മുംബൈ: തകര്‍ച്ചയിലേക്കെത്തിയ യെസ്‌ബാങ്കിന്റെ പുനരുജ്ജീവന പ്രവർത്തനത്തിന്റെ ഭാഗമായി 7,250 കോടി രൂപയോളം നിക്ഷേപിക്കാൻ എസ്‌ബിഐ ഒരുങ്ങുന്നു. യെസ് ബാങ്കിന്റെ 7.25 ബില്യൺ ഇക്വിറ്റി ഓഹരികൾ ഓരോന്നിനും 10 രൂപയ്‌ക്ക് വാങ്ങാൻ എസ്ബിഐയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റി ഓഫ് സെന്ററല്‍ ബോര്‍ഡ് (ഇസിസിബി) അനുമതി നൽകി. യെസ് ബാങ്കിലെ എസ്‌ബിഐയുടെ ഓഹരി പങ്കാളിത്തം 49 ശതമാനം പരിധിയിലായിരിക്കുമെന്ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചയില്‍ സമര്‍പ്പിച്ച ഫയലിംഗില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഓഹരി ഇടപാടിന് റഗുലേറ്ററി അംഗീകാരവും നല്‍കി.
നിലവിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) മേൽനോട്ടത്തിലുള്ള യെസ് ബാങ്കിന്റെ 'പുനർനിർമാണ പദ്ധതി 2020' പ്രകാരം, എസ്‌ബിഐ യെസ് ബാങ്കിൽ കുറഞ്ഞത് 26% ഓഹരിയെങ്കിലും മൂന്ന് വർഷത്തേക്ക് നിലനിർത്തേണ്ടതുണ്ട്. കുറഞ്ഞത് 2,450 കോടി രൂപയും ബാങ്കിലെ 49% ഓഹരികൾക്കായി പരമാവധി 10,000 കോടി രൂപയും നിക്ഷേപിക്കാനായിരുന്നു എസ്‌ബിഐയുടെ നിർദ്ദിഷ്ട പദ്ധതി.

യെസ് ബാങ്കിൽ നിക്ഷേപിക്കാൻ 23 നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചതായി മാർച്ച് 7-ന് എസ്ബിഐ ചെയർമാൻ രജനിഷ് കുമാർ പറഞ്ഞിരുന്നു. കൂടാതെ യെസ്‌ബാങ്കില്‍ എസ്ബിഐയുടെ ആകെ നിക്ഷേപം 1,000 കോടി രൂപയില്‍ കവിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ബാങ്കിൽ 5 ശതമാനത്തിൽ കൂടുതൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർ റിസർവ് ബാങ്കിന്റെ 'ഫിറ്റ് ആൻഡ് പ്രോപ്പർ’ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്.
യെസ്‌ബാങ്കിന് കഴിഞ്ഞയാഴ്‌ചയാണ് ആര്‍ബിഐ നിയന്ത്രണമേര്‍പ്പെടുത്തിയത്. നിയന്ത്രണമേര്‍പ്പെടുത്തിയതോടെ നിക്ഷേപകര്‍ പ്രതിസന്ധിയിലാവുകയും ചെയ്തു. ഏപ്രില്‍ മൂന്നുവരെ ഒരു മാസത്തേയ്ക്കാണ് യെസ് ബാങ്കിനുമേല്‍ ആര്‍ബിഐ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. ഇതിന്റെ ഭാഗമായി അക്കൗണ്ട് ഉടമയ്‌ക്ക് ബാങ്കിൽ നിന്നും ഒരു മാസം പിൻവലിക്കാനാവുന്ന തുകയുടെ പരിധി 50,000 രൂപയായി നിശ്ചയിച്ചിരുന്നു. എന്നാൽ എസ്‌ബിഐ നല്‍കുന്ന മൂലധനത്തെ ആശ്രയിച്ച് യെസ് ബാങ്കിന്റെ മൊറട്ടോറിയം മാർച്ച് 14ഓടെ നീക്കാൻ കഴിഞ്ഞേക്കാമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
യെസ് ബാങ്കിന്റെ പ്രതിസന്ധി നീക്കാനുള്ള അതിവേഗ പരിഹാരത്തിനായി ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൽ എസ്‌ബിഐ 7,250 കോടി രൂപയോളം നിക്ഷേപിക്കാൻ ഒരുങ്ങുന്നത്. മൂലധന സമാഹരണത്തിലൂടെ ബാങ്കിനെ സാധാരണ നിലയിലേക്ക് തിരിച്ചുകൊണ്ടുവരാൻ കുറഞ്ഞത് 20,000 കോടി രൂപയെങ്കിലും ആവശ്യമുണ്ടെന്നാണ് സൂചന. യെസ് ബാങ്കിന്റെ നിലനില്‍പ്പ് സാമ്പത്തിക മേഖലയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണെന്നും 2,450 കോടി രൂപയോളും ഉടനെ നിക്ഷേപിക്കേണ്ടിവരുമെന്നും എസ്ബിഐ ചെയര്‍മാൻ രജനീഷ് കുമാര്‍ നേരത്തെ പറഞ്ഞിരുന്നു.


Click it and Unblock the Notifications