ദില്ലി: ഉജ്വല 2.0ന് (പ്രധാനമന്ത്രി ഉജ്വല പദ്ധതി - പിഎംയുവൈ) ഉത്തര്‍പ്രദേശിലെ മഹോബയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെ പാചകവാതക കണക്ഷനുകള്‍ കൈമാറിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. രക്ഷാബന്ധനു മുന്നോടിയായി ഉത്തര്‍ പ്രദേശിലെ സഹോദരിമാരെ അഭിസംബോധന ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു.
ഉജ്വല പദ്ധതിയിലൂടെ നിരവധി പേരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ, ജീവിതം മുമ്പത്തെക്കളധികം തിളക്കമാര്‍ന്നതായെന്നു പ്രധാനമന്ത്രി പറഞ്ഞു. ദാരിദ്ര്യ രേഖക്ക് താഴെയുള്ള കുടുംബങ്ങൾക്ക് സൗജന്യ എൽ പി ജി കണക്ഷൻ നൽകുവാൻ ഉദ്ദേശിച്ചു ഗവൺമെന്റ് തുടങ്ങിവച്ച പദ്ധതിയാണ് പ്രധാന മന്ത്രി ഉജ്ജ്വല യോജന.
ഉജ്വല 2.0 ന് കീഴില്‍ ഒരു കോടി കണക്ഷന്‍ കൂടി നല്‍കുകയാണ് ലക്ഷ്യം. ഈ സാമ്പത്തിക വര്‍ഷമാണ് ഒരു കോടി എല്‍പിജി കണക്ഷന്‍ നല്‍കുക.പദ്ധതിയുടെ ഭാഗമായി കണക്ഷന്‍ ലഭിക്കുന്നവര്‍ക്ക് അടുപ്പ് സൗജന്യമായിരിക്കും. മാത്രമല്ല, ആദ്യത്തെ ഇന്ധനം നിറയ്ക്കലും സൗജന്യമാകും. അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെയാണ് പദ്ധതിയുടെ കാലാവധി. അതിനകം ഒരു കോടി കണക്ഷന്‍ അനുവദിക്കും.
ആരോഗ്യ-സുഖസൗകര്യ-ശാക്തീകരണ വിഷയങ്ങള്‍ പരിഹരിക്കുന്നതില്‍ ഉജ്വല യോജന വലിയ പ്രേരകശക്തിയായതായി പ്രധാനമന്ത്രി വ്യക്തമാക്കി. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ പാവപ്പെട്ട, ദളിത്, പിന്നോക്ക, ഗോത്ര വിഭാഗത്തിലെ 8 കോടി കുടുംബങ്ങള്‍ക്ക് സൗജന്യ പാചകവാതക കണക്ഷനുകള്‍ നല്‍കി. ഈ സൗജന്യ പാചകവാതക കണക്ഷനുകള്‍ കൊറോണ മഹാമാരിക്കാലത്ത് പ്രയോജനപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു.
എല്‍പിജി അടിസ്ഥാന സൗകര്യ വിപുലീകരണത്തിന് ഉജ്വല യോജന കാരണമായി. കഴിഞ്ഞ ആറേഴു വര്‍ഷമായി 11,000ത്തിലധികം എല്‍പിജി വിതരണ കേന്ദ്രങ്ങള്‍ തുറന്നു. ഉത്തര്‍പ്രദേശില്‍ ഈ കേന്ദ്രങ്ങളുടെ എണ്ണം 2014ലെ രണ്ടായിരത്തില്‍ നിന്ന് നാലായിരമായി വര്‍ദ്ധിച്ചു. നൂറുശതമാനം പാചകവാതക കണക്ഷന്‍ എന്നതിനു വളരെ അടുത്താണ് നാമെന്നും അദ്ദേഹം പറഞ്ഞു. 2014ല്‍ ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ പാചകവാതക കണക്ഷനുകള്‍ കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ നല്‍കിയതായും പ്രധാനമന്ത്രി പറഞ്ഞു.
