബ്യയും റഷ്യയും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന എണ്ണവില യുദ്ധത്തിന് അവസാനം. വില യുദ്ധത്തെ തുടർന്ന് തകർന്നടിഞ്ഞ ഊർജ്ജ വിപണികളെ ഉയർത്തുന്നതിനായി ആഗോള ഉൽപാദനം 9.7 ദശലക്ഷം ബാരലായി കുറയ്ക്കാൻ ഒപെക് സഖ്യകക്ഷികൾ തീരുമാനിച്ചു. ഇതിനെ തുടർന്ന് എണ്ണ വില ഉയരാൻ തുടങ്ങി. തീരുമാനത്തെത്തുടർന്ന് തിങ്കളാഴ്ച എണ്ണവില മൂന്ന് ശതമാനത്തിലധികം ഉയർന്നു.

കൊവിഡ് -19 മഹാമാരി മൂലം വർഷാരംഭം മുതൽ എണ്ണ വില കുത്തനെ താഴേക്ക് പോയിരുന്നു. ഇന്ന് യുഎസ് ബെഞ്ച്മാർക്ക് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് 3.7 ശതമാനം ഉയർന്ന് 23.62 ഡോളറിലെത്തി. അന്താരാഷ്ട്ര മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 3.1 ശതമാനം വർധിച്ച് 32.45 ഡോളറിലെത്തി. സൌദി ഊർജ്ജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാന്റെയും റഷ്യൻ ഊർജ്ജ മന്ത്രി അലക്സാണ്ടർ നോവാക്വാസിന്റെ നേതൃത്വത്തിലുള്ള സഖ്യകക്ഷികളുടെയും അധ്യക്ഷതയിൽ സൗദി ആധിപത്യമുള്ള ഒപെക് നിർമാതാക്കൾ തമ്മിലുള്ള കൂടിക്കാഴ്ച ഞായറാഴ്ച ഒരു മണിക്കൂർ വീഡിയോ കോൺഫറൻസിലൂടെയാണ് നടന്നത്.
ഒരാഴ്ച നീണ്ടുനിന്ന ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം ഏപ്രിൽ 10 ന് കരാർ ഒപ്പിട്ടിരുന്നുവെങ്കിലും നാല് ദിവസത്തിലേറെ നീണ്ട വീഡിയോ കോണ്‍ഫറന്‍സുകള്‍ക്ക് ശേഷമാണ് സൗദി അറേബ്യയും റഷ്യയും അടക്കമുള്ള 24 എണ്ണ ഉല്‍പാദക രാജ്യങ്ങള്‍ തീരുമാനത്തിലെത്തിയത്. തീരുമാനത്തില്‍ സൗദി അറേബ്യയുടേയും റഷ്യയുടെ നിലപാടാണ് നിര്‍ണ്ണായകമായത്. ഉല്‍പാദനം കുറയ്ക്കാന്‍ ധാരണയായതോടെ ഇരുരാജ്യങ്ങള്‍ക്കും ഇടയിലുണ്ടായിരുന്ന വിലയുദ്ധത്തിനും അവസാനമായി.

മെക്സിക്കൻ ഊർജ്ജ മന്ത്രി റോസിയോ നഹ്‌ലെയുടെ അഭിപ്രായത്തിൽ നേരത്തെ വിഭാവനം ചെയ്ത പ്രതിദിനം 10 ദശലക്ഷം ബാരലിൽ നിന്ന് അല്പം കുറവാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഒപെക് + യുമായുള്ള 'വലിയ എണ്ണ ഇടപാടിനെ' തുടർന്ന് രാജ്യത്തെ ലക്ഷക്കണക്കിന് ആളുകളുടെ തൊഴില്‍ സംരക്ഷിക്കുമെന്നും റഷ്യയുടെ പ്രസിഡന്റ് പുടിനും സൗദി അറേബ്യയിലെ സൽമാൻ രാജാവിനും നന്ദി അറിയിക്കുന്നതായും ട്രംപ് ട്വിറ്ററിൽ കുറിച്ചു.
കഴിഞ്ഞ ദിവസം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഒപെക് + എണ്ണ ഉൽപാദകർ വിപണിയിൽ സ്ഥിരത കൈവരിക്കുന്നതിനായി ഉൽപാദനത്തിൽ കൂട്ടായ കുറവു വരുത്തുന്ന പുതിയ കരാറിന് അനുമതി നൽകി. കരാർ പ്രകാരം റഷ്യ മൊത്തം 9.7 ദശലക്ഷത്തിൽ നിന്ന് പ്രതിദിനം 2.5 ദശലക്ഷം ബാരൽ ഉത്പാദിപ്പിക്കും. റഷ്യയുടെ അടിസ്ഥാന അളവ് പ്രതിദിനം 11 ദശലക്ഷം ബാരലായി കുറയും റഷ്യൻ ഊർജ്ജ മന്ത്രി അലക്സാണ്ടർ നോവാക് ഉദ്ധരിച്ച് പറഞ്ഞു. ഒപെക്, നോൺ-ഒപെക് എണ്ണ ഉൽപാദകരുടെ യോഗത്തിൽ ഒപ്പെക് സെക്രട്ടറി ജനറൽ മുഹമ്മദ് ബാർക്കിൻഡോയും പുതിയ കരാറിനെ സ്വാഗതം ചെയ്തു.


Click it and Unblock the Notifications