സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടേയും കാർലൈൽ ഗ്രൂപ്പിന്റേയും ഉടമസ്ഥതയിലുള്ള എസ്‌ബിഐ കാര്‍ഡ്‌സിന്റെ പ്രാഥമിക ഓഹരി വിൽപ്പന ( ഐപിഒ) ഇന്ന് അവസാനിക്കും. മൂന്നു ദിവസത്തിനകം തന്നെ 15.5 മടങ്ങ് വരിക്കാരായിട്ടുണ്ട്. ഇഷ്യു 30 മുതല്‍ 35 മടങ്ങ് വരെ സബ്സ്‌ക്രൈബുചെയ്യുമെന്നാണ് ബാങ്കര്‍മാര്‍ പ്രതീക്ഷിക്കുന്നത്. ബിഎസ്‌സി നൽകുന്ന വിവരങ്ങൾ പ്രകാരം മൂന്നാം ദിനത്തിന്റെ അവസാനത്തിൽ, ക്യുഐബികൾ (ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ ബയേർസ്) 56.66 തവണ സബ്‌സ്‌ക്രൈബുചെയ്‌തപ്പോൾ റീട്ടെയിൽ വ്യക്തിഗത നിക്ഷേപകർ 1.77 തവണ സബ്‌സ്‌ക്രൈബുചെയ്‌തു. ആകെ 10 കോടിയിലേറെ ഓഹരികൾ വിൽപനയ്ക്കുണ്ട്.
റീട്ടെയിൽ നിക്ഷേപകർക്കായി മാർച്ച് 5-ന് അവസാനിക്കുന്ന ഓഫറിൽ ഓരോ ഓഹരിക്കും 750 മുതൽ 755 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. 74 വൻകിട നിക്ഷേപകർക്ക് ഓഹരിനൽകി 2769 കോടി രൂപ സമാഹരിച്ചു കഴിഞ്ഞു. ഇതുൾപ്പെടെ 10355 കോടിയാണ് ഓഹരി വിൽപനയിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. 500 കോടി രൂപയുടെ പുതിയ ഇഷ്യൂവും 13,05,26,798 ഓഹരികൾ വിൽക്കാനുള്ള ഓഫറും ഐപിഒയിൽ ഉൾപ്പെടുന്നു.
കൊറോണ വൈറസ്: ഉൽപ്പാദന കയറ്റുമതിയിൽ 50 ബില്യൺ ഡോളർ ഇടിവുണ്ടായേക്കാം
എസ്‌ബിഐ കാർഡുകളുടെ ഓഹരികൾ എൻഎസ്‌ഇ, ബിഎസ്‌ഇ എന്നിവയിൽ പട്ടികപ്പെടുത്തുന്നതായിരിക്കും. ബ്രോക്കറേജുകൾ അനുസരിച്ച്, ഷെയറുകളുടെ ലിസ്റ്റിംഗ് മാർച്ച് 16-ന് നടക്കാം. മാർച്ച് രണ്ടിനായിരുന്നു എസ്‌ബിഐ കാര്‍ഡ്‌സിന്റെ പ്രാഥമിക ഓഹരി വിൽപ്പന ആരംഭിച്ചത്. ഓഹരി വിപണി തകര്‍ച്ച നേരിടുന്ന സമയത്തും എസ്‌ബിഐ കാര്‍ഡ്‌സിന്റെ ഐപിഒയ്‌ക്ക് മികച്ച പ്രതികരണമായിരുന്നു നിക്ഷേപകരിൽ നിന്ന് ലഭിച്ചത്. തുടങ്ങി മൂന്നാം ദിവസം തന്നെ ഐപിഒ ലക്ഷ്യം കണ്ടിരുന്നു.