അമൃത് കാലത്തുള്ള ആദ്യ ബജറ്റ് എന്ന മുഖവുരയോടെയാണ് ധനമന്ത്രി നിർമലാ സീതാരാമൻ തന്നെ അഞ്ചാം ബജറ്റ് അവതരണം തുടങ്ങിയത്. വരുന്ന 25 വർഷത്തെ, ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 100-ാം വർഷത്തിലേക്ക് കടക്കുന്നതിനെയാണ് അമൃത് കാലം എന്ന് ധനമന്ത്രി വിശേഷിപ്പിച്ചത്. ഈ സമയത്തിനുള്ളിൽ ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റുക എന്നതാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി സപ്തഋഷി എന്ന പേരിൽ 7 മുൻഗണന മേഖലകൾ ബജറ്റ് പ്രസംഗത്തിൽ നിർമല സീതാരമൻ പ്രഖ്യാപിച്ചിരുന്നു.
സപ്തഋഷി
എല്ലാവരെയും ഉള്‍കൊള്ളുന്ന വികസനം, അടിസ്ഥാന സൗകര്യങ്ങള്‍, വികസനം എല്ലാവരിലേക്കും എത്തിക്കുക, സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുക, ഹരിത വികസനം, യുവശക്തി, സാമ്പത്തിക രംഗം എന്നിങ്ങനെ 7 മുൻഗണന വിഭാഗങ്ങളെയാണ് ബജറ്റിൽ നിർമലാ സീതാരമാൻ മുന്നോട്ട വെച്ചത്. ഈ മുൻഗണന മേഖലകൾക്ക് ബജറ്റിൽ അനുവദിച്ച വിഹിതങ്ങളും പദ്ധതികളും എന്തെല്ലാമെന്ന് നോക്കാം.
1. എല്ലാവരെയും ഉൾകൊള്ളുന്ന വികസനം
കേന്ദ്ര സർക്കാറിന്റെ സബ്കാ സാത്ത് സബ്കാ വികാസ് എന്ന ആശയത്തിലൂടെ എല്ലാവരെയും ഉൾകൊള്ളുന്ന വികസനമാണ് ലക്ഷ്യമിടുന്നത്. ഇതിനായി പ്രഖ്യാപിച്ച പദ്ധതികൾ നോക്കാം. കര്‍ഷകര്‍ക്കായുള്ള ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യങ്ങള്‍, എഎന്‍ബി ഹോട്ടികള്‍ച്ചര്‍ ക്ലീന്‍ പ്ലാന്റ് പ്രോഗ്രാം, ചോളത്തിന്റെ ആഗോള ഹബ്ബാക്കി മാറ്റാനുള്ള ശ്രീ അന്ന പദ്ധതി, കാര്‍ഷിക ആക്‌സിലറേറ്റര്‍ ഫണ്ട്.
വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ മൃഗ സംരക്ഷണം, ഫിഷറീസ്, മേഖലകള്‍ കന്ദ്രീകരിച്ച് 20 ലക്ഷം കോടി രൂപയുടെ കാര്‍ഷകി വായ്പ എന്നിവ കാർഷിക മേഖയിൽ പ്രതിനിധീകരിക്കുന്നു. നിലവിലുള്ള മെഡിക്കല്‍ കോളേജുകള്‍ക്കൊപ്പം 157 നഴ്‌സിംഗ് കോളേുകള്‍, അരിവാള്‍ രോഗ നിര്‍മാര്‍ജനം, ഐഐസിഎംആര്‍ ലാബുകൾ വഴി സംയുക്ത പൊതു- സ്വകാര്യ മെഡിക്കൽ ഗവേഷണം, കുട്ടികൾക്കുള്ള ലൈബ്രറികൾ എന്നിവ ആരോഗ്യ, വിദ്യാഭ്യാസ രംഗത്തെ ഉൾകൊള്ളുന്നു.
2. എല്ലാവരിലും എത്തുന്ന ക്ഷേമം
സമൂഹത്തിലെ അവസാന വിഭാഗത്തിനും ക്ഷേമ പദ്ധതികളുടെ പ്രയോജനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ബജറ്റിൽ വിവിധ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന വർഷത്തിനുള്ളിൽ ദുർബലമാരയ ആദിവാസി വിഭാഗങ്ങളുടെ വികസനത്തിനായി പിവിടിജി വികസന മിഷൻ പ്രഖ്യപിച്ചു. ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ 38,000 അധ്യാപകരെ നിയമിക്കും. കർണാടകയിലെ വരൾച്ച ബാധിത പ്രദേശങ്ങളിൽ സുസ്ഥിര മെെക്രോ ജലസേചനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സാമ്പത്തിക സഹായം എന്നിവ പ്രഖ്യാപിച്ചു.