ഉത്തര്‍പ്രദേശിന്റെ വിവിധയിടങ്ങളില്‍ നിന്നും ബുന്ദേല്‍ഖണ്ഡ് ഉള്‍പ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളില്‍നിന്നും പലരും ഗ്രാമങ്ങളില്‍ നിന്ന് നഗരത്തിലേക്കോ മറ്റ് സംസ്ഥാനങ്ങളിലേക്കോ ജോലിക്കായി കുടിയേറി. അവിടെ അവര്‍ മേല്‍വിലാസത്തിന് തെളിവുനല്‍കുന്നതില്‍ പ്രതിസന്ധി നേരിടുന്നുണ്ട്. അത്തരം ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ഉജ്വല 2.0 പദ്ധതി പരമാവധി ആനുകൂല്യം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. മറ്റ് സ്ഥലങ്ങളില്‍ നിന്നുള്ള ഈ തൊഴിലാളികള്‍ മേല്‍വിലാസ പരിശോധനയ്ക്കായി ഒരറ്റം മുതല്‍ മറ്റേ അറ്റംവരെ ഓടേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുടിയേറ്റ തൊഴിലാളികളുടെ സത്യസന്ധതയില്‍ ഗവണ്‍മെന്റിനു പൂര്‍ണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാചകവാതക കണക്ഷന്‍ ലഭിക്കുന്നതിന് മേല്‍വിലാസം സ്വയം സാക്ഷ്യപ്പെടുത്തി നല്‍കിയാല്‍ മതി.
പൈപ്പുകളിലൂടെ പാചകവാതകം നല്‍കാനുള്ള ശ്രമങ്ങള്‍ വലിയ തോതില്‍ തുടരുകയാണെന്നും മോദി പറഞ്ഞു. സിലിണ്ടറിനേക്കാള്‍ വളരെ വിലകുറവാണ് പിഎന്‍ജിക്കെന്നും ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ കിഴക്കന്‍ ഇന്ത്യയിലെ പല ജില്ലകളിലും പിഎന്‍ജി ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആദ്യഘട്ടത്തില്‍, ഉത്തര്‍പ്രദേശിലെ അമ്പതിലധികം ജില്ലകളിലെ 12 ലക്ഷം കുടുംബങ്ങളെ ഇതില്‍ ബന്ധിപ്പിക്കുകയാണ് ലക്ഷ്യം. അക്കാര്യത്തോട് നാം വളരെ അടുത്തിരിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ അര്‍ഹരായ വനിതകള്‍ക്ക് ഉജ്ജ്വല യോജന കെ.വൈ.സി. അപേക്ഷഫാറം പൂരിപ്പിച്ച് നല്‍കിയാല്‍ പദ്ധതിയില്‍ ചേരാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷയോടൊപ്പം ആവശ്യമായ മറ്റ് രേഖകളും സമര്‍പ്പിക്കണം. പേര്, വിലാസം, ജന്‍ധന്‍ അല്ലെങ്കില്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍ മുതലായ അടിസ്ഥാന വിവരങ്ങളാണ് അപേക്ഷാഫാറം പൂരിപ്പിക്കാന്‍ ആവശ്യമായിട്ടുള്ളത്.
ആവശ്യമുള്ള സിലിണ്ടറിന്റെ ഇനം ഏതാണെന്നും അപേക്ഷയില്‍ വ്യക്തമാക്കിയിരിക്കണം. ഉജ്ജ്വല യോജനയ്ക്കുള്ള അപേക്ഷാഫോമുകള്‍ ഓണ്‍ലൈനായി ഡൗണ്‍ലോഡ് ചെയ്ത് ആവശ്യമായ രേഖകളോടൊപ്പം തൊട്ടടുത്ത പാചകവാതക വിതരണ കേന്ദ്രത്തില്‍ സമര്‍പ്പിക്കാവുന്നതാണ്.കുടിയേറ്റ തൊഴിലാകള്‍ക്ക് അവര്‍ താമസിക്കുന്ന സ്ഥലത്തെ വിലാസത്തിന്റെ രേഖ നിര്‍ബന്ധമില്ല. റേഷന്‍ കാര്‍ഡ് കാണിക്കണം എന്നുമില്ല. ഫാമിലി ഡിക്ലറേഷനും വിലാസവും സംബന്ധിച്ച് സ്വന്തമായി ഒപ്പുവച്ച ഒരു രേഖ നല്‍കിയാല്‍ മതിയാകും.
മുന്‍സിപ്പല്‍ അദ്ധ്യക്ഷന്‍ അല്ലെങ്കില്‍ പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ സാക്ഷ്യപ്പെടുത്തിയ ബിപിഎല്‍. സര്‍ട്ടിഫിക്കറ്റ്, ബി.പി.എല്‍ റേഷന്‍കാര്‍ഡ്, തിരിച്ചറിയല്‍ രേഖയായി സമ്മതിദാന കാര്‍ഡ് അല്ലെങ്കില്‍ ആധാര്‍ കാര്‍ഡ് തുടങ്ങിയവയുടെ പകര്‍പ്പ്, ഒപ്പം അപേക്ഷകയുടെ ആറ് മാസത്തിനുള്ളിലെടുത്ത ഒരു പാസ്സ്‌പോര്‍ട്ട് സൈസ് ഫോട്ടോ.


Click it and Unblock the Notifications