യെസ് ബാങ്കിനെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ എസ്ബിഐ കണ്ടെത്തേണ്ടത് 2450 കോടി രൂപ. യെസ് ബാങ്കിൽ 49 ശതമാനം ഓഹരികൾ വാങ്ങണമെങ്കിൽ 24.5 ബില്യൺ രൂപ അഥവാ 2450 കോടി രൂപ നിക്ഷേപിക്കേണ്ടതുണ്ടെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. യെസ് ബാങ്കിനെ രക്ഷിക്കാനുള്ള ബാങ്കിന്റെ മൂലധന ഇൻഫ്യൂഷൻ എസ്‌ബിഐയുടെ മൂലധന പര്യാപ്‌തത അനുപാതത്തിൽ വളരെ നേരിയ സ്വാധീനം ചെലുത്തുമെന്ന് എസ്‌ബിഐ ചെയർമാൻ രജനിഷ് കുമാർ ശനിയാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വ്യാഴാഴ്ച റിസർവ് ബാങ്ക് യെസ് ബാങ്കിന്റെ നിയന്ത്രണം ഏറ്റെടുത്തിരുന്നു. നിക്ഷേപകരെ സംരക്ഷിക്കുന്നതിനായി പിൻവലിക്കലിന് പരിധി ഏർപ്പെടുത്തി. ഇത് ബാങ്കിന്റെ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമാണ്. 49 ശതമാനം ഓഹരി വാങ്ങുന്നതിനായി കൺസോർഷ്യം രൂപീകരിക്കാൻ നിരവധി നിക്ഷേപകർ എസ്‌ബിഐയെ സമീപിച്ചിട്ടുണ്ടെന്നും രജനീഷ് കുമാർ വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. നിക്ഷേപകരുടെ പേര് വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല.
നിക്ഷേപകർ എടിഎമ്മുകളിലേക്കും ബാങ്കുകളിലേയ്ക്കും ഓടുന്നു, കാശ് പിൻവലിക്കാൻ നെട്ടോട്ടം
യെസ് ബാങ്കിനെ സംബന്ധിച്ചിടത്തോളം നിക്ഷേപം നടത്താൻ ആളുകൾ എത്തി. എന്നാൽ ഇവയെല്ലാം പ്രാരംഭ ചർച്ചകളാണ്. തുടർന്ന് എസ്ബിഐ യെസ് ബാങ്കുമായി ചർച്ച ചെയ്യും. അതിനുശേഷം നിക്ഷേപ സംഘം അവരുമായി ചർച്ച ചെയ്യും. റെഗുലേറ്ററി മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിനുള്ള സാധ്യതകൾ എന്തൊക്കെയാണെന്ന് വിശദീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, നിക്ഷേപത്തെക്കുറിച്ച് യെസ് ബാങ്കിന്റെ നിലവിലെ ഏതെങ്കിലും ഓഹരിയുടമകളുമായി എസ്‌ബിഐ ചർച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
30 ദിവസത്തെ റിസർവ് ബാങ്ക് ഏർപ്പെടുത്തിയ മൊറട്ടോറിയം അവസാനിക്കുന്നതിന് മുമ്പു തന്നെ യെസ് ബാങ്കിന്റെ പുനർനിർമ്മാണത്തിന് എസ്ബിഐ അംഗീകാരം നൽകുമെന്ന് കുമാർ പറഞ്ഞു. യെസ് ബാങ്കിലെ ഓഹരികൾ വെള്ളിയാഴ്ച 56 ശതമാനം ഇടിഞ്ഞിരുന്നു.