3. അടിസ്ഥാന സൗകര്യങ്ങൾ
രാജ്യത്തിന്റെ വികസനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യ മേഖലയിൽ വലിയ തുക നിർമലാ സീതാരാമൻ പ്രഖ്യാപിച്ചിട്ടുണ്ട്. മൂലധന നിക്ഷേപ ചെലവ് 33.4 ശതമാനം വർധിപ്പിച്ച് 10 ലക്ഷം കോടി രൂപയാക്കുമെന്നാണ് പ്രഖ്യാപനം. സംസ്ഥാനങ്ങൾക്ക് അടിസ്ഥാന സൗകര്യ നിക്ഷേപത്തിനായി 50 വർഷത്തെ പലിശ രഹിത വായ്പ നീട്ടൽ, റെയിൽവേ മൂലധന ചെലവ് 2.4 ലക്ഷം കോടി രൂപയായി വർധിപ്പിക്കും, 100 ഗതാഗത പദ്ധതികൾ, അർബൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് ഫണ്ട് എന്നിവ പ്രഖ്യാപനങ്ങളുണ്ട്.
4. സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുക
രാജ്യത്തെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി വിവിധ പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൃത്രിമബുദ്ധി കേന്ദ്രങ്ങൾ സ്ഥാപിക്കുക, നാഷണൽ ഡാറ്റ ഗവേർണൻസ് പോളിസി, 5ജി അടിസ്ഥാനമാക്കിയുള്ള ആപ്പുകൾ വികസിപ്പിക്കുന്നതിന് 100 ലധികം ലാബുകൾ നിർമിക്കുക, ഗവേഷണത്തിലൂടെ ഡയമണ്ട് നിർമിക്കുന്നതിന് തുക എന്നിവയാണ് മുൻഗണന ലഭിച്ച പദ്ധതികൾ.
5. ഹരിത വികസനം
ഹരിത മേഖലയിൽ ശ്രദ്ധയൂന്നാൽ ബദൽ വളങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് പ്രധാനമന്ത്രി പ്രണാം പദ്ധതി ആരംഭിക്കും. ഗോബർദൻ പദ്ധതിക്ക് കീഴിൽ 500-ലധികം പുതിയ 'വേസ്റ്റ് ടു വെൽത്ത്' പ്ലാന്റുകൾ സ്ഥാപിക്കും, തീരപ്രദേശത്ത് കണ്ടൽ കാടുകൾ വളർത്തുന്നതിന് മിഷ്തി പദ്ധതി ആരംഭിക്കും.
6. യുവ ശക്തി
പ്രധാനമന്ത്രി കൗശൽ വികാസ് യോജന, പിഎംകെവിവൈ 4.0 പ്രകാരം പുതിയ സ്കിൾ സെന്ററുകൾ സംസ്ഥാനങ്ങളിൽ സ്ഥാപിക്കും. 3ഡി പ്രിന്റിംഗ്, കോഡിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ് തുടങ്ങിയ കോഴ്സുകൾക്ക് ധനസഹായം നൽകും. തിരഞ്ഞെടുത്ത 50 വിനോദ സഞ്ചാര കേന്ദ്രങ്ങളെ വികസിപ്പിക്കും. ഒരു ജില്ല ഒരു ഉത്പ്പന്നം, കരകൗശല ഉത്പ്പന്നങ്ങൾ എന്നിവയുടെ പ്രചാരണത്തിന് എല്ലാ സംസ്ഥാനങ്ങളിലും യൂണിറ്റ് മാളുകൾ സ്ഥാപിക്കും.
7. സാമ്പത്തിക രംഗം
കമ്പനീസ് ആക്ട് പ്രകാരം അഡ്മിനിസ്ട്രേറ്റീവ് ജോലികൾ വേഗത്തിലാക്കാൻ സെൻട്രൽ ഡാറ്റാ പ്രോസസ്സിംഗ് സെന്റർ സ്ഥാപിക്കും. എംഎസ്എംഇകൾക്കായുള്ള ക്രെഡിറ്റ് ഗ്യാരണ്ടി സ്കീമിം സ്ത്രീകൾക്കുള്ള ഒറ്റത്തവണ ലഘു സമ്പാദ്യ പദ്ധതി 'മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ്' എന്നിവ ആരഭിക്കും.