കഴിഞ്ഞ ഏഴു ദിവസങ്ങൾ കൊണ്ട് ഏറ്റവും താഴ്ന്ന നിലയില്‍ നിന്ന യെസ് ബാങ്ക് ലിമിറ്റഡിന്റെ ഓഹരികള്‍ 1000 ശതമാനത്തിലധികം ഉയര്‍ച്ച നേടി. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും (എസ്ബിഐ) മറ്റ് എട്ട് വായ്പക്കാരും യെസ് ബാങ്കിനുള്ള ബെയില്‍ ഔട്ട് പാക്കേജ് അംഗീകരിച്ചതിന് ശേഷമാണ് ഈ ഉയര്‍ച്ചയെന്നതും ശ്രദ്ധേയം. മാര്‍ച്ച് ആറിന് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയായ 5.50 രൂപയായിരുന്നു ഓഹരി വില. എന്നാല്‍, പിന്നീടിത് 1001 ശതമാനം ഉയര്‍ന്നു. ചൊവ്വാഴ്ച 61.15 രൂപ എന്ന നിലയിലായിരുന്നു എന്‍എസ്ഇയില്‍ സ്‌ക്രിപ് വ്യാപാരം നടത്തിയത്. മുമ്പത്തെയപേക്ഷിച്ച് 61 ശതമാനം വര്‍ധന. യെസ് ബാങ്കിലെ എല്ലാ നിക്ഷേപകരുടെയും പണം സുരക്ഷിതമാണെന്നും പരിഭ്രാന്തരായി പണം പിന്‍വലിക്കേണ്ട സാഹചര്യം നിലവില്ലെന്നും റിസര്‍വ് ബാങ്ക് തിങ്കളാഴ്ച ഉറപ്പുനല്‍കി.
യെസ് ബാങ്കിന് മേല്‍ ഏര്‍പ്പെടുത്തിയ മൊറട്ടോറിയം ബുധനാഴ്ച വൈകുന്നേരം ആറു മണിക്ക് പിന്‍വലിക്കാനിരിക്കുന്നതിന് മുന്നോടിയായാണ് റിസര്‍വ് ബാങ്ക് ഉറപ്പുനല്‍കിയത്. ബാങ്ക് പുനസംഘടനയ്ക്കും ആര്‍ബിഐ ഉറപ്പിനും ശേഷം, റേറ്റിംഗ് സ്ഥാപനമായ മൂഡീസ് ഇന്‍വസ്റ്റേഴ്‌സ് സര്‍വീസ് യെസ് ബാങ്കിന്റെ റേറ്റിംഗ് ഉയര്‍ത്തി. നിക്ഷേപം പിന്‍വലിക്കല്‍, മൂലധന ഇന്‍ഫ്യൂഷന്‍ എന്നിവ സംബന്ധിച്ച നിലവിലെ മൊറട്ടോറിയം യെസ് ബാങ്കിന്റെ പുനര്‍നിര്‍മാണത്തിലേക്കുള്ള ആദ്യപടി മാത്രമാണെന്നും അതിനാല്‍ നിലവിലെ പരീക്ഷണ സമയങ്ങളില്‍ മുഴുവന്‍ സാമ്പത്തിക മേഖലയ്ക്കും സമ്പദ് വ്യവസ്ഥയ്ക്കും വ്യവസ്ഥാപരമായ അപകട സാധ്യത ഒഴിവാക്കാമെന്നും വിശ്വസിക്കുന്നതായി എംകെ റിസര്‍ച്ച് വ്യക്തമാക്കി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള യെസ് ബാങ്ക് പുനര്‍നിര്‍മാണ പദ്ധതിയ്ക്ക് മാര്‍ച്ച് 13 -നാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്.
നിഫ്റ്റി 3 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ, സെൻസെക്സ് 811 പോയിന്റ് ഇടിഞ്ഞു
പദ്ധതി പ്രകാരം, എസ്ബിഐ, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക്, കോട്ടക്ക് മഹീന്ദ്ര ബാങ്ക്, ബന്ദന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവര്‍ 11,200 കോടി രൂപ യെസ് ബാങ്കില്‍ നിക്ഷേപിക്കാന്‍ പ്രതിജ്ഞാബദ്ധരാണ്. മോശം വായ്പകളുടെ കുതിച്ചുചാട്ടവും ഉയര്‍ന്ന പ്രൊവിഷനിംഗും കാരണം 2019 ഡിസംബര്‍ 31 -ന് അവസാനിച്ച പാദത്തില്‍ 18,564 കോടി രൂപയുടെ നഷ്ടമാണ് യെസ് ബാങ്ക് രേഖപ്പെടുത്തിയത്. 24,765 കോടി രൂപയാണ് ഈ പാദത്തിലെ പ്രൊവിഷന്‍. മൊത്തം വായ്പകളുടെ ശതമാനമായ ജിഎന്‍പിഎ ഒരു പാദം മുമ്പ് 7.39 ശതമാനത്തില്‍ നിന്ന് 18.87 ശതമാനമായി ഉയര്‍ന്നു. മൊത്തം വായ്പകളുടെ ശതമാനമെന്ന നിലയിലുള്ള നെറ്റ് എന്‍പിഎ 5.97 ശതമാനമാണ്. കഴിഞ്ഞ പാദത്തിലിത് 4.35 ശതമാനമായിരുന്നു.