ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി വീണ്ടും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) രംഗത്ത്. ആളുകളെ കബളിപ്പിക്കാൻ തട്ടിപ്പുകാർ പുതിയ വഴികളും സാങ്കേതിക വിദ്യകളും കണ്ടെത്തിയതായി ട്വിറ്ററിലെ പോസ്റ്റിലൂടെ എസ്ബിഐ അറിയിച്ചു. സൈബർ കുറ്റകൃത്യങ്ങൾ നടത്താൻ തട്ടിപ്പുകാർ പുതിയ വഴികളും സാങ്കേതികതകളും ഉപയോഗിക്കുന്നു. ഇന്ത്യയിൽ ആളുകൾ തട്ടിപ്പ് നടത്തുന്ന പുതിയ മാർഗ്ഗം ഇതാ, എന്നാണ് എസ്‌ബിഐ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.
തട്ടിപ്പ് ഇങ്ങനെ
തട്ടിപ്പുകാർ അയച്ച സന്ദേശങ്ങൾ എസ്‌ബിഐ നെറ്റ് ബാങ്കിംഗ് പേജ് പോലെ തന്നെയാണ് കാണപ്പെടുന്നതെന്നും സൈബർ കുറ്റകൃത്യങ്ങളുടെ പുതിയ വഴികളെക്കുറിച്ചും ബാങ്ക് കൂടുതൽ വിശദീകരിച്ചു. യഥാർത്ഥ അപ്ലിക്കേഷന് സമാനമായ വളരെയധികം സാമ്യങ്ങൾ ഉള്ളതിനാൽ വ്യാജ ആപ്ലിക്കേഷനാണെന്ന് ഉപഭോക്താക്കൾക്ക് തിരിച്ചറിയാൻ സാധിക്കാറില്ലെന്നും ബാങ്ക് പറഞ്ഞു. നിങ്ങൾക്ക് അത്തരമൊരു എസ്എംഎസ് ലഭിക്കുകയാണെങ്കിൽ അത് ഡിലീറ്റ് ചെയ്യണമെന്നും ലിങ്കിൽ ക്ലിക്കുചെയ്യരുതെന്നും ഒരിയ്ക്കലും നിങ്ങളുടെ യോഗ്യതാപത്രങ്ങൾ പങ്കിടരുതെന്നും "ബാങ്ക് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി.
ബാങ്കിനെ അറിയിക്കുക
ഇത്തരത്തിലുള്ള എന്തെങ്കിലും സംഭവങ്ങൾ കണ്ടാൽ ഉടൻ തന്നെ epg.cmssbi.co.in, phishingsbi.co.in എന്നീ ഇ-മെയിലുകൾ വഴി ബാങ്കിനെ അറിയിക്കണമെന്ന് എസ്‌ബിഐ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു. ഇത്തരം സന്ദേശങ്ങൾ സർക്കാർ സൈബർ ക്രൈം ബ്രാഞ്ചിലും റിപ്പോർട്ട് ചെയ്യാൻ ബാങ്ക് ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.
വ്യാജ വെബ്‌സൈറ്റ്
http://www.onlinesbi.digital എന്നത് ഒരു വ്യാജ വെബ്‌സൈറ്റാണെന്നും എസ്‌ബിഐ ഉപഭോക്താക്കൾ മുകളിൽ പറഞ്ഞ വെബ്‌സൈറ്റിൽ പാസ്‌വേഡോ അക്കൌണ്ട് വിവരങ്ങളോ അപ്‌ഡേറ്റ് ചെയ്യാൻ ആവശ്യപ്പെടുന്ന സന്ദേശങ്ങൾക്ക് ഇരയാകരുതെന്നും ദയവായി ശ്രദ്ധിക്കണമെന്നും എസ്ബിഐ ഉപഭോക്താക്കളെ അറിയിച്ചു. വ്യാജ സോഷ്യൽ മീഡിയ അക്കൌണ്ടുകളും വെബ്‌സൈറ്റുകളും നിർമ്മിക്കുന്നത് ഇപ്പോൾ വളരെ സാധാരണമായി മാറിയിട്ടുണ്ട്. അതിനാൽ, സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ ഉപഭോക്താവ് ഇവ വ്യാജമാണോയെന്ന് പരിശോധിക്കേണ്ടതുണ്ട്.
ഇഎംഐ തട്ടിപ്പ്
കഴിഞ്ഞ ദിവസം ഇഎംഐ തട്ടിപ്പ് പദ്ധതിയെക്കുറിച്ച് എസ്‌ബിഐ ആളുകളെ അറിയിച്ചിരുന്നു. തട്ടിപ്പുകാർ ഇഎംഐ പേയ്‌മെന്റുകൾ നീട്ടി വയ്ക്കുന്നതിന്റെ മറവിൽ ഉപഭോക്താക്കളെ വിളിക്കുകയും അവരുടെ കാർഡ് വിശദാംശങ്ങളെക്കുറിച്ചും ഒടുവിൽ ഒടിപിയും ചോദിച്ചറിയുകയും ചെയ്യും. ഇത് വളരെ സാധാരണമായ ഒരു ബാങ്ക് തട്ടിപ്പാണ്. എന്നാൽ ബാങ്കുകൾ ഒരിയ്ക്കലും ഉപഭോക്താക്കളോട് അവരുടെ ഒടിപി ചോദിച്ച് വിളിക്കില്ലെന്ന് എസ്ബിഐ വരിക്കാരെ അറിയിച്ചു.