സ്വകാര്യ ബാങ്കുകളുടെ നേട്ടത്തെ തുടർന്ന് ഇന്ത്യൻ ഓഹരികൾ ഇന്ന് മൂന്ന് ശതമാനത്തിലധികം ഉയർന്നു. സ്വകാര്യ ഇക്വിറ്റി ഗ്രൂപ്പായ കാർലൈൽ ഫണ്ട് ഇൻഫ്യൂഷനായി ബാങ്കുമായി ചർച്ച നടത്തിവരികയാണെന്ന് റിപ്പോർട്ട് വന്നതിനെത്തുടർന്ന് ആക്‌സിസ് ബാങ്ക് ഓഹരി കുതിച്ചുയർന്നു. മറ്റ് ബാങ്കിംഗ് ഓഹരികളായ ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി എന്നിവയും മികച്ച നേട്ടം കൈവരിച്ചു. സെൻസെക്സ് 996 പോയിന്റ് ഉയർന്ന് 31,605 ലും നിഫ്റ്റി 286 പോയിന്റ് ഉയർന്ന് 9,315 ലും വ്യാപാരം അവസാനിപ്പിച്ചു.
ഈ വർഷം ഇതുവരെ 44 ശതമാനത്തിലധികം നഷ്ടം നേരിട്ട നിഫ്റ്റി ബാങ്ക് ഓഹരികൾ ഇന്ന് 7.3 ശതമാനം നേട്ടം കൈവരിച്ചു. നിഫ്റ്റി ഫിൻ സർവീസസും 5.8 ശതമാനം മുന്നേറി. സ്വകാര്യ ഇക്വിറ്റി ഗ്രൂപ്പായ കാർലൈൽ ബാങ്കിലെ എട്ട് ശതമാനം ഓഹരികൾക്കായി ഒരു ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന റിപ്പോർട്ടിനെ തുടർന്ന് ആക്സിസ് ബാങ്ക് 14 ശതമാനത്തിലധികം ഉയർന്നു. മറ്റ് മേഖല സൂചികകളിൽ നിഫ്റ്റി ഐടി, നിഫ്റ്റി മെറ്റൽ എന്നിവയും 2.5 ശതമാനത്തിലധികം വർധിച്ചു. നിഫ്റ്റി എഫ്എംസിജി 0.33 ശതമാനം ഉയർന്നു.
മൂന്ന് ദിവസത്തെ ഇടിവിന് ശേഷം ഓഹരി വിപണിയിൽ ഇന്ന് നേട്ടം; എയർടെൽ ഓഹരികൾ കുതിച്ചുയർന്നു
മികച്ച നേട്ടം കൈവരിച്ച അഞ്ച് ഓഹരികളിൽ മൂന്നും ബാങ്ക് ഓഹരികളാണ്. ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, വിപ്രോ, ഗ്രാസിം, ബജാജ് ഫിനാൻസ് എന്നിവയാണ് നിഫ്റ്റി 50 സൂചികയിൽ ഇന്ന് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ അഞ്ച് ഓഹരികൾ. സൺ ഫാർമ, അൾട്രാടെക് സിമൻറ്, സീ, ടൈറ്റൻ, ഏഷ്യൻ പെയിന്റ്സ് എന്നിവയ്ക്കാണ് നഷ്ടം നേരിട്ടത്. ലോക്ക്ഡൌണിന്റെ ആദ്യ ആറ് ആഴ്ചകളിൽ "ഫലത്തിൽ വിൽപന പൂജ്യമാണെന്ന്" കമ്പനി പറഞ്ഞതിനെ തുടർന്ന് ടൈറ്റൻ കമ്പനിയുടെ ഓഹരികൾ ഇടിഞ്ഞു.
അതേസമയം, അമേരിക്കയും ചൈനയും തമ്മിലുള്ള വർദ്ധിച്ചു വരുന്ന സംഘർഷങ്ങളെക്കുറിച്ചുള്ള ആശങ്കകളിൽ ഏഷ്യൻ ഓഹരികൾ ഇടിഞ്ഞു. ജപ്പാന് പുറത്തുള്ള എംഎസ്‌സിഐയുടെ ഏഷ്യ-പസഫിക് ഓഹരി സൂചിക 0.4 ശതമാനം ഇടിഞ്ഞു. ഇന്ത്യയിലെ കൊറോണ വൈറസ് കേസുകളുടെ എണ്ണം ഇന്ന് വരെ 151,700 ആയി ഉയർന്നു. കർശന ലോക്ക്ഡൌണിൽ ഇളവ് നൽകിയിട്ടുണ്ടെങ്കിലും അതിന്റെ നേട്ടം സാമ്പത്തിക പ്രവർത്തനങ്ങളിൽ കാര്യമായ സ്വാധീനം ചെലുത്തിയിട്ടില്ല.
നിരാശാജനകമായ സാമ്പത്തിക പാക്കേജ്; സെൻസെക്സിൽ ഇന്ന് കനത്ത ഇടിവ്